Wednesday - 22 April, 2026 4-Dhu al-Qadah-1447

ഒരു പാവം ഫഖീർ (2)

അങ്ങ് ഇത്രയും വിഷമിച്ച് നിരങ്ങി നീങ്ങുന്നതെങ്ങോട്ടാണ്..?


ഞാൻ നിനക്കൊരു ഉറപ്പു നൽകിയിരുന്നില്ലെ, അവസാന നിമിഷം നിന്റെ അരികിലെത്തിക്കൊള്ളാമെന്ന്.


എങ്കിലും ഈ ദുരവസ്ഥയിൽ ഇങ്ങനെ ഒരു യാത്ര.


ശരീരത്തിന്റെ ദുരവസ്ഥ ആരു വകവെക്കാനാണ്. ഇനിയും ഭൗതിക കാര്യങ്ങളിലുള്ള നിന്റെ അങ്കലാപ്പ് മാറിയില്ലെന്നോ..?


ഗുരുഭൂതരെ, ഞാനെന്റെ മനസ്സിനെ സംസ്കരിച്ചെടുത്തിട്ടുണ്ട്. എങ്കിലും അങ്ങയുടെ ഈ ദുര്യോഗം എന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്നു.


ലുഖ്മാനെ, നിന്റെ മനസ്സ് ഭൗതികങ്ങളെക്കുറിച്ച് ചിന്തിച്ച് വേദനപ്പെടുകയാണെങ്കിൽ നിന്നോടുള്ള എന്റെ ബന്ധം ഇവിടെ വെച്ചവസാനിക്കുമെന്നോർക്കുക.


 ലുഖ്മാനുൽ ഹകീം(റ) ലജ്ജിച്ചു തലതാഴ്ത്തി. എങ്കിലും ഗുരുവിന് അൽപ്പം മരുന്നു നൽകി. അദ്ദേഹത്തിന്റെ ശരീരത്തിലെ വ്രണങ്ങൾ നശിപ്പിച്ചു കളയുവാനുള്ള ആഗ്രഹം പേടിച്ചു കൊണ്ടാണെങ്കിലും തുറന്നു പറഞ്ഞു...


 അതു കേട്ട ഗുരുനാഥൻ ലുഖ്മാനവർകൾക്കു നേരേ ആക്രോശിച്ചു.


  ലുഖ്മാനേ, ഇനിയും ഇത്തരം വില കുറഞ്ഞ വാചകങ്ങൾ പ്രയോഗിക്കാൻ നീ ഒരുങ്ങുകയാണെങ്കിൽ നീ മാപ്പർഹിക്കുകയില്ലെന്നോർത്തോ.


 ലുഖ്മാനുൽ ഹകീം(റ) ഗുരുവിനോട് മാപ്പു ചോദിച്ചു...


 ഗുരുവിനു നോർദിയിലെത്തണം. അവിടെ വെച്ചായിരിക്കും അദ്ദേഹത്തിന്റെ അന്ത്യം. ഭൗതികമായ ഒരു സുഖസൗകര്യങ്ങളും അനുഭവിക്കാൻ അദ്ദേഹം തയ്യാറല്ലെന്ന് ലുഖ്മാനവർകൾക്ക് അറിയാം. എങ്കിലും ധൈര്യം സംഭരിച്ച് മഹാൻ ചോദിച്ചു:


  അങ്ങ് ഇതുപോലെ ഇഴഞ്ഞിഴഞ്ഞ് നോർദിയിലെത്താൻ ഒരുപാട് കഷ്ടപ്പെടേണ്ടി വരും. ഈ വാഹനത്തിൽ കയറൂ. അങ്ങയെ ഞങ്ങൾ അവിടെ കൊണ്ടു ചെന്നിറക്കാം.


 ലുഖ്മാനുൽ ഹകീം(റ)ന്റെ അഭ്യർത്ഥന കേട്ടപ്പോൾ ആ സൂഫിവര്യന്റെ കണ്ണുകളിൽ കോപാഗ്നി ആളിപ്പടരുന്നതുപോലെ തോന്നി. എങ്കിലും ക്ഷമയവലംബിച്ച് അദ്ദേഹം പറഞ്ഞു.


  ലുഖ്മാനെ, ഭൗതിക ബന്ധങ്ങളിൽ നിന്നും അകന്നു ജീവിക്കുന്നവനാണ് ഞാൻ. ഭൗതിക സുഖസൗകര്യങ്ങൾ എനിക്ക് വെച്ച് നീട്ടാനൊരുങ്ങുന്ന നിന്നെ വിട്ടു ഞാൻ ഈ നിമിഷം മടങ്ങിപ്പോകും.


ഗുരോ, അരുത്.. അങ്ങയുടെ കൽപ്പന പോലെ ഞാൻ പ്രവർത്തിക്കാം.


ശരി എങ്കിൽ ഈ നിമിഷം എന്നെ വിട്ടു പോകൂ.


അപ്പോൾ അങ്ങ്...


ഞാൻ നോർദിയിലെത്തിച്ചേരും, എന്റെ വാഗ്ദത്തം ഞാൻ പാലിക്കും.  


പിന്നെ ലുഖ്മാനവർകൾ അവിടെ നിന്നില്ല. മഹാൻ ശിഷ്യഗണങ്ങളൊത്ത് മുന്നോട്ട് നടന്നു. ശിഷ്യൻമാർ ആ വയോധികൻ ആരെന്നറിയാതെ മിഴിച്ചു നിൽക്കുകയായിരുന്നു. തങ്ങളുടെ ഗുരു വളരെ ആദരവോടു കൂടി സംസാരിച്ചു നിൽക്കുന്നതു കണ്ടപ്പോൾ തന്നെ ആൾ ചില്ലറക്കാരനല്ലെന്നു അവർ മനസ്സിലാക്കിയിരുന്നു. അവരുടെ ജിജ്ഞാസ അണപൊട്ടിയൊഴുകി...


  ഗുരോ അങ്ങ് വളരെയധികം ആദരവോടെ സംസാരിച്ച ആ വയോധികൻ ആരാണ് അവർ കൂട്ടത്തോടെ ചോദിച്ചു...


    അത് എന്റെ ഗുരുവാണ്. അതു കേട്ട ശിഷ്യൻമാർക്കെല്ലാം ഉണ്ടായ ആശ്ചര്യത്തിനു അളവില്ലായിരുന്നു. അവർ ചോദിച്ചു...


  അങ്ങയുടെ ഗുരുനാഥൻ മഹാനായൊരു സൂഫീ വര്യനല്ലെ. എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ ശരീരം മുഴുവൻ ഇങ്ങനെ വ്രണം കൊണ്ട് പൊതിയപ്പെട്ടിരിക്കുന്നത്‌.


  ശിഷ്യൻമാരെ, അതൊരു മറയാണ്. മഹാൻ ബഹുജന ശല്യം ഭയപ്പെടുന്നു. അതിനു മറയിടുവാനാണ് ഈ വ്രണങ്ങൾ