Wednesday - 22 April, 2026 4-Dhu al-Qadah-1447

ഉസ്മാനുബ്നു അഫ്ഫാൻ (റ) ചരിത്രം : മുഖവുര

തെരുവ് തൊട്ട് അന്താരാഷ്ട്രം വരെ മത-രാഷ്ട്രീയ-സാംസ്കാരിക സംഘടനകളിൽ ലോകത്ത് രക്തച്ചാലുകൾ ഒഴുകിയ ഏതൊരു സംഭവത്തിന്റെ പിന്നിലും അധികാരമോഹം എന്ന വില്ലനുണ്ടാകും.


 ഒരേ ആശയ ആദർശത്തിൽ പ്രവർത്തിക്കുന്ന ഒരുപാട് സംഘടനകൾ അതല്ലേ വ്യക്തമാക്കുന്നത്. സമൂഹത്തിലെ ചിദ്രതയോ, കുടുംബ തകർച്ചയോ, ഗുരുനിന്ദ്യയോ, രക്തച്ചൊരിച്ചിലോ ഒന്നും ഇത്തരക്കാർക്ക് പ്രശ്നമല്ല.


 അനുയായികളെ ചൂഷണം ചെയ്ത് കലക്കുവെള്ളത്തിൽ മീൻ പിടിക്കുന്ന ഇത്തരക്കാർ മാതൃസംഘടന പിളർത്തി കോടികൾ വിതറി പാവങ്ങളെ വരുതിയിൽ നിർത്താൻ എന്തു നെറികേടും ചെയ്യുന്നു. ആത്മീയതയുടെ പേരിൽ പോലും ഇത്തരം നാടകങ്ങൾ അരങ്ങേറുന്നത് എത്ര ആഭാസകരം.


 ഏതൊരു സംഘടനയിൽ നിന്നും പുറംചാടി നാലാളുകളെയുമായി നടക്കുന്ന ഓരോരുത്തരും മഹാനായ ഉസ്മാൻ(റ) മരണം മുഖാമുഖം കണ്ട് വീട്ട് തടങ്കലിലായപ്പോൾ എഴുതിയ ഖുർആൻ വചനങ്ങൾ സസൂക്ഷ്മം ഉൾക്കൊള്ളണ്ടതുണ്ട്.


 “അല്ലാഹുﷻവിന്റെ വിചാരണക്കുമുമ്പ് നിങ്ങളുടെ ശരീരങ്ങളോട് നിങ്ങൾ കണക്കുചോദ്യം നടത്തുക” ഈ ഹദീസ് നമുക്ക് പാഠമാകണം.


 ലോക ശക്തികളായിരുന്നു പേർഷ്യയും റോമും. ഇസ്ലാമിന്റെ പ്രകാശം സർവ്വ മനുഷ്യർക്കുമുള്ളതാണ്. ചൂഷണങ്ങളിൽ നിന്നും മനുഷ്യവർഗത്ത മോചിപ്പിക്കേണ്ടത് വിശ്വാസികളുടെ കടമയാണ്. 


 ഈ ബാധ്യത നിറവേറ്റാൻ സ്വഹാബികൾ പേർഷ്യയുടെയും റോമിന്റെയും കോട്ടകൊത്തളങ്ങളിലെത്തി. വിജയത്തിനുമേൽ വിജയം. പിന്നീട് ശത്രുക്കൾ ശക്തരായി. സബഇകൾ മുസ്ലിം ഐക്യം തകർത്തു. ദുരന്തങ്ങളുടെ ദുഃഖം തീരുന്നില്ല...


 ഇസ്ലാമിന്റെ സന്ദേശം ലോകമെങ്ങുമെത്തിക്കാൻ സ്വഹാബികൾ സ്വദേശം വിട്ട് പുറപ്പെട്ടു. സ്പെയിൻ മുതൽ ചൈന വരെ അവരെത്തി. മനുഷ്യവർഗത്തിന്റെ വിമോചനം സാധ്യമാക്കി.


 അധികാരം നഷ്ടപ്പെട്ടവർ പ്രതികാര ദാഹവുമായി നടന്നു. വിദൂരദിക്കുകളിലുള്ളവർ സംഘടിച്ചു. സബഇകൾ എന്ന സമൂഹം രൂപംകൊണ്ടു. മുസ്ലിം സമൂഹത്തെ

ഭിന്നിപ്പിച്ച ആദ്യ സംഘക്കാരാണവർ. മൂന്നാം ഖലീഫയുടെ വിശുദ്ധ രക്തം ചിന്തിയതവരാണ്.


 ഇബ്നു ഫസ്സാബായുടെ പിൻഗാമികൾ വിശ്രമിക്കുന്നില്ല. മുസ്ലിംകൾക്ക് നാശം വിതച്ചുകൊണ്ട് അവർ ലോകമെങ്ങും സഞ്ചരിക്കുന്നു. സത്യവിശ്വാസികൾ അല്ലാഹു ﷻ വിന്റെ കാവലിൽ കഴിയുന്നു.


 മുസ്ലിം സമുദായത്തിലെ ഭിന്നതകൾ വലിയ ദുരന്തങ്ങൾക്ക് കാരണമാകുമെന്ന് ചിന്തിക്കാൻ ഈ ചരിത്രത്തിന്റെ ഉള്ളടക്കം സഹായിക്കും. ഐക്യമാണ് ശക്തി.

ഐക്യത്തിലെത്താൻ അല്ലാഹു ﷻ കനിയട്ടെ, 

ആമീൻ യാ റബ്ബൽ ആലമീൻ


പ്രൊഫ. കൊടുവള്ളി അബ്ദുൽ ഖാദിർ