നിത്വാത് കോട്ടയുടെ മുമ്പിൽ മുസ്ലിംകൾ നിലയുറപ്പിച്ചു. കോട്ടയ്ക്കകത്തു നിന്ന് അമ്പെയ്താൽ കൊള്ളാത്ത അകലത്തിൽ അവർ നിന്നു.
കോട്ടയ്ക്കകത്തു പരിഭ്രാന്തി പരന്നു.
നേതാക്കൾ കൂടിയാലോചന തുടങ്ങി.
അവരുടെ ഉന്നത നേതാവാണു സല്ലാമുബ്നു മിശ്കം. അയാൾ ചില നിർദേശങ്ങൾ വച്ചു.
സ്ത്രീകളെയും കുട്ടികളെയും വാതിഹ് കോട്ടയിലേക്കു മാറ്റുക. സമ്പത്തും അങ്ങോട്ടു മാറ്റുക, കുറേ പേരെ സുലാലിം കോട്ടയിലേക്കും മാറ്റുക. ഭടന്മാർ നിത്വാത് കോട്ടയിൽ നിരന്നു.
കോട്ടയ്ക്കകത്തുള്ളവരെ പുറത്തു കൊണ്ടുവരണം. അതിനെന്തുവഴി? മുസ്ലിം സേന ആലോചിച്ചു. ഈത്തപ്പനകൾ മുറിക്കുക. തങ്ങളുടെ മരങ്ങൾ രക്ഷിക്കാൻ വേണ്ടി ജൂതന്മാർ പുറത്തുവരും.
ഈത്തപ്പനകൾ കുറെ മുറിച്ചുമാറ്റി. കോട്ടയിൽ നിന്നാരും പുറത്തു വന്നില്ല. ഈത്തപ്പന മുറിക്കുന്നതു നിറുത്താൻ തിരുനബി ﷺ കൽപിച്ചു.
ആറു ദിവസങ്ങൾ കടന്നുപോയി. യുദ്ധം എങ്ങുമെത്തിയില്ല. അന്നു രാത്രി കാവൽ ജോലിയിലുണ്ടായിരുന്ന ഉമർ(റ) അവിടെയെല്ലാം ചുറ്റിനടന്നു. കോട്ടയിൽ നിന്നു പുറത്തുവന്ന ഒരു ജൂതനെ പിടികൂടി...
ജൂതൻ പേടിച്ചുപോയി. നബിﷺതങ്ങൾ അവനോടു സംസാരിച്ചു. “നീ ഒന്നും പേടിക്കേണ്ട. നിന്നെ ഞങ്ങൾ സംരക്ഷിക്കാം. നീ ഞങ്ങളെ സഹായിക്കുമോ..?”
“എന്റെ ജീവൻ രക്ഷിക്കണം. ഞാൻ സഹായിക്കാം.” ആ ജൂതൻ കോട്ടക്കകത്തെ വിശേഷങ്ങളൊക്കെ പറഞ്ഞു കൊടുത്തു. ആയുധപ്പുര എവിടെയാണെന്നും പറഞ്ഞു.
അന്നു നബി ﷺ തന്റെ അനുയായികളോട് ഇങ്ങനെ
പറഞ്ഞു: “അല്ലാഹുﷻവിനെയും റസൂലിനെയും ഇഷ്ടപ്പെടുന്ന ഒരാൾക്കു നാളെ ഞാൻ ഈ പതാക നൽകും.”
എല്ലാവരും പതാക കൊതിച്ചു. പതാക ലഭിക്കുന്ന ആളാണു നായകൻ. ആർക്കായിരിക്കും അതു ലഭിക്കുക..! എല്ലാവരും അതോർത്തുകൊണ്ടാണു കിടന്നത്. നാളെ പ്രഭാതത്തിലറിയാം. സമാധാനത്തോടെ ഉറങ്ങി...
പിറ്റേന്നു രാവിലെ എല്ലാവരും സമ്മേളിച്ചു. പ്രവാചകൻ ﷺ ചുറ്റും നോക്കി. എന്നിട്ടൊരു ചോദ്യം..?
“അലി എവിടെ..?”
അലി(റ) അവിടെ ഉണ്ടായിരുന്നില്ല. കണ്ണുരോഗം വന്നു കിടക്കുകയായിരുന്നു. ആ വിവരം ആളുകൾ പ്രവാചകനെ (ﷺ) അറിയിച്ചു.
“അലിയെ വിളിക്കൂ..!”
കണ്ണുവേദന കാരണം ഒറ്റയ്ക്കു പോയി കിടക്കുകയാണ് അലി(റ). ആളുകൾ വന്നു വിളിച്ചപ്പോൾ എഴുന്നേറ്റു. നബി ﷺ തങ്ങളുടെ സമീപത്തേക്കു നടന്നു. നബി ﷺ തങ്ങൾ തന്റെ ഉമിനീര് അലി(റ)വിന്റെ കണ്ണിൽ പുരട്ടി. അതോടെ അസുഖം മാറി. പതാക അലി(റ)വിന്റെ കയ്യിൽ കൊടുത്തു.
ഉപരോധം കാരണം നിരാശരായ ജൂതന്മാർ തുറന്ന യുദ്ധത്തിനു തയ്യാറെടുത്തു കഴിഞ്ഞിരുന്നു. യുദ്ധം തുടങ്ങി. നേരത്തെ ദ്വന്ദയുദ്ധത്തിനു വന്ന ഒരു യോദ്ധാവിനെ അലി(റ) വധിച്ചു...
ജൂതന്മാരുടെ വീരനായകൻ മുറഹ്ഹിബ് രംഗത്തുവന്നു. അയാളുടെ സഹോദരൻ യാസിറും രംഗത്തെത്തി. അതോടെ യുദ്ധത്തിന്റെ ശക്തി വർധിച്ചു. മുസ്ലിംകൾ അതി ശക്തമായി യുദ്ധം ചെയ്തുകൊണ്ടിരുന്നു. മുറഹ്ഹിബ് മരിച്ചു വീണു. പിന്നാലെ യാസിറും...
തുടർന്ന് ഒരു മുന്നേറ്റമായിരുന്നു. നാഇം കൊട്ട വളഞ്ഞു. പിന്നെ അതിനകത്തു കടന്നു. കോട്ടയുടെ നിയന്ത്രണം കൈവശമാക്കി.
സഅ്ബ് ബ്നു മുആദ് എന്ന കോട്ടയിലേക്കു ജൂതന്മാർ കയറി. അതിനുനേരെ മുസ്ലിംകൾ ശക്തമായ ആക്രമണം നടത്തി. ശക്തമായ ചെറുത്തുനിൽപുണ്ടായി.
മുസ്ലിംകൾ പിന്നെയും ആക്രമണം ശക്തമാക്കി. ജൂതന്മാർ ഗത്യന്തരമില്ലാതെ അടുത്തുള്ള മറ്റൊരു കോട്ടയിലേക്കു പിൻവാങ്ങി. ഖില്ല എന്നായിരുന്നു ആ കോട്ടയുടെ പേര്.
സഅ്ബ് കോട്ട മുസ്ലിംകൾ കീഴടക്കി. അതിനകത്ത് ഇഷ്ടംപോലെ ഭക്ഷണസാധനങ്ങളുണ്ടായിരുന്നു. ആഹാര സാധനങ്ങൾ മുസ്ലിംകൾക്കനുഗ്രഹമായി. വേണ്ടത്ര ആഹാരവും, വെള്ളവും ആയുധങ്ങളും കിട്ടി. നവോന്മേഷം കൈവന്നു. അടുത്ത കോട്ട പിടിക്കാനുള്ള ശ്രമമാരംഭിക്കുകയായി...