Wednesday - 22 April, 2026 4-Dhu al-Qadah-1447

നബി ﷺ തങ്ങളുടെ പായ

   നബി ﷺ ഒരു പായയിൽ കിടക്കുന്നു. ഒരു പരുക്കൻ പായ.

ഒരു മിനുസവുമില്ല. ലോകാനുഗ്രഹിയായ പ്രവാചകൻ ﷺ അതിൽ കിടന്നുറങ്ങി. ഉറക്കം കഴിഞ്ഞ് എഴുന്നേറ്റു. ശരീരത്തിൽ പായയുടെ അടയാളം. കണ്ടുനിന്ന സ്വഹാബികൾക്കു ദുഃഖം. ഈ പരുക്കൻ പായയിൽ കിടന്നുറങ്ങിയല്ലോ...


 സ്വഹാബികൾ നബിﷺതങ്ങളോട് ഇങ്ങനെ ചോദിച്ചു: “അങ്ങ് എന്തിനാണ് ഇങ്ങനെ വിഷമങ്ങൾ സഹിക്കുന്നത്? അങ്ങ് അനുവദിക്കുമെങ്കിൽ ഞങ്ങൾ നല്ല കിടക്ക തയ്യാറാക്കിത്തരാം .”


“വേണ്ട, വേണ്ട” നബി ﷺ അവരെ തടഞ്ഞു.


 എന്നിട്ടിങ്ങനെ കൂട്ടിച്ചേർത്തു. “ദുനിയാവിലെ സുഖങ്ങൾ..! എനിക്കതിൽ താൽപര്യമില്ല. ഞാൻ ദുനിയാവിൽ ഒരു യാത്രക്കാരൻ..! യാത്രയ്ക്കിടയിൽ മരത്തണലിൽ കുറച്ചു വിശ്രമിക്കും. പിന്നെ യാത്ര തുടരും. മരത്തണലിലെ വിശ്രമം മാത്രമാണ് ഈ ദുനിയാവിലെ താമസം.” സ്വഹാബികൾക്കു മറുപടിയില്ല.


ഐഹിക ജീവിതത്തിന്റെ അവസ്ഥയാണ് ഇപ്പറഞ്ഞത്. ഒരു യാത്രക്കാരന്റെ അവസ്ഥ.


 ഒരിക്കൽ നബിﷺതങ്ങൾ തന്റെ അനുയായികളെ ഉപദേശിക്കുകയായിരുന്നു. അതിനിടയിൽ ഇങ്ങനെ പറഞ്ഞു: “ഈ ലോകത്തു നിങ്ങൾ ഒരു യാത്രക്കാരനെപ്പോലെ കഴിയുക. അല്ലെങ്കിൽ ഒരു വിദേശിയെപ്പോലെ ആവുക.”


 യാത്രക്കാരൻ അൽപ സമയം മാത്രമേ ഒരിടത്തു തങ്ങുകയുള്ളൂ. ഒരു രാത്രി തങ്ങിയേക്കാം. വീണ്ടും യാത്രയാണ്. വിദേശി വന്നാൽ കുറച്ചു നേരമോ ഏതാനും ദിവസങ്ങളോ താമസിക്കും.

പിന്നെ തിരിച്ചുപോകും.


 പരലോകത്തേക്കുള്ള യാത്രയ്ക്കിടയിൽ അൽപനേരം വിശ്രമിക്കാനുള്ള ഒരു കേന്ദ്രം മാത്രമാണ് ഈ ലോകം.


 ഇവിടെ ശാശ്വതമായി ജീവിക്കാൻ തീരുമാനിച്ചതുപോലെയാണു ചിലരുടെ പെരുമാറ്റം. അവർ ദുനിയാവിനെ ഗാഢമായി സ്നേഹിക്കുന്നു. ഒരു സത്യവിശ്വാസി അങ്ങനെയാകാൻ പറ്റില്ല.