ഉസ്മാൻ(റ) ഖുറയ്ശി പ്രമുഖരെ കണ്ടു. കത്തു കൈമാറി. മുസ്ലിംകളെ ഉംറ നിർവഹിക്കാൻ അനുവദിക്കണമെന്നപേക്ഷിച്ചു.
ഖുറയ്ശികൾ നൽകിയ മറുപടി ഇതായിരുന്നു:
“താങ്കൾക്കു വേണമെങ്കിൽ കഅ്ബ പ്രദക്ഷിണം ചെയ്യാം. മുഹമ്മദിന്റെ കാര്യം പറയേണ്ട.”
ഉസ്മാൻ(റ) ഇങ്ങനെ മറുപടി നൽകി: “അല്ലാഹുﷻവിന്റെ റസൂൽ ﷺ കഅ്ബ പ്രദക്ഷിണം നടത്തുന്നതുവരെ ഞാൻ അതു നടത്തുന്നതല്ല.”
അദ്ദേഹം ഇങ്ങനെ തുടർന്നു: “അല്ലാഹുﷻവിന്റെ ഭവനം സന്ദർശിക്കുവാനും ഉംറ നിർവഹിക്കാനുമാണു ഞങ്ങൾ ഇവിടെ വന്നത്. ഞങ്ങൾ ബലിമൃഗങ്ങളെ കൂടെ കൊണ്ടുവന്നിട്ടുണ്ട്. ബലി നിർവഹിച്ചു ഞങ്ങൾ മടങ്ങിപ്പോയിക്കൊള്ളാം. അതിന് അനുവദിക്കണം...
“ഈ വർഷം നിങ്ങളെ ഉംറ ചെയ്യാൻ അനുവദിക്കുന്ന പ്രശ്നമേയില്ല, ഇത്തവണ മടങ്ങിപ്പോകണം.”
ഖുറയ്ശികൾ തീർത്തു പറഞ്ഞു.
ഉസ്മാൻ(റ) ഏതാനും ദിവസങ്ങൾ മക്കയിൽ തങ്ങി. ഖുറയ്ശികളുടെ മനസ്സു മാറിയില്ല.
ഉസ്മാൻ(റ) മടങ്ങിവരുന്നതു കാണാതെ മുസ്ലിംകൾ വിഷമിച്ചു. ഉസ്മാൻ(റ)വിനെ ഖുറയ്ശികൾ വധിച്ചുകളഞ്ഞു. എന്നൊരു വാർത്ത പരന്നു. അതോടെ മുസ്ലിംകൾ ഇളകി. അവരുടെ രോഷം പതഞ്ഞു.
ഇതിനു പ്രതികാരം ചെയ്തല്ലാതെ അടങ്ങില്ല...
നബിﷺതങ്ങളും വികാരഭരിതനായി.
“യുദ്ധത്തിനു തയ്യാറെടുക്കുക”
അവിടുന്ന് കൽപിച്ചു.
ഹുദയബിയ്യയിലെ ഒരു മരത്തണലിൽ വച്ചു സ്വഹാബികൾ പ്രവാചകന്റെ (ﷺ) കൈ പിടിച്ചു പ്രതിജ്ഞ ചെയ്തു. ഉസ്മാന്റെ വധത്തിനു പ്രതികാരം ചെയ്യും. ഖുറയ്ശികൾക്കെതിരെ പോരാടും.
യുദ്ധക്കളം വിട്ട് ഓടിപ്പോകുകയില്ല. ഈ പ്രതിജ്ഞയാണ് ബയ്അതുർരിള് വാൻ എന്ന പേരിൽ അറിയപ്പെടുന്നത്...
യോദ്ധാക്കൾ ഉറയിൽ നിന്നു വാൾ പുറത്തെടുത്തു. മൂർച്ച പരിശോധിച്ചു. ഏതു നിമിഷവും യുദ്ധം തുടങ്ങാം. അവർ അതു പ്രതീക്ഷിച്ചിരിപ്പായി...
ഇസ്ലാമിക ചരിത്രത്തിലെ വികാരഭരിതമായൊരു രംഗമാണിത്. ഒരു വാൾ മാത്രം വച്ചു യുദ്ധത്തിനു തയ്യാറാവുക. കവചമില്ല. പരിചയില്ല. മറ്റു പടക്കോപ്പുകളില്ല. അമ്പും വില്ലുമില്ല. മരണം ഉറപ്പു തന്നെ. വെട്ടുവന്നാൽ എങ്ങനെ നേരിടും..?
എന്നിട്ടും അവർ യുദ്ധത്തിനു സന്നദ്ധരായി. ശഹീദാകാൻ തന്നെ... അപ്പോഴാണ് ആ വാർത്ത വന്നത്..!!