ക്ഷമക്ക് ഇസ്ലാം വലിയ പ്രാധാന്യം കൽപിക്കുന്നു. സന്തോഷം വരുമ്പോഴും സങ്കടം വരുമ്പോഴും സ്വയം നിയന്ത്രിക്കാൻ കഴിയണം. കോപം വരുമ്പോൾ നിയന്ത്രിക്കണം.
ഇവ ഒരു സത്യവിശ്വാസിയുടെ ലക്ഷണമാണ്...
ക്ഷമയെക്കുറിച്ചു നബിﷺതങ്ങൾ ഇങ്ങനെ പറഞ്ഞു: “ഒരാൾ പലവിധ പരീക്ഷണങ്ങൾക്കു വിധേയനായി. നാശങ്ങളും അപകടങ്ങളും നേരിട്ടു. അപ്പോൾ ക്ഷമിച്ചു. അവന് അനുഗ്രഹങ്ങൾ നൽകപ്പെട്ടു. അനുഗ്രഹത്തിനു നന്ദി പ്രകടിപ്പിച്ചു.
അവൻ അക്രമിക്കപ്പെട്ടു. അക്രമിക്കുമാപ്പു നൽകി. സ്വയം വന്നുപോയ അനീതികൾക്കു മാപ്പപേക്ഷിക്കുകയും ചെയ്തു. അങ്ങനെയുള്ളവൻ നിർഭയനായിരിക്കുന്നു. സന്മാർഗം പ്രാപിക്കുകയും ചെയ്തിരിക്കുന്നു.”
പ്രസിദ്ധമായ ഒരു നബിവചനമാണു നിങ്ങൾ വായിച്ചത്. മനുഷ്യനെ അല്ലാഹു ﷻ പലവിധ പരീക്ഷണങ്ങൾക്കു വിധേയനാക്കും. അവനു ക്ഷമിക്കാൻ കഴിയുമോ എന്നു പരിശോധിക്കുകയാണ്.
ചിലരെ ദാരിദ്ര്യം കൊണ്ടു പരീക്ഷിക്കും. ചിലരെ രോഗം കൊണ്ടു പരീക്ഷിക്കും. പ്രിയപ്പെട്ടവർ മരണപ്പെടുക, കച്ചവടത്തിൽ വൻ നഷ്ടം സംഭവിക്കുക, പ്രകൃതിക്ഷോഭം വന്നു കൃഷി നശിക്കുക തുടങ്ങിയ പരീക്ഷണങ്ങൾ വരും.
ഇത്തരം പരീക്ഷണങ്ങൾ വരുമ്പോൾ സത്യവിശ്വാസി ക്ഷമ കൈകൊള്ളുന്നു. എല്ലാം അല്ലാഹുﷻവിൽ ഭരമേൽപിക്കുക.
ഈ ക്ഷമയ്ക്ക് വമ്പിച്ച പ്രതിഫലം ലഭിക്കുമെന്നു വിശ്വസിക്കുക. ഇതാണു സത്യവിശ്വാസി ചെയ്യേണ്ടത്. അല്ലാഹുﷻവിൽ നിന്നുള്ള അനുഗ്രഹങ്ങൾക്കു നന്ദി പ്രകടിപ്പിക്കണമെന്നും ചേർത്തു പറയുന്നു.
ക്ഷമിക്കാനുള്ള അവസരം കിട്ടുന്നതും ഒരനുഗ്രഹം തന്നെ.
അക്രമിക്കു മാപ്പു നൽകണമെന്നതാണു ഹദീസിൽ വന്ന മറ്റൊരു കാര്യം.
ആർക്കാണിതു കഴിയുക, ശക്തമായ വിശ്വാസമുള്ളവർക്കല്ലാതെ. ഇങ്ങോട്ടാക്രമിക്കുമ്പോൾ ക്ഷമയോടെ സഹിക്കുക. എന്നിട്ട് അവനു പൊറുത്തു കൊടുക്കുകയും ചെയ്യുക..!
അപാരമായ ക്ഷമ തന്നെ വേണം.
സത്യവിശ്വാസി അതു ചെയ്യും. സത്യവിശ്വാസിയാൽ മറ്റുള്ളവർക്കു വല്ല ഉപദ്രവവും ഉണ്ടായാലോ..? അവരുടെ അടുത്തു ചെന്നു മാപ്പു ചോദിക്കുക. അതിനും വേണം ഒരു തന്റേടം.
അല്ലാഹുﷻവിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന പരീക്ഷണങ്ങളിൽ ക്ഷമിക്കുക. ജനങ്ങളുടെ ഭാഗത്തു നിന്നുണ്ടാകുന്ന ഉപദ്രവങ്ങളിലും ക്ഷമിക്കുക. ക്ഷമ ഈമാന്റെ ഭാഗമാകുന്നു.
നബിﷺതങ്ങൾ പറഞ്ഞു: “ക്ഷമ ഈമാന്റെ അർധഭാഗമാകുന്നു.
ഈമാനും ക്ഷമയും തമ്മിലുള്ള ബന്ധം നോക്കൂ.. സത്യവിശ്വാസിക്കു ക്ഷമ കൈമോശം വന്നുകൂടാ. കോപം വരുമ്പോൾ സ്വയം നിയന്ത്രിക്കുക എന്നതു ക്ഷമയുടെ മറ്റൊരു രൂപമാണ്.
അങ്ങനെയുള്ള കഴിവ് ആർജിച്ചവനാണു ശക്തൻ. നബി ﷺ തങ്ങൾ പറയുന്നതു കേൾക്കൂ...
“മറ്റുള്ളവരെ ബലം പ്രയോഗിച്ചു കീഴ്പെടുത്തുന്നവനല്ല യഥാർത്ഥ ശക്തൻ. കോപം വരുമ്പോൾ സ്വയം നിയന്ത്രിക്കാൻ കഴിവുള്ളവനാണു ശക്തൻ.”
കോപം വരുമ്പോൾ എന്തെങ്കിലുമൊക്കെ ചെയ്യും. അന്ധമായ ആവേശമാണ് അപ്പോൾ മനുഷ്യനെ നയിക്കുന്നത്. വിവേകവും വിചാരവുമൊക്കെ വഴിമാറിക്കൊടുക്കുന്ന നിമിഷങ്ങൾ.
ഒരു സത്യവിശ്വാസിക്കു കോപാവേശത്തിൽപോലും സ്വയം
നിയന്ത്രിക്കാൻ കഴിയണം.
അമിതമായ കോപാവേശം ശരീരത്തിനു ക്ഷീണം വരുത്തും. ക്ഷമിക്കുന്നവന് അങ്ങനെ എളുപ്പത്തിലൊന്നും കോപം വരികയില്ല. ഇനി കോപം വന്നാൽ തന്നെ പരിധിവിടുകയുമില്ല. ക്ഷമാശീലം മുറുകെ പിടിക്കുക.
പടച്ചവന്റെ കാര്യത്തിലും, പടപ്പുകളുടെ കാര്യത്തിലും. അവിടെയാണു വിജയം...