Wednesday - 22 April, 2026 4-Dhu al-Qadah-1447

ഒരു കാട്ടറബി

നബി ﷺ നടന്നുപോകുന്നു.

വളരെ സൂക്ഷ്മതയോടെ പാദങ്ങൾ വയ്ക്കുന്നു. വിനയാന്വിതമായ നടത്തം. തന്റെ ശരീരത്തിൽ ധരിച്ചിരിക്കുന്ന വസ്ത്രമോ, പരുക്കൻ. ഒരു സുഖവുമില്ല.

പിന്നിൽ നിന്നാരോ വസ്ത്രത്തിൽ പിടിച്ചു വലിച്ചു. ചുമലിൽ വസ്ത്രം വലിഞ്ഞു മുറുകി..! ആരാണ് തന്നെ ഇങ്ങനെ വിഷമിപ്പിക്കുന്നത്..?


നോക്കുമ്പോൾ ഒരു കാട്ടറബി

മലഞ്ചരുവിൽ കഴിയുന്ന സംസ്കാരമില്ലാത്ത അറബിയാണ്.


 “എനിക്കു വല്ലതും തരണം.” പരുക്കൻ ശബ്ദത്തിൽ അയാൾ ചോദിക്കുന്നു.


 സാധാരണക്കാരനു കോപം വരും.

വസ്ത്രത്തിൽ പിടിച്ചു വലിക്കുന്നത് ആരും ഇഷ്ടപ്പെടില്ല. അതിനു ശക്തി കൂടുകകൂടി ചെയ്താലോ..? 


 വസ്ത്രം പിടിച്ചു വലിച്ചതിന്റെ കാരണമോ? ധർമം കിട്ടാൻ..! ഇങ്ങനെ പെരുമാറിയാൽ ആരെങ്കിലും ധർമം കൊടുക്കുമോ..?


 ഇങ്ങനെ ഒരു സാഹചര്യം വന്നുപെട്ടാൽ മനുഷ്യൻ എങ്ങനെ പെരുമാറണം? ലോകത്തിന്റെ ഗുരുനാഥനായ നബി ﷺ തങ്ങൾ എങ്ങനെ പ്രവർത്തിച്ചുവെന്നു നോക്കാം. 


 നബി ﷺ അയാളെ നോക്കി പുഞ്ചിരി തൂകി. എന്നിട്ടു ധർമം നൽകി. കാരുണ്യത്തിന്റെ പ്രവാചകൻ ﷺ. കടുത്ത പെരുമാറ്റത്തെ, സൗമ്യമായ പെരുമാറ്റം കൊണ്ടു നേരിടുക...


 പരുഷ സ്വഭാവക്കാരെ അതേ രീതിയിൽ നേരിടില്ല. വളരെ മയമായി പെരുമാറും. അതവരുടെ മനസ്സിനെ സ്പർശിക്കും. അവരുടെ മനോഭാവത്തിൽ മാറ്റം വരുത്തും...