Wednesday - 22 April, 2026 4-Dhu al-Qadah-1447

കാരുണ്യത്തിന്റെ പ്രവാചകൻ

   നബിﷺതങ്ങൾ സംസാരിക്കുന്നു.

സ്വഹാബികൾ കേട്ടുകൊണ്ടിരിക്കുന്നു. ആത്മീയ പ്രകാശം പരത്തുന്ന ഗഹനമായ പ്രഭാഷണം. എല്ലാവരും സദസ്സിൽ ഇരുന്നു ശ്രദ്ധയോടെ ഓരോ വാക്കും കേൾക്കുന്നു. ഉൾക്കൊള്ളുന്നു. ഒരാൾ മാത്രം നിൽക്കുന്നു. അതും വെയിലത്ത്...


 നബി ﷺ അദ്ദേഹത്തെ ശ്രദ്ധിച്ചു. വളരെ നേരമായിട്ടും ഇരിക്കുന്നില്ല. ഇതെന്തുപറ്റി..!


 നബിﷺതങ്ങൾ സദസ്യരോടു ചോദിച്ചു: “അദ്ദേഹം എന്താണ് ഇരിക്കാത്തത്..?”


 അവർ ഇങ്ങനെ മറുപടി നൽകി: “അദ്ദേഹം നേർച്ചയാക്കിയിരിക്കുകയാണ്. വെയിലത്തു നിൽക്കുക, തണലിൽ നിൽക്കാതിരിക്കുക. സംസാരിക്കാതിരിക്കുക, നോമ്പെടുക്കുക. ഇതൊക്കെയാണു നേർച്ച.”


 നബി ﷺ സ്വഹാബികളോട് ഇങ്ങനെ ആവശ്യപ്പെട്ടു: “അദ്ദേഹത്തോട് ഇരിക്കാൻ പറയൂ, സംസാരിക്കാൻ പറയൂ, തണലിൽ വിശ്രമിക്കാൻ പറയൂ, നോമ്പ് പൂർത്തിയാക്കാനും പറയൂ...”


 സ്വഹാബികൾക്ക് ആ നിർദേശം വലിയ പാഠമാണു നൽകിയത്. നേർച്ചയാക്കിയ ആൾക്കും ഗുണപാഠം സിദ്ധിച്ചു.


 വെയിലിൽ നിന്നു മാറി നിൽക്കാൻ പ്രവാചകൻ ﷺ ആവശ്യപ്പെട്ടു. ഒരേ നിൽപു നിന്നു കാലുകളെ വിഷമിപ്പിക്കരുത്. ഇരിക്കണം. ശരീരത്തിന് ആശ്വാസം നൽകണം. നോമ്പ് പിടിക്കണം. അതു പൂർത്തിയാക്കാനാണു പ്രവാചകൻ ﷺ പറഞ്ഞത്.


 പ്രവാചകൻ ﷺ അദ്ദേഹത്തിനു നൽകിയ കാരുണ്യമായിരുന്നു ആ നിർദേശങ്ങൾ.