പരുക്കൻ ജീവിതം. അതിനിടയിൽ ഫാത്വിമ(റ)ക്കു രോഗം വന്നു. മേലാസകലം വേദന. ശരീരം ക്ഷീണിച്ചു പോയി. പിതാവ് കൂടെക്കൂടെ രോഗവിവരങ്ങൾ അന്വേഷിച്ചുവരും.
“എങ്ങനെയുണ്ട് മോളേ...?” ഒരിക്കൽ നബിﷺതങ്ങൾ മകളോടു ചോദിച്ചു.
“ശരീരം സുഖപ്പെട്ടിട്ടില്ല. ശരീരത്തിൽ വേദനയുണ്ട്. അതു സാരമില്ലെന്നു കരുതാം. വീട്ടിൽ ഭക്ഷ്യവസ്തുക്കൾ ഒന്നുമില്ല. അക്കാര്യമാണ് എന്നെ കൂടുതൽ വേദനിപ്പിക്കുന്നത്.” ഫാത്വിമ(റ)യുടെ വേദന നിറഞ്ഞ മറുപടി.
അതിനു പിതാവിൽ നിന്നുണ്ടായ പ്രതികരണം ഇപ്രകാരമായിരുന്നു...
“എന്റെ പൊന്നുമോളേ.. എന്റെ മോൾ ലോകത്തിലെ സ്ത്രീകളുടെ നേതാവാണ്. നിന്റെ ജീവിതം എല്ലാവർക്കും മാതൃകയായിരിക്കണം. ഇത്തരം പരീക്ഷണ ഘട്ടങ്ങളിൽ ക്ഷമിക്കണം.
എല്ലാം സഹിക്കുക. ഭർത്താവിനെ അനുസരിക്കുക. നിന്റെ ഭർത്താവിന്റെ കയ്യിൽ ധനം കുറവാണ്. എന്നാൽ ദീനീകാര്യങ്ങളിൽ അദ്ദേഹം ഉന്നതനാണ്. ഉത്തമനായ ഭർത്താവിനെയാണു നിനക്കു ലഭിച്ചത്.”
പിതാവിന്റെ വാക്കുകൾ മകളെ കോരിത്തരിപ്പിച്ചു. ഇല്ലായ്മയുടെ കഥകൾ ഇനിയൊരാളോടും പറയില്ല.
നബിﷺതങ്ങൾ അലി(റ)നെ ഇങ്ങനെ ഉപദേശിച്ചു... “അലീ, ഫാത്വിമയെ വിഷമിപ്പിക്കരുത്. അവളോടു സ്നേഹ പൂർവം പെരുമാറണം. പോരായ്മകൾ കണ്ടാൽ ക്ഷമിക്കണം.”
അലി(റ) ആ ഉപദേശങ്ങൾ പാലിച്ചുവന്നു. ചിലപ്പോൾ ചില്ലറ സൗന്ദര്യപ്പിണക്കങ്ങളുണ്ടാകും.
അൽപം കഴിയുമ്പോൾ അതു മാറുകയും ചെയ്യും. ഒരു ദിവസം അലി(റ) ഭാര്യയോട് അൽപം പരുഷമായി പെരുമാറി. ഫാത്വിമ(റ)ക്കു സഹിക്കാനായില്ല.
പിതാവിന്റെ അടുത്തേക്കു പുറപ്പെട്ടു...