Wednesday - 22 April, 2026 4-Dhu al-Qadah-1447

അള്ബാഅ് എന്ന ഒട്ടകം


   നബിﷺയുടെ ഒട്ടകത്തിന്റെ പേരാണിത് - അള്ബാഅ്. സ്വഹാബികൾക്കൊക്കെ ആ ഒട്ടകത്തോട് എന്തൊരു

സ്നേഹം..!


 അതിനു തീറ്റ കൊടുക്കും. വെള്ളം കൊടുക്കും. തലോടും. അള്ബാഇനെ വെല്ലാൻ മറ്റൊരു ഒട്ടകമില്ല. മത്സരിച്ച് ഓടിയാൽ അള്ബാഅ് മുമ്പിലെത്തും. എപ്പോഴും വിജയം അള്ബാഇന്റെ കൂടെത്തന്നെ. അതുകണ്ടു സ്വഹാബികൾ മനസ്സു നിറയെ സന്തോഷിക്കും...


 ഒരിക്കൽ ഒരു സംഭവമുണ്ടായി. ഒരു ഗ്രാമീണന്റെ ഒട്ടകം വന്നു. നല്ല കരുത്തുള്ള ഒട്ടകം. ആ ഒട്ടകവും അള്ബാഉം തമ്മിൽ മത്സരിച്ചു. അള്ബാഅ് തോറ്റുപോയി..! ഗ്രാമീണന്റെ ഒട്ടകം വിജയിച്ചു. ഇതെങ്ങനെ സഹിക്കും..?


 സ്വഹാബികൾ കടുത്ത ദുഃഖത്തിലമർന്നു. അവരുടെ ദുഖം നബിﷺതങ്ങൾ കണ്ടു. അവരെ ആശ്വസിപ്പിച്ചുകൊണ്ടു നബിﷺതങ്ങൾ ഇങ്ങനെ പറഞ്ഞു:


 “നിങ്ങളെന്തിനാണു ദുഃഖിക്കുന്നത്? ദുഃഖിക്കേണ്ട യാതൊരാവശ്യവുമില്ല. അല്ലാഹുﷻവിന്റെ നിയമ വ്യവസ്ഥ നിങ്ങൾക്കറിയില്ലേ..? ദുനിയാവിൽ ഉയർന്നു നിൽക്കുന്നവരെ താഴ്ത്തിവയ്ക്കുകയെന്നത് അല്ലാഹുﷻവിന്റെ നിയമമാകുന്നു.”


 ഈ വചനം സ്വഹാബികൾക്കു വലിയൊരു പാഠം തന്നെയാണു നൽകിയത്. ദുനിയാവിന്റെ അവസ്ഥ -

ഇവിടെ ചിലർ ഉയരുന്നു. പ്രസിദ്ധരാകുന്നു. കുറെക്കാലം കഴിയുമ്പോൾ അവർ താഴുന്നു. പ്രസിദ്ധി നഷ്ടപ്പെടുന്നു. 


 മറ്റു ചിലർ ആരാലും ശ്രദ്ധിക്കപ്പെടാതെ കഴിഞ്ഞുകൂടുന്നു. വളരെ വിനയത്തോടും അച്ചടക്കത്തോടും കൂടി അവർ ജീവിക്കുന്നു. അവരിൽ ചിലരെ അല്ലാഹു ﷻ ഉയർത്തുന്നു.


 അല്ലാഹു ﷻ ചിലർക്കു ധനം നൽകുന്നു. ജനം അവരെ ധനികരെന്നു വിളിക്കുന്നു. പിന്നെ അല്ലാഹു ﷻ അവരിൽ നിന്നു ധനം എടുത്തുമാറ്റുന്നു. മറ്റു ചിലരെ ധനികരാക്കുന്നു. ധനികൻ ദരിദ്രനായി മാറും. ദരിദ്രൻ ധനികനായി മാറും. ഉയർന്നവൻ താഴും. താഴ്ന്നവൻ ഉയരും. അതാണു ദുനിയാവിന്റെ അവസ്ഥ.


 എല്ലാം അല്ലാഹുﷻവിന്റെ വിധി...