Wednesday - 22 April, 2026 4-Dhu al-Qadah-1447

സ്ത്രീകളുടെ നേതാവ് (1)

   അലി(റ)വിനു സ്വന്തമായി വീടില്ല.

വിവാഹം കഴിഞ്ഞാൽ എവിടെ താമസിക്കും..!


 “അലീ, ഒരു വീട് വാടകയ്ക്ക് എടുത്തോളൂ.. നിനക്കും ഫാത്വിമക്കും അവിടെ താമസിക്കാം.” നബിﷺതങ്ങൾ പ്രശ്നത്തിനു പരിഹാരം നിർദേശിച്ചു.


 വാടക വീടിന് അന്വേഷണമായി.

കുറെ അന്വേഷിച്ചപ്പോൾ ഒരു വീടുകിട്ടാനുണ്ടെന്നറിഞ്ഞു. അതിന്റെ ഉടമസ്ഥൻ ഹാരിസ് ബ്നു നുഅ്മാൻ ആയിരുന്നു.


 അലി(റ) അദ്ദേഹത്തെ ചെന്നു കണ്ടു.

വീടു വാടകക്കു തരണമെന്നാവശ്യപ്പെട്ടു.

അലി(റ) പ്രവാചക പുത്രിയെ വിവാഹം കഴിക്കാൻ പോകുകയാണെന്നും സ്വന്തമായി വീടില്ലാത്തതിനാൽ തന്റെ വീട് വാടകയ്ക്ക് ചോദിക്കുകയാണെന്നും ഹാരിസിനു മനസ്സിലായി.

അദ്ദേഹം വീടു വാടകയ്ക്കു കൊടുത്തു. വളരെ ലളിതമായിരുന്നു ആ വിവാഹം.


 പ്രവാചകൻ ﷺ തന്റെ ഓമന പുത്രിയെ അലി(റ)വിനു നികാഹ് ചെയ്തുകൊടുത്തു. ഇനിയവർ വാടക വീട്ടിലേക്കു പോകുന്നു.

പുതിയ താമസമാകുമ്പോൾ എന്തെല്ലാം സാധനങ്ങൾ വേണം.


 നബിﷺതങ്ങൾ പൊന്നുമോൾക്കു ചില സാധനങ്ങൾ നൽകി. ഒരു കട്ടിൽ, വിരിപ്പ്, തോൽപാത്രം, തിരിക്കല്ല്.


 നബിﷺതങ്ങളുടെ പുന്നാരമോൾക്കു വാടക വീട്ടിൽ വന്നപ്പോൾ ഒരു പരുക്കൻ ജീവിതമാണു നയിക്കേണ്ടിവന്നത്. വീട്ടുജോലികളെല്ലാം സ്വയം നിർവഹിക്കണം. സഹായത്തിനൊരാളില്ല.

തിരിക്കല്ലിൽ ഗോതമ്പ് അരച്ചെടുക്കണം. 


 കല്ലിനു വലിയ ഭാരം. അതു തിരിക്കാൻ പ്രയാസം...

റോസാദളംപോലെ മിനുസമുള്ള ഉള്ളംകൈ വേദനിച്ചു...


 കടുത്ത ദാരിദ്ര്യം. സാമ്പത്തിക നില വളരെ മോശം. അടുപ്പിൽ തീ കത്തിക്കുന്നതും ബുദ്ധിമുട്ടുതന്നെ.

വിറകുകൊള്ളികൾ വച്ചു നന്നായി ഊതണം. നേരത്തെ ശീലമാക്കാത്ത പണികൾ. 


 കല്ലു തിരിച്ചു കൈ വീങ്ങി.

അടുപ്പിൽ ഊതിയൂതി മുഖത്തിന്റെ നിറം മങ്ങി. തീ കത്തിച്ചപ്പോൾ കൈ പൊള്ളി. പ്രിയ പത്നിയുടെ അവസ്ഥ കണ്ട് അലി(റ) വിഷമിച്ചു.


 ജോലികളിൽ സഹായിച്ചു. ദൂരെനിന്നു വെള്ളം കൊണ്ടു വരണം. വെള്ളം കൊണ്ടുവരുന്ന ജോലി അലി(റ) നിർവഹിക്കും. പല ജോലികളും ചെയ്യും.


 ഒരു ദിവസം അലി(റ) ഫാത്വിമയോടിങ്ങനെ പറഞ്ഞു: “നബിﷺതങ്ങളുടെ അടുത്ത് കുറെ അടിമകൾ വന്നുചേർന്നിട്ടുണ്ട്. ഒരാളെ നമുക്കു തരാൻ പറയൂ. നീയൊന്നു ചെന്നു പറഞ്ഞു നോക്കൂ...”


 കേട്ടപ്പോൾ ആഗ്രഹം. വീട്ടിൽ സഹായത്തിനൊരാളാകുമല്ലോ...