ഇസ്രാഈല്യരെ യഹൂദന്മാർ എന്നു വിളിക്കുന്നു. ഇസ്ലാമിലേക്കുള്ള ക്ഷണം യഹൂദന്മാർ ഇഷ്ടപ്പെട്ടില്ല. സത്യവിശ്വാസം സ്വീകരിച്ചവർ കുറവായിരുന്നു. യഹൂദന്മാർ ശക്തമായി എതിർത്തു. എതിർപ്പുകൾ സഹിച്ചുകൊണ്ട് പ്രവാചകൻ തന്റെ ദൗത്യം തുടർന്നു. വിശ്വാസികളുടെ എണ്ണം കൂടിക്കൂടിവന്നു. എതിർപ്പിന്റെ ശക്തിയും കൂടിക്കൂടി വന്നു.
ബൈത്തുൽ മുഖദ്ദസ്. അല്ലാഹുﷻവിനെ ആരാധിക്കാൻ വേണ്ടി പണിതുയർത്തപ്പെട്ട പുണ്യ ഭവനം. സകരിയ്യ(അ)നെ മിക്കപ്പോഴും ബൈത്തുൽ മുഖദ്ദസിൽ കാണും. ആരാധനകളിൽ മുഴുകും. വേദ പാരായണം. പ്രാർത്ഥന. അവയൊക്കെ മുറക്ക് നടന്നു.
പ്രഭാത പ്രാർത്ഥനക്ക് പള്ളിയിൽ വരും. പ്രാർത്ഥനക്കുശേഷം അനുയായികൾക്ക് ഉപദേശം നൽകും. പകൽ സമയം പ്രവാചകനും അനുയായികളും പലതരം ജോലികളിൽ ഏർപ്പെടും. ഒഴിവു കിട്ടുമ്പോഴെല്ലാം പള്ളിയിൽ തന്നെ.
രാത്രിയിലെ പ്രാർത്ഥനക്കു ശേഷം വീട്ടിലേക്ക് മടങ്ങും. അത്താഴം കഴിക്കും. ഭാര്യ അത്താഴമുണ്ടാക്കി കാത്തിരിക്കുകയാവും. പകലത്തെ വിശേഷങ്ങൾ പറയും. നർമ്മസംഭാഷണം. പിന്നെ ശാന്തമായ ഉറക്കം.
ഇശാഅ് ആരാധനകളിൽ വളരെ സജീവയാണ്. താൻ പ്രവാചകന്റെ സഹധർമ്മിണിയാണ്. മറ്റ് സ്ത്രീകളെ പോലെയല്ല. ജീവിത വിശുദ്ധി കാത്തുസൂക്ഷിക്കണം. അല്ലാഹുﷻവിന്റെ പൊരുത്തം നേടണം. ഭർത്താവിന്റെ സംതൃപ്തി. അതാണ് തന്റെ ലക്ഷ്യം. പ്രവാചകന് സേവനം ചെയ്യുക അതിൽ പരം സൗഭാഗ്യമുണ്ടോ. ഇശാഅ് സൗഭാഗ്യവതിയാണ്. സംതൃപ്തയാണ്.
ഫാഖൂദിന്റെ മറ്റൊരു മകളുടെ പേര് പറയാം. ഹന്ന. സുന്ദരിയും സൽഗുണ സമ്പന്നയുമാണ്. ബുദ്ധിമതി. ഹന്നാക്ക് വിവാഹാലോചനകൾ വരാൻ തുടങ്ങി. പല പ്രമുഖ കുടുംബങ്ങളിൽ നിന്നും ആലോചനകൾ വന്നു. ഒടുവിൽ ഒരു ചെറുപ്പക്കാരനെ തെരെഞ്ഞെടുത്തു. വേണ്ട യോഗ്യതകളെല്ലാമുള്ള യുവാവ്. പേര് ഇംറാൻ...
ഗോത്രക്കാർക്കെല്ലാം ഇംറാനെ ഇഷ്ടപ്പെട്ടു. സൽസ്വഭാവിയാണ്. ആരോഗ്യവാൻ. അദ്ധ്വാന ശീലൻ. ഹന്നയെ നന്നായി സംരക്ഷിക്കും. വിവാഹം ഉറപ്പിച്ചു. നിക്കാഹിന് തിയ്യതി നിശ്ചയിച്ചു. വേണ്ടപ്പെട്ടവരെയെല്ലാം ക്ഷണിച്ചു. വിവാഹ സുദിനം വന്നു. ആഹ്ലാദം അലയടിച്ചുയർന്നു.
വിവാഹ ചടങ്ങുകൾ ഓരോന്നായി നടന്നു. ഹന്ന ഇംറാന്റെ ജീവിത പങ്കാളിയായി. സൽകാരങ്ങളുടെ തിരക്ക് പിടിച്ച ദിവസങ്ങൾ. ശാന്തമായ ദാമ്പത്യജീവിതം. ഫാഖൂദിന്റെ വീട്ടിൽ ഇടക്കിടെ സൽകാരങ്ങളൊരുക്കും. സക്കരിയ്യായും ഇശാഉം വന്നുചേരും. ഇംറാനും ഹന്നയും വരും. പുത്രിമാരും അവരുടെ ഭർത്താക്കന്മാരും വന്നുചേർന്നാൽ പിന്നെ വീട്ടിലാകെ സന്തോഷം പൂത്തിരി കത്തും. നർമ്മ സംഭാഷണങ്ങൾ. സ്വാദുള്ള വിഭവങ്ങൾ. പിന്നെ ശാന്തമായ അന്തിയുറക്കം. അവർക്കിടയിലൂടെ കാലം കടന്നുപോയി.
ഫാഖൂദും ഭാര്യയും ഒരു സന്തോഷവാർത്തക്കു വേണ്ടി കാത്തിരുന്നു. ഇശാഅ് ഗർഭിണിയായി എന്നറിയാൻ.
ഹന്ന ഗർഭിണിയായി എന്നറിയാൻ. വർഷങ്ങൾ കടന്നുപോയി. പുത്രിമാരിൽ നിന്ന് ആ സന്തോഷവാർത്ത കേൾക്കാൻ കഴിഞ്ഞില്ല...