ഇസ്രാഈലികൾക്കിടയിലെ ഒരു പൗര പ്രമുഖനാണ് ഫാഖൂദ്. ഒട്ടകങ്ങളും ആട്ടിൻ കൂട്ടങ്ങളുമൊക്കെയുള്ള നല്ലൊരു തറവാട്ടുകാരൻ. അദ്ദേഹത്തിന്റെ രണ്ട് പെൺമക്കൾ ചരിത്രത്തിൽ ഇടം നേടിയവരാണ്. അവരിലൂടെ ഫാഖൂദ് സ്മരണീയനായിത്തീർന്നു...
ഒരു പുത്രിയുടെ പേര് ഇശാഅ് (ചില പണ്ഡിതന്മാർ അശ്യാഅ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്). ഇശാഅ് സുന്ദരിയും ബുദ്ധിമതിയുമാണ്. കുടുംബത്തിന്റെ ഓമനയായി വളർന്നു വന്നു. ഭാവനാ സമ്പന്നമായ മനസ്സ് കവിതയൂറുന്ന സംസാര ശൈലി. ഇശാഇനെ ജീവിത പങ്കാളിയായി ലഭിക്കുന്ന ആൾ മഹാഭാഗ്യവാൻ ആതായിരുന്നു എല്ലാവരുടെയും ചിന്ത.
ഇശാഅ് വളർന്നു. വിവാഹാലോചനകൾ വന്നു. അവരിൽ ഒരു ചെറുപ്പക്കാരൻ ശ്രദ്ധേയനായിരുന്നു. പേര് സക്കരിയ്യ. സുമുഖൻ. ബുദ്ധിമാൻ. പരിശുദ്ധമായ വംശ പരമ്പരിയിൽ പിറന്ന മഹാൻ. ഉന്നതമായ തറവാട്. എല്ലാവർക്കും ഇഷ്ടപ്പെട്ട വിവാഹാലോചന.
ഇശാഇന് സക്കരിയ്യയെ ഇഷ്ടപ്പെട്ടു. സക്കരിയ്യാക്ക് ഇശാഇനെയും. വിവാഹമുറപ്പിച്ചു. തിയ്യതി നിശ്ചയിച്ചു. ഗോത്രക്കാരുടെ അന്തസ്സിനൊത്ത വിവാഹം. ബന്ധുക്കളും നാട്ടുകാരും വന്നുകൂടി. വിഭവ സമൃദ്ധമായ സദ്യ ഒരുക്കിയിട്ടുണ്ട്. പലതരം പാനീയങ്ങൾ തയ്യാറാക്കി. അതിഥികൾ വന്നു തുടങ്ങി...
പന്തൽ നിറഞ്ഞു. കാരണവന്മാർ ഉറക്കെ സംസാരിക്കുന്നു. ആളുകൾ ചുറ്റും കൂടി കേട്ടാസ്വദിക്കുന്നു. പുതിയാപ്പിളയും കൂട്ടുകാരും വരുന്നു. പന്തലിൽ ആവേശം അലയടിച്ചുയരുന്നു. എല്ലാവരും ഇരിപ്പിടങ്ങളിൽ നിന്നെഴുന്നേറ്റു. പുതിയാപ്പിളക്ക് സ്വാഗതം. അകമ്പടിക്കാർക്ക് സ്വാഗതം. പുതിയാപ്പിളയെ കാണാൻ തിക്കും തിരക്കും. എല്ലാ കണ്ണുകളും തിളങ്ങി. എല്ലാ മുഖങ്ങളും വികസിച്ചു. എവിടെയും ആവേശം. ആഹ്ലാദം...
അന്നത്തെ രീതിയനുസരിച്ചുള്ള നികാഹ് നടന്നു. ഒരു പണ്ഡിതൻ അതിന് നേതൃത്വം നൽകി. സാക്ഷികളായി പുമുഖന്മാർ ചുറ്റുമിരുന്നു. നാട്ടുപ്രമാണിമാർ എല്ലാറ്റിനും നേതൃത്വം വഹിച്ചു. എല്ലാവരും സന്തോഷത്തോടെ ആഹാരം കഴിച്ചു.
ഇശാഅ് സക്കരിയ്യായുടെ സഹധർമ്മിണിയായി. നവദമ്പതികളെ ആശീർവദിച്ച് അതിഥികൾ പിരിഞ്ഞുപോയി. സന്തോഷവും സമാധാനവും നിറഞ്ഞ ദാമ്പത്യജീവിതം. കുടുംബത്തിൽ നടക്കുന്ന ചടങ്ങുകൾക്കെല്ലാം അവരുടെ സാന്നിധ്യമുണ്ടാവും.
സക്കരിയ്യ അല്ലാഹുﷻവിന്റെ പ്രവാചകനായിരുന്നു. ഇസ്ലാം മതത്തിലേക്ക് ജനങ്ങളെ ക്ഷണിക്കാൻ നിയോഗിക്കപ്പെട്ട പ്രവാചകൻ...