ഹന്ന പ്രസവിച്ചു. ഒരു പെൺകുഞ്ഞിനെ. ഹന്ന കുഞ്ഞിന് മർയം എന്നു പേരിട്ടു. മകളുടെ മുഖം കാണുമ്പോൾ ഹന്ന എല്ലാ ദുഃഖവും മറന്നുപോവുന്നു...
ഹന്ന ഇങ്ങനെ പ്രാർത്ഥിച്ചു : "അല്ലാഹുവേ ഞാനും എന്റെ ഭർത്താവും ഒരു കുഞ്ഞിനുവേണ്ടി എത്രയോ കാലം ആശ വെച്ചുനടന്നു. ഒടുവിൽ നീ ഞങ്ങളെ അനുഗ്രഹിച്ചു. ഒരു പെൺകുഞ്ഞിനെയാണ് നീ നൽകിയത്. എന്റെ ഭർത്താവ് മരിച്ചു പോയി. പടച്ച തമ്പുരാനേ ഞാനെന്റെ നേർച്ചയെക്കുറിച്ചോർത്തു വേവലാതിപ്പെടുകയാണ്. പുത്രന്മാരെയാണ് പള്ളി പരിപാലനത്തിന് നിയോഗിക്കുക. എനിക്ക് കിട്ടിയത് പെൺകുട്ടിയാണ്. ഞാനെങ്ങനെ നേർച്ച വീട്ടും. എനിക്കൊരു മാർഗ്ഗം അറിയിച്ചുതരേണമേ...!"
അല്ലാഹു ﷻ തന്നെ കൈവെടിയുകയില്ലെന്ന ഉറച്ച വിശ്വാസമാണ് എനിക്കുള്ളത്. അവൻ തന്റെ നേർച്ച വീടാൻ മാർഗ്ഗം കാണിച്ചു തരും. ഒരു ദിവസം ഹന്നാക്ക് സ്വപ്ന ദർശനമുണ്ടായി...
"ഹന്നാ... നിന്റെ കുഞ്ഞിനെ പള്ളി പരിപാലനത്തിനു വേണ്ടി ബൈത്തുൽ മുഖദ്ദസിൽ ഏൽപിക്കുക."
ഹന്ന ഞെട്ടിയുണർന്നു. വലിയ ആശ്വാസം. മർയമിനെ പള്ളിയിൽ ഏൽപിക്കാം. ഹന്ന കുഞ്ഞിനെയുമെടുത്ത് മസ്ജിദിലെത്തി...
പള്ളി പരിപാലകന്മാർ കുഞ്ഞിനെ സ്വീകരിക്കാൻ കൂട്ടാക്കിയില്ല. പെൺകുഞ്ഞിനെ സ്വീകരിക്കാൻ ആരും തയ്യാറായില്ല. അപ്പോൾ സകരിയ്യ (അ) വന്നു. ഹന്ന തന്റെ സ്വപ്നവിവരം വെളിപ്പെടുത്തി.
അവർ മർയമിനെ സൂക്ഷിച്ചുനോക്കി. ബർക്കത്തുള്ള കുട്ടിയാണ്. ഇതിനെ വളർത്തിയാൽ അനുഗ്രഹം ലഭിക്കും. കുഞ്ഞിനെ ഏറ്റെടുക്കാൻ എല്ലാവരും മുമ്പോട്ടുവന്നു. തർക്കമായി...
പള്ളി പരിപാലകന്മാരായ പണ്ഡിതന്മാരും സകരിയ്യ(അ) അവർകളും കൂടിയാലോചന നടത്തി. കുഞ്ഞിനെ ആർ സംരക്ഷിക്കും? ഒടുവിലവർ തന്നെ ഒരു തീരുമാനത്തിലെത്തി.
തൗറാത്ത് എഴുതാനുപയോഗിച്ച പേനകൾ അവിടെയുണ്ട്. ഒരോരുത്തരും തങ്ങളുടെ പേന ജോർദാൻ നദിയിലിടുക. ആരുടെ പേന ഉയർന്നുവരുന്നുവോ അവൻ കുഞ്ഞിനെ വളർത്തും...
എല്ലാവരും നദിക്കരയിൽ വന്നു. ഒരു ചരിത്ര സംഭവം നടക്കാൻ പോവുകയാണ്. അതിന് സാക്ഷികളാവാൻ ധാരാളം പ്രമുഖന്മാർ എത്തിയിട്ടുണ്ട്. എല്ലാ പേനകളും നദിയിലേക്കിട്ടു. പിന്നെ കാത്തിരിപ്പായി. ആരുടെ പേന പൊങ്ങിവരും..?
ആകാംക്ഷ നിറഞ്ഞ നിമിഷങ്ങൾ. അതിശയം സംഭവിച്ചു. ഒരു പേന പൊങ്ങിവന്നു. സകരിയ്യാ നബി (അ)ന്റെ പേന. കുഞ്ഞിനെ വളർത്താനുളള അവകാശം സകരിയ്യ(അ)ന്. കുഞ്ഞിനെ ഏറ്റെടുത്തു. പകൽ പള്ളിയിൽ കഴിയാം. രാത്രി വീട്ടിൽ കൊണ്ടുപോവാം. അതാണ് തീരുമാനം...
ബൈത്തുൽ മുഖദ്ദസിന്റെ മുൻവശത്തായി അൽപം ഉയരത്തിൽ ഒരു മുറി സജ്ജമാക്കി. മുറിയിലേക്ക് ഒരു കോണിയിലൂടെ കയറണം. ആ മുറിയിലാണ് മർയം എന്ന കുട്ടി വളരുന്നത്. സകരിയ്യ(അ) അല്ലാതെ മറ്റാരും ആ മുറിയിലേക്ക് പ്രവേശിക്കാറില്ല...
രാത്രി സക്കരിയ്യാ(അ) കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോവും. അവിടെ ഭാര്യ ആകാംക്ഷയോടെ കാത്തിരിക്കും. കുട്ടിക്ക് ഇഷ്ടപ്പെട്ട ആഹാരങ്ങൾ ഉണ്ടാക്കിവെക്കും. കുട്ടി വീട്ടിലെത്തിയാൽ മനസ്സ് നിറഞ്ഞ വാത്സല്യത്തോടെ സ്വീകരിക്കും. എടുത്തോമനിക്കും. സ്നേഹമുത്തം കൊടുക്കും. കൂടെ കിടത്തിയുറക്കും.
ഇത്പോലൊരു കുഞ്ഞ് തനിക്കും കിട്ടിയിരുന്നെങ്കിൽ. എന്നാശിക്കും. അതിനുവേണ്ടി ദുആ ചെയ്യും. രാവിലെ കുട്ടിയെ കുളിപ്പിക്കും. നല്ല ഉടുപ്പുകൾ ധരിപ്പിക്കും. സകരിയ്യ(അ) കുട്ടിയെ പള്ളിയിൽ കൊണ്ടാക്കും.
കുട്ടി വളർന്നുവരികയാണ്. നല്ല ബുദ്ധിമതിയാണ്. സകരിയ്യ(അ) മതകാര്യങ്ങൾ പറഞ്ഞുകൊടുക്കും. ഒരിക്കൽ കേട്ടാൽ മതി, നന്നായി പഠിക്കും. ഓർമ്മിക്കും. പഠിച്ചതനുസരിച്ച് ആരാധന നടത്തും. അല്ലാഹുﷻവിനെക്കുറിച്ച് മർയം (റ) അറിഞ്ഞുതുടങ്ങി. ആ അറിവ് വർദ്ധിച്ചുകൊണ്ടിരുന്നു...