Wednesday - 22 April, 2026 4-Dhu al-Qadah-1447

ഇംറാൻ കണ്ണടച്ചു (2)

   അല്ലാഹുﷻവിന്റെ വിശുദ്ധ ഭവനം. ആ ഭവനത്തിൽ ചെന്നു നിന്നപ്പോൾ മനസ്സ് പതറി. നാവ് ഇങ്ങനെ മൊഴിഞ്ഞു: "അല്ലാഹുവേ നീ എനിക്കൊരു പുത്രനെ നൽകിയാൽ ഞാനവനെ നിന്റെ വിശുദ്ധ ഭവനത്തിന്റെ പരിപാലനത്തിനു വേണ്ടിവിട്ടുതരാം." ഹന്നത്തിന്റെ നേർച്ച...


 ഒരു ദിവസം ഇംറാൻ വീട്ടിൽ വന്നുകയറി. ഭാര്യയുടെ മുഖം കണ്ടു. ദുഃഖം തളം കെട്ടിയ ഭവനം. "എന്ത് പറ്റി നിനക്ക്? എന്താണിത്ര ദുഃഖം..?"


 കണ്ണു നിറഞ്ഞൊഴുകി. പതിഞ്ഞ സ്വരത്തിൽ സംസാരിച്ചു. മരച്ചില്ലയിലെ കൂട്ടിൽ കണ്ട കാഴ്ച. കിളികളുടെ സന്തോഷത്തിന്റെ സ്വരം. അതിപ്പോഴും കാതിൽ അലയടിക്കുന്നു. തള്ളപ്പക്ഷിയുടെ സന്തോഷം. നിർവൃതി കേട്ടപ്പോൾ ഇംറാനും ദുഃഖിതനായി...


 "ഹന്നാ... നമുക്ക് പ്രാർത്ഥിക്കാം എല്ലാ തേട്ടവും കൾക്കുന്നവൻ അല്ലാഹുﷻവാണ്."


 ഭർത്താവിന്റെ വാക്കുകൾ മനസ്സിൽ ശാന്തിയുടെ ഇളം തെന്നലായി വീശി...


 പാതിരാത്രിയായി മരുഭൂമി ശാന്തമായുറങ്ങി. ഹന്ന ഉണർന്നിരുന്നു. മനസ്സ് അസ്വസ്ഥമായി.


 "റബ്ബേ... എന്റെ റബ്ബേ... ഈ അബലയുടെ തേട്ടം കേൾക്കേണമേ..."


  ഹന്നയുടെ കവിളിലൂടെ കണ്ണുനീർ ചാലിട്ടൊഴുകി. എന്തൊരു കരളുരുകിയുള്ള പ്രാർത്ഥന. ഇംറാൻ കറുത്തിരുണ്ട  രാത്രിയിൽ കണ്ണീരൊഴുക്കി പ്രാർത്ഥിച്ചു. ഒരു കുഞ്ഞിനു വേണ്ടിയുള്ള പ്രാർത്ഥന...  

 

 മക്കളില്ലാത്ത ദമ്പതികൾ ഒരു കുഞ്ഞിനെ കിട്ടാൻ എങ്ങനെ പ്രാർത്ഥിക്കണം..?  ഹന്ന പ്രാർത്ഥിച്ചത് പോലേ. ഇംറാൻ പ്രാർത്ഥിച്ചത് പോലെ. മനുഷ്യവർഗ്ഗം മറക്കാത്ത കരച്ചിലും തേട്ടവും. ആ തേട്ടം അല്ലാഹു ﷻ സ്വീകരിച്ചു. വാർദ്ധക്യം ബാധിച്ച ദമ്പതികളുടെ കണ്ണീരിൽ കുതിർന്ന തേട്ടത്തിന് ഫലമുണ്ടായി. ഹന്ന ഗർഭിണിയായി. ഗോത്രത്തിലാകെ സന്തോഷം പടർന്നു...


 അല്ലാഹുﷻവിന്റെ അപാരമായ ഖുദ്റത്ത്. അല്ലാഹു ﷻ എന്തിനും കഴിവുള്ളവൻ. അല്ലാഹു ﷻ വൃദ്ധയെ അനുഗ്രഹിച്ചു. വൃദ്ധനായ ഭർത്താവിന്റെ മനസ്സിൽ സന്തോഷം. സമാധാനം. ദുഃഖത്തോടൊപ്പം സന്തോഷം. സന്തോഷത്തോടൊപ്പം ദുഃഖം. ഒന്നിനു ശേഷം മറ്റൊന്ന്. ചിലപ്പോൾ രണ്ടും ഒപ്പത്തിനൊപ്പം. അതാണ് ഹന്നയുടെ ജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നത്...


 ഗർഭിണിയായി അത് സന്തോഷം. വാർദ്ധക്യം ബാധിച്ച ഭർത്താവിന്റെ നില ആശങ്കാജനകം. എന്തും സംഭവിക്കാം. പതിറ്റാണ്ടുകളായി ഇംറാൻ ഒരു കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കുന്നു. എന്തൊരു മോഹമായിരുന്നു. യൗവ്വനത്തിന്റെ പ്രസരിപ്പു കാലത്തായിരുന്നു മോഹം. യൗവ്വനം കൈവിട്ടുപോയപ്പോൾ കടുത്ത ദുഃഖമായിരുന്നു. എന്നാലും പ്രതീക്ഷ കൈവെടിഞ്ഞില്ല... 


 അല്ലാഹുﷻവിന്റെ ഖുദ്റത്തിൽ അടിയുറച്ച വിശ്വാസം. പ്രതീക്ഷയോടെ കാത്തിരുന്നു പ്രാർത്ഥിച്ചു. ഒടുവിൽ  ഭാര്യ ഗർഭിണിയായി. ഇംറാന് സന്തോഷമായി. കാത്തിരുന്ന കുഞ്ഞ് പിറവിയെടുക്കുമ്പോൾ ഇംറാൻ ജീവിച്ചിരിക്കുമോ..?  പൊന്നോമനക്കുഞ്ഞിനെ ഒരു നോക്കു കാണാൻ ഇംറാന് കഴിയുമോ..? ഹന്ന ദിവസങ്ങളെണ്ണുകയാണ്. പ്രസവത്തിന് ഇനിയെത്ര ദിവസം വേണ്ടിവരും..? 


 പക്ഷെ, ഫലമുണ്ടായില്ല. ഇംറാന് രോഗം കൂടി. ചികിത്സകളൊന്നും ഫലിച്ചില്ല. ശ്വാസം നിലച്ചു. ശരീരം നിശ്ചലമായി. ഹന്നയുടെ നയനങ്ങൾ നിറഞ്ഞൊഴുകി. ഇനി പരലോകത്ത് വെച്ചു കണ്ടുമുട്ടാം...


 ആളുകൾ ധാരാളം വന്നുചേർന്നു. മയ്യിത്ത് കുളിപ്പിച്ചു. വസ്ത്രത്തിൽ പൊതിഞ്ഞു. മയ്യിത്ത് കട്ടിലിൽ കിടത്തി. ആളുകൾ അതും ചുമന്ന് വഴിയിലേക്കിറങ്ങി. വീർത്ത വയറുമായി ഹന്ന നോക്കിനിന്നു. ചുണ്ടുകൾ കടിച്ചുപിടിച്ചു. ദുഃഖം കടിച്ചമർത്തി. നയനങ്ങളെ നിയന്ത്രിക്കാനായില്ല. എന്തൊരു വിങ്ങിപ്പൊട്ടൽ...


 "അങ്ങേ ലോകത്ത് കാത്തിരിക്കണേ... ഞാൻ കുഞ്ഞുമായി വരാം..." 

മനസ്സ് വിളിച്ചു പറഞ്ഞു...