Wednesday - 22 April, 2026 4-Dhu al-Qadah-1447

മർയം ഗർഭിണിയായി (2)

   മർയം ബീവി (റ) ബന്ധുക്കളിൽ നിന്ന് മാറി അൽപം അകലെ ഒരു സ്ഥലത്ത് പോയതായിരുന്നു. പോയത് കുളിക്കാൻ വേണ്ടിയായിരുന്നു എന്ന അഭിപ്രായമുണ്ട്. തലയിൽ നിന്ന് പേൻ എടുക്കാൻ വേണ്ടി പോയതായിരുന്നു എന്നും അഭിപ്രായമുണ്ട്.


 പെട്ടെന്ന് മുമ്പിൽ ഒരു പുരുഷൻ പ്രത്യക്ഷപ്പെട്ടു. വിജനമായ സ്ഥലത്ത് ഒറ്റപ്പെട്ടുപോയ മർയം ബീവിക്ക് പേടി തോന്നി. ആ പുരഷനോട് മാറിപ്പോവാൻ ആവശ്യപ്പെട്ടു. അത് ജിബ്രീൽ (അ) ആയിരുന്നു  

അല്ലാഹുﷻവിന്റെ കൽപ്പന പ്രകാരം വന്നതാണ്. മർയം ബീവി ഒരാൺകുഞ്ഞിനെ ഗർഭം ധരിക്കും. അതറിയിക്കാനാണ് വന്നത്. 


 മർയം (റ) ആശ്ചര്യപ്പെട്ടുപോയി.  താൻ വിവാഹിതയല്ല. തനിക്ക് ഭർത്താവില്ല പരിശുദ്ധയായ വനിതയാണ്. അന്യപുരുഷൻ സ്പർശിച്ചിട്ടില്ല പിന്നെങ്ങനെ തനിക്ക് കുട്ടി ജനിക്കും..? 


 ജിബ്രീൽ (അ) മറുപടി നൽകി : "അങ്ങനെ തന്നെ സംഭവിക്കും. അത് വിധിക്കപ്പെട്ട കാര്യമാണ്." അവർ തമ്മിൽ അൽപ നേരത്തെ സംഭാഷണം നടന്നു. ജിബ്രീൽ (അ) അവരുടെ കുപ്പായമാറിൽ ഊതി. അത് കാരണം അവർ ഗർഭിണിയായി. 


 സൂറത്ത് മർയമിൽ അവർ തമ്മിൽ നടന്ന സംഭാഷണം ഇങ്ങനെ കാണാം; "അവർ പറഞ്ഞു: നിശ്ചയമായും നിന്നിൽ നിന്ന് കരുണാനിധിയായ അല്ലാഹുവിൽ ഞാൻ ശരണം പ്രാപിക്കുന്നു. നീ ഒരു ഭക്തിയുള്ളവനാണെങ്കിൽ (എന്നിൽ നിന്ന് അകന്ന് പോകുക)." (19:18)


"അദ്ദേഹം പറഞ്ഞു: നിശ്ചയമായും ഞാൻ നിങ്ങളുടെ റബ്ബിന്റെ ഒരു ദൂതൻ മാത്രമാകുന്നു. പരിശുദ്ധനായ ഒരാൺകുട്ടിയെ നിങ്ങൾക്ക് പ്രദാനം ചെയ്യേണ്ടതിനായിട്ടാണ് ഞാൻ വന്നിരിക്കുന്നത്." (19:19)


"അവർ ചോദിച്ചു: എങ്ങനെയാണ് എനിക്കൊരു ആൺകുട്ടി ജനിക്കുന്നത്? എന്നെയാണെങ്കിൽ (വിവാഹം മൂലം) ഒരു മനുഷ്യനും തൊട്ടിട്ടില്ല. ഞാൻ ഒരു വ്യഭിചാരിണി ആയിട്ടുമില്ല." (19:20)


"അദ്ദേഹം പറഞ്ഞു: കാര്യം അങ്ങനെ തന്നെയാണ്. നിങ്ങളുടെ റബ്ബ് പറയുന്നു: അത് എനിക്ക് ഒരു നിസ്സാര കാര്യമാണ്. അവനെ മനുഷ്യർക്ക് ഒരു ദൃഷ്ടാന്തവും നമ്മുടെ പക്കൽ നിന്നുള്ള ഒരു കാരുണ്യവും ആക്കുവാൻ വേണ്ടിയുമാകുന്നു. ഇത് തീരുമാനിക്കപ്പെട്ട ഒരു കാര്യമായിരിക്കുന്നു." (19:21)


"അങ്ങനെ അവർ ആ കുട്ടിയെ ഗർഭം ധരിച്ചു. എന്നിട്ടതുമായി ദൂരെയുള്ള സ്ഥലത്ത് മാറിത്താമസിച്ചു." (19:22)


 സകരിയ്യ (അ) ശ്രദ്ധാപൂർവ്വം വളർത്തി വലുതാക്കിയ പെൺകുട്ടിയാണ് മർയം ബീവി (റ). അവർ ഗർഭിണിയായിരിക്കുന്നു. എന്തായിരിക്കും പിന്നത്തെ അവസ്ഥ..? 


 മർയമിന്റെ സഹോദരിയും ഗർഭിണിയാണ്. മർയം ഗർഭിണിയാവുന്നതിന്റെ ആറ് മാസം മുമ്പെ അവർ ഗർഭിണിയായി. ഗർഭാവസ്ഥയിൽ കുഞ്ഞുങ്ങളുടെ ചലനങ്ങൾ അവരെ ആഹ്ലാദഭരിതരാക്കി. 


 സകരിയ്യ (അ)ന്റെ വീട്ടിലേക്ക് യഹൂദികൾ വന്നു. മർയമിനെപ്പറ്റി മോശമായി സംസാരിച്ചു. അവിടെ അസ്വസ്ഥത വളർന്നു വന്നു. ഹന്നായുടെ വീട്ടിലും ആളുകളെത്തി ശബ്ദമുയർത്തി സംസാരിച്ചു. 


സകരിയ്യ (അ) വിഷമത്തിലായി ആളുകളോടെന്ത് പറയും..? അവർ വിമർശനം ശക്തിപ്പെടുത്തുകയാണ്. മർയം (റ) പരിശുദ്ധയാണെന്ന് സകരിയ്യ (അ)ന് നന്നായറിയാം. വീട്ടുകാർക്കുമറിയാം...


 എന്നാൽ ബന്ധുക്കളിൽ പലരും അങ്ങനെയല്ല അവർ കുറ്റം പറയാൻ ഒരവസരം നോക്കി നടക്കുകയായിരുന്നു. അവർക്കിപ്പോൾ നല്ല അവസരമായി. നാട്ടിലാകെ വാർത്ത പരന്നു. ബൈത്തുൽ മുഖദ്ദസിലും, പള്ളിയുടെ പരിസരങ്ങളിലുമെല്ലാം അത് തന്നെ സംസാരം...


 സകരിയ്യ (അ) നടന്നു പോവുന്നു. ശത്രുക്കൾ പരിഹസിച്ചു ചിരിക്കുന്നു. അല്ലാഹുﷻവിന്റെ പരീക്ഷണം അത് തരണം ചെയ്യാൻ അവൻ തന്നെ ധൈര്യവും ക്ഷമയും തരട്ടെ.  


 മർയം (റ) പള്ളിയിലേക്ക് വന്നില്ല. അവർക്ക് ആരെയും നേരിടാനുള്ള മാനസികാവസ്ഥയല്ല ഉള്ളത്. സ്ത്രീകൾ കണ്ടാൽ പലതും ചോദിക്കും. എന്ത് ഉത്തരം പറയും ? പറയാനൊന്നുമില്ല. ആരെയും കാണാതിരിക്കുക. വിജനമായ സ്ഥലത്ത് ഒറ്റക്ക് കഴിയുക. അത് മാത്രമേ നിവൃത്തിയുള്ളൂ.