Wednesday - 22 April, 2026 4-Dhu al-Qadah-1447

അല്ലാഹുﷻവിന്റെ തന്ത്രം (1)

   അല്ലാഹുﷻവിൽ നിന്ന് വളരെയേറെ അനുഗ്രഹങ്ങൾ ലഭിച്ച പ്രവാചകനാണ് ഈസാ(അ). അല്ലാഹുﷻവിന്റെ യഥാർത്ഥ പ്രവാചകനാണെന്ന് അദ്ദേഹം ജനങ്ങളോട് പ്രഖ്യാപിച്ചപ്പോൾ അവർ അതിനുള്ള തെളിവുകൾ അന്വേഷിച്ചു. അമാനുഷിക കർമ്മങ്ങൾ കാണാൻ അവർക്ക് ധൃതിയായി. 


 കളിമണ്ണ് കൊണ്ട് പക്ഷിയുടെ രൂപമുണ്ടാക്കി എന്നിട്ടതിന് ജീവൻ നൽകി. അത് കണ്ടപ്പോൾ യഹൂദന്മാർ പറഞ്ഞു. വല്ലാത്ത ജാലവിദ്യ തന്നെ. 


 അന്ധനായി ജനിച്ചവരെയും വെള്ളപ്പാണ്ടുകാരെയും സുഖപ്പെടുത്തി. അപ്പോൾ യഹൂദന്മാർ പറഞ്ഞു: "ഇത് വൈദ്യശാസ്ത്രം പഠിച്ച ആർക്കും ചെയ്യാവുന്നതാണ്." 


 മരിച്ചവരെ ജീവിപ്പിച്ചു. "ഇത് വലിയ മാരണം തന്നെയാണെന്നവർ പറഞ്ഞു."


 നിങ്ങൾ ഭക്ഷിച്ചതെന്താണെന്നും വീട്ടിൽ നിങ്ങളെ കാത്തിരിക്കുന്ന ഭക്ഷണം എന്താണെന്നും ഞാൻ പറയാം. അതും മാരണമാണെന്ന് പറഞ്ഞൊഴിഞ്ഞു. എന്തൊക്കെ കാണിച്ചിട്ടും ദുഷ്ട മനസ്സുള്ളവർ വിശ്വസിച്ചില്ല. 


 അല്ലാഹു ﷻ ഈസാ(അ)ന് തത്വജ്ഞാനം നൽകി. തൗറാത്തും ഇഞ്ചീലും പഠിപ്പിച്ചു. അതെല്ലാം പഠിച്ച് വളരെ പണ്ഡിതോചിതമായി സംസാരിച്ചു. എന്നിട്ടും ഫലമില്ല. 


 വിശുദ്ധ ഖുർആൻ പറയുന്നു: "ജിബ്രീൽ (അ) മർയം (റ) വിനോട് പറയുന്നു, അദ്ദേഹത്തിന് അല്ലാഹു ﷻ എഴുത്തും തത്വജ്ഞാനവും തൗറാത്തും ഇഞ്ചീലും പഠിപ്പിച്ചുകൊടുക്കുകയും ഇസ്രാഈല്യരിലേക്കുള്ള ഒരു ദൂതനായി അദ്ദേഹത്തെ അയക്കുകയും ചെയ്തു. (അവരോട് അദ്ദേഹം ഇങ്ങനെ പറയും) നിങ്ങളുടെ അടുക്കൽ രക്ഷിതാവിങ്കൽ നിന്നുള്ള ഒരു ദൃഷ്ടാന്തവും കൊണ്ട് തന്നെയാണ് ഞാൻ വന്നിട്ടുള്ളത്. നിശ്ചയമായും പക്ഷിയുടെ ആകൃതിപോലുള്ള ഒന്ന് കളിമണ്ണ് കൊണ്ട് ഞാൻ നിങ്ങൾക്കുവേണ്ടി നിർമ്മിക്കുകയും എന്നിട്ട് അതിൽ ഊതുകയും ചെയ്യും. അപ്പോൾ അല്ലാഹുവിന്റെ അനുമതിയോടെ അതൊരു പക്ഷിയായിത്തീരുന്നതാണ്." (3:48, 49)


 "ഞാൻ അന്ധനായി ജീവിച്ചവനെയും വെള്ളപ്പാണ്ടുക്കാരനെയും സുഖപ്പെടുത്തുകയും, മരിച്ചവരെ ജീവിപ്പിക്കുകയും ചെയ്യും. അല്ലാഹുവിന്റെ അനുമതിയോടു കൂടി. നിങ്ങൾ ഭക്ഷിക്കുന്നതും വീടുകളിൽ സൂക്ഷിക്കുന്നതും നിങ്ങൾക്കു ഞാൻ പറഞ്ഞു തരാം. നിങ്ങൾ സത്യവിശ്വാസികളാണെങ്കിൽ, നിങ്ങൾക്കിതിൽ വലിയ ദൃഷ്ടാന്തമുണ്ട്." (3:49)


 ഈസാനബി(അ) ജനിക്കുന്നതിന് മുമ്പ് ജിബ്രീൽ (അ) മർയം ബീവി (റ)യെ അറിയിച്ച വിവരങ്ങളാണിതെല്ലാം. അവയെല്ലാം അതുപോലെ സംഭവിച്ചു. 


ഈസാ(അ) യഹൂദരോട് പറഞ്ഞു: "നിശ്ചയമായും അല്ലാഹു എന്റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതുകൊണ്ട് അവനെ നിങ്ങൾ ആരാധിക്കുക. ഇതാണ് നേരായ മാർഗ്ഗം." (3:51) 


 വർഷങ്ങളോളം കഠിനാദ്ധ്വാനം ചെയ്തിട്ടും വളരെ കുറഞ്ഞ ആളുകൾ മാത്രമേ ഈസാ(അ)നെ നബിയായി അംഗീകരിച്ചുള്ളൂ. ശക്തമായ ഭൂരിപക്ഷം ഈസാ നബിയെ ദൗത്യത്തിൽ നിന്ന് പിന്തിരിപ്പിക്കാനാണ് ശ്രമിച്ചത്. 


 പരമാവധി ശ്രമിച്ചു. ജനങ്ങളിൽ നിന്ന് സത്യനിഷേധം മാത്രം പ്രകടമായി. ആ സന്ദർഭത്തിൽ ഈസാ നബി (അ)ന്റെ നിരാശയും പ്രയാസവും എത്രയായിരിക്കും..?


 മഹാനായ പ്രവാചകൻ ആ അവസരത്തിൽ ഒരു ചോദ്യം ചോദിക്കുന്നു. വല്ലാത്തൊരു ചോദ്യമാണത്...