യഹ്‌യാ (അ) വധിക്കപ്പെട്ടു.
സകരിയ്യ (അ) വധിക്കപ്പെട്ടു. രണ്ടുപേരും രക്തസാക്ഷികളായി. രക്തസാക്ഷിയുടെ മകൻ രക്തസാക്ഷി. അവരുടെ ഘാതകന്മാരും സഹായികളും നിന്ദ്യരായി. ശപിക്കപ്പെട്ട മരണമാണവർക്ക് വിധിക്കപ്പെട്ടത്. പ്രവാചകന്മാരെ വധിച്ചവരുടെ ശിക്ഷ...
പിൽക്കാല സമൂഹങ്ങൾ പുണ്യപ്രവാചകന്മാരെക്കുറിച്ചും അവരെ വധിച്ച ധിക്കാരികളെക്കുറിച്ചും ചർച്ച ചെയ്തു കൊണ്ടിരുന്നു. തലമുറകൾ തലമുറകൾക്ക് കൈമാറി വന്ന ചരിത്രം. എക്കാലത്തും അത് സജീവ ചർച്ചയായി നിലനിന്നു.
അന്ത്യപ്രവാചകനായി മുഹമ്മദ് നബി ﷺ തങ്ങൾ വന്നു. അല്ലാഹു ﷻ ജിബ്രീൽ (അ) എന്ന മലക്ക് മുഖേന സകരിയ്യാ നബി (അ) ന്റെയും യഹ്‌യാ (അ) ന്റെയും ചരിത്രം മുഹമ്മദ് നബി ﷺ തങ്ങൾക്ക് അറിയിച്ചുകൊടുത്തു.
യഹൂദികൾ ഊറ്റം കൊള്ളുന്നു. തങ്ങൾ ഈസായെ കുരിശിൽ തറച്ചുകൊന്നു എന്നു പറഞ്ഞ് ഊറ്റം കൊള്ളുന്നു. വിശുദ്ധ ഖുർആൻ അതിനെ ഖണ്ഡിച്ചു. ഈസാ (അ) നെ അല്ലാഹു ﷻ ഉയർത്തുകയാണ് ചെയ്തത്. ശത്രുക്കൾക്ക് പിടികിട്ടിയിട്ടില്ല.
മറ്റൊരു വിഭാഗം ഈസാ(അ)നെ ദൈവപുത്രൻ എന്നു വിളിച്ചു. ദൈവത്തിനു പുത്രനില്ല. ഭാര്യയില്ല. പെൺമക്കളുമില്ല. ഈസാ (അ) ദൈവ പുത്രനാണെന്ന വാദത്തെ വിശുദ്ധ ഖുർആൻ ഖണ്ഡിക്കുന്നു.
"ഒരു സന്താനത്തെ സ്വീകരിക്കുക എന്നത് അല്ലാഹുവിന് ഒരിക്കലും അനുയോജ്യമല്ല. അവനെത്ര പരിശുദ്ധൻ. ഒരു കാര്യം തീരുമാനിച്ചാൽ അതിനോട് ഉണ്ടാകുക എന്നു പറയുക മാത്രമാണവൻ ചെയ്യുന്നത്. അപ്പോൾ അതുണ്ടാകുന്നു." (19:35)
എല്ലാ ധിക്കാരികളെയും അല്ലാഹുﷻവിന്റെ മുമ്പിൽ ഹാജറാക്കപ്പെടും. അന്നവർക്ക് എന്തൊരു കാഴ്ചയും കേൾവിയുമായിരിക്കും. ആയുസ്സ്കാലത്ത് ചെയ്ത സകല അക്രമങ്ങളും അവർക്ക് ബോധ്യപ്പെടും. ആ വിചാരണ ദിവസത്തെക്കുറിച്ച് പ്രവാചകന്മാർ എല്ലാ സമൂഹങ്ങളെയും ബോധ്യപ്പെടുത്തിയിട്ടുണ്ട്.
പക്ഷേ, ധിക്കാരികൾ അതെല്ലാം അവഗണിച്ചു. അവർ പരലോകത്ത് എത്തുമ്പോൾ വലിയ ഖേദത്തിലായിരിക്കും. ചെയ്തതെല്ലാം അവർ കാണും. സത്യമായി അനുഭവിക്കും. വിശുദ്ധ ഖുർആൻ പറയുന്നു.
"നമ്മുടെ അടുക്കൽ വരുന്ന ദിവസം അവർക്ക് എന്തൊരു കാഴ്ചയും കേൾവിയുമാണുണ്ടായിരിക്കുക. പക്ഷേ, ഇന്ന് അക്രമികൾ വ്യക്തമായ ദുർമാർഗ്ഗത്തിലാകുന്നു." (19:38)
മുഹമ്മദ് നബി ﷺ തങ്ങളോട് അല്ലാഹു ﷻ കൽപ്പിച്ചു. "ധിക്കാരികളായ ആളുകൾക്ക് നല്ല മുന്നറിയിപ്പ് നൽകുക. ഇന്ന് അവർ അശ്രദ്ധയിലാണ്. തോന്നിയതെല്ലാം ചെയ്തു കൊണ്ടിരിക്കുന്നു. വിചാരണ ദിവസത്തെ മറക്കുന്നു. അല്ലാഹുവിന്റെ കൽപ്പനകൾ ധിക്കാരത്തോടെ തള്ളിക്കളയുന്നു. ശരീരത്തിന്റെ ആഗ്രഹങ്ങൾക്കു പിന്നാലെ പോവുന്നു. ഇത് നെടും ഖേദത്തിന് വഴിവെക്കും. അന്ന് ഖേദിച്ചിട്ട് കാര്യമില്ല. ഇന്ന് ഖേദിക്കണം."