Wednesday - 22 April, 2026 4-Dhu al-Qadah-1447

അനുഗ്രഹം നേടിയവർ (2)

   മുഹമ്മദ് നബി ﷺ തങ്ങളോട് അല്ലാഹു ﷻ കൽപ്പിച്ചു. "ധിക്കാരികളായ ആളുകൾക്ക് നല്ല മുന്നറിയിപ്പ് നൽകുക. ഇന്ന് അവർ അശ്രദ്ധയിലാണ്. തോന്നിയതെല്ലാം ചെയ്തു കൊണ്ടിരിക്കുന്നു. വിചാരണ ദിവസത്തെ മറക്കുന്നു. അല്ലാഹുവിന്റെ കൽപ്പനകൾ ധിക്കാരത്തോടെ തള്ളിക്കളയുന്നു. ശരീരത്തിന്റെ ആഗ്രഹങ്ങൾക്കു പിന്നാലെ പോവുന്നു. ഇത് നെടും ഖേദത്തിന് വഴിവെക്കും. അന്ന് ഖേദിച്ചിട്ട് കാര്യമില്ല. ഇന്ന് ഖേദിക്കണം."


 ഇത് എക്കാലത്തെയും ജനങ്ങൾക്ക് ബാധകമാണ് സകരിയ്യ (അ), യഹ്‌യ (അ), മർയം (റ), ഈസാ (അ) എന്നിവരുടെ ചരിത്രം പറഞ്ഞ ശേഷം വിശുദ്ധ ഖുർആൻ ഇക്കാര്യം കൂടി ഓർമ്മപ്പെടുത്തുന്നു. 


"(ഓ,നബിയേ) നെടും ഖേദത്തിന്റെ ദിവസത്തെ എല്ലാ കാര്യങ്ങളിലും വിധി നൽകപ്പെടുന്ന ദിവസത്തെപ്പറ്റി അവർക്ക് താങ്കൾ മുന്നറിയിപ്പ് നൽകുക. അവർ(ഇന്ന്) അശ്രദ്ധയിലാണ്. അവർ സത്യത്തിൽ വിശ്വസിക്കുന്നില്ല. (19:39)


ആരും ഭൂമിയിൽ സ്ഥിരമായി താമസിക്കില്ല. ആരും ഇവിടെ അവശേഷിക്കില്ല. എല്ലാ ധിക്കാരങ്ങളും അക്രമങ്ങളും കുറച്ചു കാലത്തേക്കുമാത്രം. പിന്നെ എല്ലാവരും വിധിക്കു കീഴടങ്ങും. കീഴടങ്ങാത്തവർ ആരുണ്ട്? ഒരാളെയും കാണാനില്ലല്ലോ? എല്ലാവരുടെയും മടക്കം എങ്ങോട്ട്? 

സർവ്വശക്തനായ അല്ലാഹുﷻവിലേക്ക്. അവനിലേക്കാണ് മടക്കം തീർച്ച.  


 പിതാക്കൾ മരിക്കുമ്പോൾ അവരുടെ സമ്പാദ്യം മക്കൾ അനന്തരമെടുക്കുന്നു. സന്താന പരമ്പര അവസാനിച്ചാൽ പിന്നാർക്കാണ് അനന്തരാവകാശം? അല്ലാഹുﷻവിന്... 


 ആദ്യം ഭൂമി അവന്റേതായിരുന്നു. പിന്നെ മനുഷ്യർ വന്നു ഭൂമി അനന്തരമാക്കി. ഇത് എന്റെ വകയാണ് എന്ന് വീമ്പിളക്കി നടന്നു. ഒടുവിൽ ഒന്നുമില്ലാതെ മരിച്ചുപിരിഞ്ഞു. ഒടുവിൽ ഒരു സത്യം അവശേഷിക്കുന്നു. ഭൂമിയുടെ യഥാർത്ഥ അനന്തരാവകാശി അല്ലാഹു ﷻ മാത്രം.  


വിശുദ്ധ ഖുർആൻ വചനം നോക്കൂ... "നിശ്ചയമായും ഭൂമിയെയും അതിലുള്ളവരെയും നാം തന്നെ അനന്തരാവകാശമായി എടുക്കുന്നതാണ്. നമ്മുടെ അടുക്കലേക്ക് തന്നെ അവർ മടക്കപ്പെടുകയും ചെയ്യും."(19:40)


 സകരിയ്യ (അ), യഹ്‌യ (അ), ഈസ(അ), എന്നീ പ്രവാചകന്മാരുടെ ചരിത്രം പറയുമ്പോൾ നാം ഓർത്തിരിക്കേണ്ട വസ്തുതയാണത്. സ്വഹാബികളുടെ സദസ്സുകളിൽ ഈ പ്രവാചകന്മാർ അനുസ്മരിക്കപ്പെടുമായിരുന്നു. 


 ഒരിക്കൽ ഏതാനും സ്വഹാബികൾ നബിമാരുടെ ശ്രേഷ്ഠതകൾ പറയുകയായിരുന്നു. ഒരാൾ ഖലീലുല്ലാഹി ഇബ്രാഹിം (അ)ന്റെ മഹത്വങ്ങൾ വർണ്ണിച്ചു. മറ്റൊരാൾ കലീമുല്ലാഹി മൂസാ(അ)ന്റെ നേട്ടങ്ങൾ വാഴ്ത്തിപ്പറഞ്ഞു. മൂന്നാമതൊരാൾ റൂഹുല്ലാഹി ഈസാ(അ)നെ പുകഴ്ത്തി പറഞ്ഞു. 


 അങ്ങോട്ട് കടന്നുവന്ന നബി ﷺ തങ്ങൾ അതെല്ലാം കേട്ടു സന്തോഷിച്ചു. എന്നിട്ടിങ്ങനെ ചോദിച്ചു : “ശഹീദ് ബ്നു ശഹീദ് എവിടെ? 

രക്തസാക്ഷിയുടെ മകൻ രക്തസാക്ഷിയെവിടെ?“


 സകരിയ്യ (അ)ന്റെ മകൻ യഹ്‌യ (അ)നെപ്പറ്റി എന്താ ഒന്നും പറയാത്തത് എന്നാണ് ചോദ്യം. ഇത്രയും കൂടി കൂട്ടിച്ചേർത്തു 


“പരുക്കൻ കമ്പിളി വസ്ത്രം ധരിക്കുകയും. മരത്തിന്റെ ഇല ഭക്ഷിക്കുകയും. പാപങ്ങൾ വന്നുപോകുമോ എന്ന് ഭയന്ന് സൂക്ഷ്മതയോടെ ജീവിക്കുകയും ചെയ്ത യഹ്‌യബ്നു സകരിയ്യയെ അനുസ്മരിക്കാത്തതെന്ത്?”


 ഹസൻ (റ), ഹുസൈൻ(റ) എന്നിവർ സ്വർഗ്ഗത്തിലെ യുവാക്കളുടെ നേതാക്കളാകുന്നു. മറ്റു  രണ്ട് നേതാക്കളായി യഹ്‌യ (അ), ഈസാ (അ) എന്നിവർ സ്വർഗത്തിലെത്തും.


 ഈസാ(അ) പറഞ്ഞു: "യഹ്‌യാ... താങ്കൾ എനിക്ക് വേണ്ടി പാപമോചനത്തിന് പ്രാർത്ഥിക്കൂ. താങ്കൾ എന്നെക്കാൾ ഉത്തമൻ (ഖൈർ ഉള്ളവൻ) ആകുന്നു.


യഹ്‌യ (അ) ന്റെ മറുപടി "ഈസാ... താങ്കൾ എനിക്ക് വേണ്ടി പാപമോചനം തേടൂ. താങ്കളാണ് എന്നെക്കാൾ ഖൈറ് ഉള്ളവൻ."


 എന്തൊരു വിനയം. എക്കാലത്തെയും സത്യവിശ്വാസികൾ മാതൃകയാക്കേണ്ട വിനയം. സകരിയ്യ (അ) യഹ്‌യ (അ), ഈസ (അ), മർയം (റ), ഇശാഅ്(റ), ഹന്ന(റ), ഇംറാൻ(റ)... എല്ലാവരും അനുഗ്രഹീതരായി നമ്മെയും അല്ലാഹു ﷻ അനുഗ്രഹീതരുടെ കൂട്ടത്തിൽ പെടുത്തട്ടെ..

ആമീൻ യാ റബ്ബൽ ആലമീൻ

 

സകരിയ (അ)ന്റെയും യഹ് യാ (അ)ന്റെയും ഹഖ് ജാഹ് ബറകത്ത് കൊണ്ട് അല്ലാഹു സുബ്ഹാനഹുവതാല നമുക്ക് ഇരുലോക  വിജയം പ്രദാനം ചെയ്യട്ടെ ...

ആമീൻ യാ റബ്ബൽ ആലമീൻ


സകരിയ നബി (അ)നും യഹ് യാ നബി (അ) നും മറ്റു ഈ ചരിത്രത്തിൽ പരാമർശിച്ച എല്ലാ മഹാന്മാർക്കും മൂന്ന് ഫാതിഹ ഓതി ഹദിയ ചെയ്യണമെന്നു വിനീതമായി അഭ്യർത്ഥിക്കുന്നു....


ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു...


【 സകരിയ്യ (അ), യഹ് യ (അ) ചരിത്രം ഇവിടെ അവസാനിക്കുന്നു.】