സകരിയ്യ (അ)ന്റെ മനസ്സ് നിറയെ സന്തോഷം. ആശ്വാസം. തനിക്കൊരു പിൻഗാമിയില്ലാതെ പോകുമോ എന്ന ഭയമായിരുന്നു. ഒരു കുഞ്ഞിന് വേണ്ടി നിരന്തരം പ്രാർത്ഥിച്ചുക്കൊണ്ടിരുന്നു. ഒടുവിൽ പ്രാർത്ഥന സ്വീകരിക്കപ്പെട്ടു...
തന്റെ ഭാര്യ ഗർഭിണിയായി. യഹ് യാ എന്ന മകനെ പ്രസവിച്ചു .അവനെ അല്ലാഹു ﷻ പ്രവാചകനായി നിയോഗിക്കും. ഇപ്പോഴിതാ മറ്റൊരു കുഞ്ഞ്. മർയമിന്റെ മകൻ. ആ മകന് പേര് വിളിച്ചു. ഈസാ... ഈസബ്നു മർയം.
മർയമിന്റെ മകൻ ഈസ...
യഹ് യയും ഈസായും രണ്ടും പ്രവാചകന്മാർ. തന്റെ പിൻഗാമികൾ...
യഅ്ഖൂബ് (അ)ന്റെ സന്താന പരമ്പരയാണ് ഇസ്രാഈലികൾ. അവരുടെ കൂട്ടത്തിൽ നിന്ന് ധാരാളം നബിമാർ ഉണ്ടായിട്ടുണ്ട്. നിരവധി ആരിഫീങ്ങളും, ഔലിയാക്കളും, പണ്ഡിതന്മാരും, സ്വാലിഹീങ്ങളും ഉണ്ടായിട്ടുണ്ട്...
വലിയൊരു വിഭാഗം ഇസ്രാഈലികൾ നേർമാർഗത്തിൽ നിന്നകന്നു പോയിട്ടുണ്ട്. അല്ലാഹുﷻവിന്റെ കോപം വാങ്ങിയവർ. ദുർമ്മാർഗ്ഗികൾ പെരുകിവന്നു. അവർ സകരിയ്യ (അ)നെ പരിഹസിച്ചു. ധിക്കരിച്ചു. അല്ലാഹുﷻവിന്റെ മാർഗ്ഗത്തിൽ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.
യഹ് യായെയും ഈസായെയും അവർ വെറുതെ വിട്ടില്ല. അല്ലാഹുﷻവെ ഈ കുഞ്ഞുങ്ങളെ കാത്ത് രക്ഷിക്കേണമേ. ക്രൂരന്മാരായ യഹൂദികൾ ഇവരെ ഉപദ്രവിക്കുമെന്ന് ഞാൻ ഭയപ്പെടുന്നു. സകരിയ്യ (അ)ന്റെ ശത്രുക്കൾ മർയമിനെ പരിഹസിച്ചു പൊട്ടിച്ചിരിക്കാൻ തുടങ്ങി.
വിവാഹം കഴിച്ചിട്ടില്ലാത്ത മർയം ഒരു കൈക്കുഞ്ഞുമായി കടുന്നു വന്നപ്പോൾ അവർക്കതൊരു തമാശയുള്ള കാഴ്ചയായിരുന്നു. തൊട്ടിലിൽ കിടക്കുന്ന കുഞ്ഞിനോട് സംസാരിക്കാൻ പറഞ്ഞപ്പോൾ കൂടുതൽ തമാശയായി. തമാശകൾ നീണ്ടുനിന്നില്ല. കുഞ്ഞു സംസാരിച്ചു.
വിശുദ്ധ ഖുർആൻ പറയുന്നു: "അനന്തരം അവൾ കുഞ്ഞിനെ എടുത്തുകൊണ്ട് തന്റെ ആളുകളുടെ അടുക്കൽ ചെന്നു. അവർ പറഞ്ഞു: ഓ....മർയം....അത്യാശ്ചര്യകരമായ ഒരു കാര്യം നീ ചെയ്തിരിക്കുന്നു." (19:27)
"ഓ... ഹാറൂന്റെ സഹോദരീ.... നിന്റെ പിതാവ് ഒരു ചീത്ത മനുഷ്യനായിരുന്നില്ല. നിന്റെ മാതാവ് ഒരു ദുർനടപ്പുകാരിയുമായിരുന്നില്ല." (19:28)
"അപ്പോൾ അവൾ കുട്ടിയുടെ നേരെ ചൂണ്ടിക്കാണിച്ചു. ജനങ്ങൾ ചോദിച്ചു: തൊട്ടിലിൽ കിടക്കുന്ന കുഞ്ഞിനോട് ഞങ്ങൾ എങ്ങനെ സംസാരിക്കും?" (19:29)
"(തൊട്ടിലിൽ കിടക്കുന്ന കുട്ടി) പറഞ്ഞു: തീർച്ചയായും ഞാൻ അല്ലാഹുﷻവിന്റെ അടിമയാകുന്നു. എനിക്ക് അവൻ വേദഗ്രന്ഥം നൽകുകയും എന്നെ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു." (19:30)
"ഞാൻ എവിടെയായിരുന്നാലും എന്നെ അവൻ അനുഗ്രഹീതനാക്കിയിരിക്കുന്നു. ഞാൻ ജീവിച്ചിരിക്കുന്ന കാലത്തോളം നിസ്കാരം നിർവ്വഹിക്കാനും സകാത്ത് കൊടുക്കാനും അവൻ എന്നോട് കൽപ്പിച്ചിരിക്കുന്നു." (19:31)
"എന്നെ അവൻ എന്റെ മാതാവിന് ഗുണം ചെയ്യുന്നവനും ആക്കിയിരിക്കുന്നു. അവൻ എന്നെ നിർഭാഗ്യവാനായ ക്രൂരനാക്കിയില്ല." (19:32)
"ഞാൻ ജനിച്ച ദിവസവും മരണമടയുന്ന ദിവസവും ഞാൻ വീണ്ടും ജീവനോടെ എഴുന്നേൽക്കപ്പെടുന്ന ദിവസവും എനിക്ക് സമാധാനം ഉണ്ടായിരിക്കും." (19:33)
"അതാണ് മർയമിന്റെ മകൻ ഈസാ(അ). ഇത് സത്യമായ വാക്കാണ്. ഇതിലാണ് അവർ ഭിന്നിക്കുന്നത്." (19:34)
പിതാവില്ലാതെ കുഞ്ഞ് പിറക്കുക. ആ കുഞ്ഞ് തൊട്ടിലിൽ കിടന്നു സംസാരിക്കുക. എന്തൊരത്ഭുതം. മാതാവും പിതാവും അല്ലാഹുﷻവിന്റെ ദൃഷ്ടാന്തങ്ങൾ തന്നെ.
സകരിയ്യാ(അ)നെയും യഹ് യാ(അ)നെയും ഈസാ(അ)നെയും മർയം (റ)യെയും യഹൂദരിൽ ശക്തമായൊരു വിഭാഗം എതിർത്തു. സത്യമത പ്രബോധനം തടസ്സപ്പെടുത്താൻ ഏതറ്റം വരെ പോകാനും അവർ തയ്യാറാണ്. വേണ്ടിവന്നാൽ കൊന്നുകളയാനും.
പണവും പദവിയുമുള്ള ഒരു വലിയ സമൂഹം. അവരെന്ത് വിചാരിച്ചാലും നാട്ടിൽ നടക്കും. അവർ തീറ്റിപ്പോറ്റുന്ന ഗുണ്ടാസംഘങ്ങളുണ്ട്. ഒരാളെ കൊന്നു കളഞ്ഞാൽ ആരും ചോദിക്കാനില്ല. ധിക്കാരികൾ. തൗറാത്തിന്റെ ആളുകളാണെന്ന് പറയും. എന്നാൽ തൗറാത്തിൽ പറഞ്ഞതൊന്നും അനുസരിക്കില്ല. ദുർനടപടിക്കാരാണ്. ആരുടെയും ഉപദേശം അവർക്കാവശ്യമില്ല. തങ്ങളുടെ വാക്കുകൾ എല്ലാവരും അനുസരിച്ചുകൊള്ളണം. എതിർക്കാൻ പാടില്ല. എതിർത്താൽ സഹിക്കില്ല. എതിർക്കുന്നവരെ വെച്ചേക്കില്ല...
സകരിയ്യ (അ) അവരുടെ മുമ്പിൽ വന്നു. അവരെ ഉപദേശിച്ചു. "ജനങ്ങളേ..! നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിക്കുക. തൗറാത്തിലെ വിധികൾ അനുസരിക്കുക. നിങ്ങൾ താന്തോന്നികളായി ജീവിക്കരുത്. നിങ്ങൾ ഭൂമിയിൽ ധിക്കാരം കാണിക്കരുത്."
അവരുടെ മുഖം കറുത്തു. ഉപദേശം ഒട്ടും ഇഷ്ടപ്പെട്ടില്ല. ചിലർ കണ്ണുരുട്ടി അക്ഷമ പ്രകടിപ്പിച്ചു. ചിലർ പിന്തിരിഞ്ഞു നടന്നു. ഇത് പലതവണ ആവർത്തിച്ചു. ദുഷ്ടന്മാരുടെ മനസ്സ് മാറിയില്ല. വളരെ കുറച്ച് പേരുടേതൊഴികെ. ദുഷ്ട മനസ്സുകൾ കൂടുതൽ കടുത്തുവന്നു. അവരുടെ മനസ്സ് നിയന്ത്രിക്കുന്നത് ശപിക്കപ്പെട്ട ഇബ്ലീസാണ്. പിശാചുക്കളാണ് അവരുടെ തോഴന്മാർ.
അവർ സകരിയ്യ (അ)നെ വെറുത്തു. സകരിയ്യ (അ)മുമായി ബന്ധപ്പെട്ട ഏതിനെയും വെറുത്തു. സകരിയ്യ (അ)ന്റെ സംരക്ഷണയിൽ വളരുന്ന മർയമിനെ വെറുത്തു. ഈസാ(അ) എന്ന
കൊച്ചുകുഞ്ഞിനെ വെറുത്തു. യഹ് യ(അ) എന്ന കുഞ്ഞിനെയും വെറുത്തു. ആ കുടുംബത്തെ ഒന്നാകെ വെറുത്തു.
തങ്ങളുടെ താൽപര്യങ്ങൾക്കെല്ലാം ആ കുടുംബം എതിരാണ്. അവർ ജീവിച്ചിരിക്കുന്നത് തങ്ങൾക്ക് ഭീഷണിയാണ്. തങ്ങളെക്കാൾ വലിയ നേതാക്കളായി അവർ വളർന്നു വരാൻ പാടില്ല. ദുഷ്ടന്മാരുടെ ചിന്ത വല്ലാതെ വഴിതെറ്റാൻ തുടങ്ങി...