Wednesday - 22 April, 2026 4-Dhu al-Qadah-1447

ആശ മുറിയാതെ പ്രാർത്ഥന (2)



   സകരിയ്യ(അ)ന് 120 വയസ്സ് പ്രായമുണ്ട്. ഭാര്യക്ക് 98 വയസ്സും. ഈ പ്രായമെത്തും വരെ മക്കൾ ജനിച്ചിട്ടില്ല. ഇനി ജനിക്കുമോ? പ്രായം അനുയോജ്യമല്ല. മർയം ബീവിക്ക് അസാധാരണ മാർഗ്ഗത്തിലൂടെ ഭക്ഷണം നൽകിയ അല്ലാഹുﷻവിന് തങ്ങൾക്കൊരു കുട്ടിയെ നൽകാൻ ഒരു പ്രയാസവുമില്ല. സകരിയ്യ(അ)ന്റെ പ്രാർത്ഥനയെക്കുറിച്ച് സൂറത്ത് മർയമിൽ അല്ലാഹു ﷻ പറയുന്നത് നോക്കാം. 


 മുഹമ്മദ് നബി ﷺ തങ്ങളോട് അല്ലാഹു ﷻ പറയുന്നു: "താങ്കളുടെ റബ്ബ് അവന്റെ അടിയാൻ സകരിയ്യക്ക് ചെയ്ത അനുഗ്രഹത്തെക്കുറിച്ചുള്ള പ്രസ്താവനയാണിത്." (19:2)


"അദ്ദേഹം തന്റെ റബ്ബിനോട് രഹസ്യമായി പ്രാർത്ഥിച്ചപ്പോൾ." (19:3)


"അദ്ദേഹം ഇങ്ങനെ പറഞ്ഞു: എന്റെ റബ്ബേ... എന്റെ എല്ലുകൾ ബലഹീനമായിരിക്കുന്നു. ശിരസ്സ് നര വന്ന് കത്തിത്തിളങ്ങുകയും ചെയ്തിരിക്കുന്നു. എന്റെ രക്ഷിതാവേ... നിന്നോടുള്ള പ്രാർത്ഥനയിൽ ഞാൻ നിർഭാഗ്യവാനായിട്ടുമില്ല." (19:4)


"എന്റെ പിന്നാലെയുള്ള ബന്ധുക്കളെക്കുറിച്ച് ഞാൻ ഭയപ്പെടുന്നു. എന്റെ ഭാര്യ വന്ധ്യയാണ്. നിന്റെ പക്കൽ നിന്ന് എനിക്കൊരു പിൻതുടർച്ചാവകാശിയെ നീ ദാനം തരേണമേ..." (19:5)


 സകരിയ്യ(അ) വൃദ്ധനാണ്. ഇനിയൊരു കുട്ടിയുണ്ടാകാൻ സാധ്യതയില്ലെന്ന് ജനങ്ങൾ കരുതുമാറ് അത്രയും പ്രായം ചെന്നിരിക്കുന്നു. ഭാര്യ പ്രസവിക്കാത്ത വന്ധ്യയാണെന്ന് നാട്ടുകാർക്കെല്ലാം അറിയാം... 


 വൃദ്ധനും വന്ധ്യയും പിന്നെങ്ങനെ കുട്ടിയുണ്ടാകും..?

അല്ലാഹു ﷻ സർവ്വശക്തനാണ്. അവന് ഒരു കുട്ടിയെ നൽകാൻ പ്രയാസമില്ല. ഇതാണ് സകരിയ്യ(അ)ന്റെ വിശ്വാസം. വെറും വിശ്വാസമല്ല ദൃഢ വിശ്വാസം.  


 ഒരു മുഅ്മിനായ മനുഷ്യന് ഈ ദൃഢവിശ്വാസം വേണം. അതുണ്ടാവാനാണ് സകരിയ്യ(അ)ന്റെ ചരിത്രം വിശുദ്ധ ഖുർആൻ നമുക്ക് പറഞ്ഞുതരുന്നത്. സത്യവിശ്വാസി അല്ലാഹുﷻവിന്റെ അനുഗ്രഹത്തിന്റെ കാര്യത്തിൽ ആശ മുറിയാൻ പാടില്ല. ആശ വെക്കണം പ്രാർത്ഥിച്ചുകൊണ്ടിരിക്കണം.


 സകരിയ്യ (അ) എത്ര കാലമായി പ്രാർത്ഥിക്കുന്നു. ഒരു കുട്ടിക്കു വേണ്ടിയുള്ള പ്രാർത്ഥന. കാലമേറെ കടന്നുപോയി. എന്നിട്ടുംആശ മുറിഞ്ഞില്ല. പ്രതീക്ഷയോടെ പ്രാർത്ഥിച്ചു. വാർദ്ധക്യം ബാധിച്ചപ്പോഴാണ് അനുഗ്രഹം വന്നത്. സത്യവിശ്വാസികൾ ഇതിൽ നിന്ന് പാഠം പഠിക്കണം. 


 ഹാഫിള് അബുൽ ഖാസിം തന്റെ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയത് സകരിയ്യ(അ)ന്റെ പിതാവ് ബർഖിയ്യാ ആണെന്നാകുന്നു. സകരിയ്യ(അ)ന്റെ പിതാവിന്റെ പേര് ദാൽ എന്നായിരുന്നുവെന്ന് ചിലർ പറയുന്നു. പിതാവിന്റെ പേര് ലദുൻ എന്നാണെന്നും അഭിപ്രായമുണ്ട്.


 സുലൈമാൻ നബി (അ)ൽ ചെന്നു മുട്ടുന്ന ഒരു പരമ്പര രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അതിപ്രകാരമാകുന്നു. 


 സകരിയ്യ(അ) പിതാവ് ലദുൻ, പിതാവ് മുസ്ലിം, പിതാവ് സ്വദൂഖ്, പിതാവ് ഹശ്ബാൻ, പിതാവ് ദാവൂദ്, പിതാവ് സുലൈമാൻ, പിതാവ് സ്വദീഖ, പിതാവ് ബർഖിയാ, പിതാവ് ബൽആത്വ, പിതാവ് ബാഹൂർ, പിതാവ് ശലൂം, പിതാവ് ബഹ്ശാഫാത്വ്, പിതാവ് ഈനാമിൻ, പിതാവ് റുഹൈഇം, പിതാവ് സുലൈമാൻ (അ)... 


 സകരിയ്യ (അ) ന്റെ  പ്രാർത്ഥനയുടെ കഥ ജനങ്ങൾക്ക് വിവരിച്ചു കൊടുക്കാൻ അല്ലാഹു ﷻ മുഹമ്മദ് നബി ﷺ തങ്ങളോട് കൽപ്പിക്കുകയായിരുന്നു. അല്ലാഹുﷻവിന്റെ കാരുണ്യത്തെക്കുറിച്ച് ഒരു ഘട്ടത്തിലും ആശ മുറിയരുത്. എന്ന സന്ദേശം ജനങ്ങൾക്ക് നൽകുവാനായിരുന്നു അത്.


 പാതിരാത്രിയിൽ വളരെ പതിഞ്ഞ സ്വരത്തിൽ അദ്ദേഹം പ്രാർത്ഥിച്ചതെങ്ങനെയായിരുന്നു.


"യാ റബ്ബീ... യാ റബ്ബീ... യാ റബ്ബീ...."


എന്റ റബ്ബേ എന്റെ റബ്ബേ എന്റെ റബ്ബേ 


 ഓരോ തവണ വിളിക്കുമ്പോഴും അല്ലാഹുﷻവിന്റെ ഭാഗത്ത് നിന്ന് മറുപടിയുണ്ടായി. 


"ലബ്ബൈക്ക ലബ്ബൈക്ക ലബ്ബൈക്ക" 


പ്രാർത്ഥന സ്വീകരിക്കപ്പെട്ടു. സ്വീകരിക്കപ്പെട്ടു. സ്വീകരിക്കപ്പെട്ടു.


 ദാവൂദ് (അ) ഇരുമ്പ് പണി ചെയ്തിരുന്നു. ഇരുമ്പ് കൊണ്ടുള്ള ആയുധങ്ങളും ഉപകരണങ്ങളും ഉണ്ടാക്കി വിറ്റ് അതുകൊണ്ടാണ് ജീവിച്ചിരുന്നത്. ഇരുമ്പ് ഉരുക്കാനും പല സാധനങ്ങളുണ്ടാക്കാനുമുള്ള പ്രാവീണ്യം അല്ലാഹു ﷻ അദ്ദേഹത്തിന് നൽകി.  


 സകരിയ്യ(അ) ആശാരിപ്പണിയിൽ പ്രാവീണ്യം നേടി. മരം കൊണ്ട് വിവിധതരം സാധനങ്ങളുണ്ടാക്കി വിൽപ്പന നടത്തി. അതിൽ നിന്നുള്ള വരുമാനം കൊണ്ട് ജീവിച്ചു.


 കൈകൊണ്ട് അദ്ധ്വാനിക്കുക. അദ്ധ്വാനത്തിന്റെ ഫലം കൊണ്ട് ജീവിക്കുക, സകരിയ്യ(അ) പിൽക്കാല തലമുറകൾക്ക് നൽകുന്ന പാഠമാണിത്. 


 രാത്രി ശാന്തമായ ശേഷമുള്ള പ്രാർത്ഥനക്ക് പ്രത്യേക പ്രാധാന്യമുണ്ട്. പാതിരാത്രിക്ക് ശേഷം ഉണർന്നെഴുന്നേൽക്കുക, നിസ്കരിക്കുക, അല്ലാഹുﷻവിനോട് പ്രാർത്ഥിക്കുക. ആ പ്രാർത്ഥനയുടെ കാര്യം മറ്റുള്ളവർ അറിയുന്നില്ല. അവർ ഉറക്കിലാണ്. അല്ലാഹു ﷻ ആ ദുആ ഇഷ്ടപ്പെട്ടു. ദുആയിലെ വചനങ്ങൾ മാത്രമല്ല, ആ സമയം കൂടി അല്ലാഹു ﷻ എടുത്തുപറഞ്ഞു. 


 പ്രാർത്ഥനയുടെ സ്വരം പ്രധാനപ്പെട്ടതാണ്. സകരിയ്യ (അ) ഉച്ചത്തിലല്ല പ്രാർത്ഥിച്ചത്. ശബ്ദം കേൾക്കാതെ പ്രാർത്ഥിച്ചു. ശബ്ദമില്ലാതെ ദിക്റ് ചൊല്ലാം. എല്ലാം അല്ലാഹു ﷻ വ്യക്തമായി അറിയും. വലിയ പ്രതിഫലം നൽകുകയും ചെയ്യും.