Thursday - 23 April, 2026 5-Dhu al-Qadah-1447

മഞ്ഞപ്പശു (2)

   ഇസ്രാഈല്യർ അറുത്ത പശുവിനുമുണ്ട് ഒരു ചരിത്രം. അല്ലാഹുﷻവിന് ധാരാളം ഇബാദത്തെടുക്കുന്ന ഒരാൾ ഗ്രാമത്തിൽ ജീവിച്ചിരുന്നു. അദ്ദേഹത്തിന്റെ സമ്പാദ്യം ഒരു പശുവായിരുന്നു. നല്ല മഞ്ഞ നിറമുള്ള അഴകുള്ള പശു. സാമിരിയുടെ സ്വർണപ്പശുവിന്റെ നിറം... 


 ജീവിതത്തിൽ നന്മ മാത്രം ചെയ്തിട്ടുള്ള ആ മനുഷ്യന് ഒരാൺകുഞ്ഞ് ജനിച്ചു. കുഞ്ഞിനെ മാതാപിതാക്കൾ ലാളിച്ചു വളർത്തി. കുഞ്ഞിനെയും പശുവിനെയും നന്നായി സ്നേഹിച്ചു. ആ നല്ല മനുഷ്യൻ മരിക്കാൻ സമയമായി. അദ്ദേഹം പശുവിനെ കെട്ടഴിച്ചുവിട്ടു. എന്നിട്ട് അല്ലാഹുﷻവിനോട് പ്രാർത്ഥിച്ചു... 


 "അല്ലാഹുവേ എന്റെ മരണം ആസന്നമായതായി ഞാൻ മനസ്സിലാക്കുന്നു. ഈ പശു എന്റെ കുട്ടിക്ക് ഉപകരിക്കണം. അവൻ യൗവ്വന ദശ പ്രാപിക്കുന്നതുവരെ നീ ഈ പശുവിനെ സംരക്ഷിക്കണം. അല്ലാഹുവേ എന്റെ ഭാര്യയെയും കുഞ്ഞിനെയും പശുവിനെയും നിന്നിൽ ഭരമേൽപിക്കുന്നു."  


 അദ്ദേഹം മരിച്ചു പോയി. ഉമ്മ വളരെ കഷ്ടപ്പെട്ടു മകനെ വളർത്തി. മകൻ കൗമാരപ്രായത്തിലെത്തി. ജീവിക്കാനൊരു തൊഴിൽ വേണം. എന്ത് തൊഴിൽ..? കാട്ടിൽ പോയി വിറകുവെട്ടി അങ്ങാടിയിൽ കൊണ്ടു വന്നു വിൽക്കുക. ആ തൊഴിൽ സ്വീകരിച്ചു. വിറക് വിറ്റുകിട്ടുന്ന തുകയിൽ മൂന്നിലൊന്ന് ധർമ്മം ചെയ്യും. ബാക്കി തന്റെയും ഉമ്മായുടെയും ചെലവിനെടുക്കും... 


 രാത്രിയെ മൂന്നു ഭാഗമാക്കി തിരിച്ചു. ഒന്നാം ഭാഗം ഉമ്മയെ പരിചരിക്കാൻ. രണ്ടാം ഭാഗം ആരാധനക്ക്. മൂന്നാം ഭാഗം ഉറക്കിനും. മകൻ യൗവ്വന ദശ പ്രാപിക്കുന്നു ഒരു ദിവസം ഉമ്മ മകനോട് പറഞ്ഞു : "മോനേ... നിന്റെ ഉപ്പ നിനക്കുവേണ്ടി ഒരു പശുവിനെ കാട്ടിൽ വിട്ടിട്ടുണ്ട്. ഒരു മഞ്ഞപ്പശു നീയതിനെ വിളിച്ചു കൊണ്ടുവരണം." 


"ഉമ്മാ... ഞാനെങ്ങിനെ അതിനെ തിരിച്ചറിയും?" മകൻ ചോദിച്ചു 


 ഇബ്രാഹിം (അ), ഇസ്മാഈൽ (അ), ഇസ്ഹാഖ്(അ), യഹ്ഖൂബ് (അ) എന്നിവരുടെ റബ്ബിന്റെ പേരിൽ വിളിച്ചാൽ പശു ഓടിവരും. അതിന്റെ കഴുത്തിൽ പിടിച്ചു കൊണ്ട് വരണം.  ഉമ്മ പറഞ്ഞപ്പോൾ സന്തോഷമായി. പിറ്റേന്ന് കാട്ടിൽ ചെന്നു ഉമ്മ പറഞ്ഞതുപോലെ വിളിച്ചു. മൂന്നു തവണ വിളിച്ചു. മൂന്നാം വിളിക്ക് പശു ഓടിയെത്തി... 


 അതിനെ തെളിച്ചുകൊണ്ട് വീട്ടിലേക്ക് നടന്നു. പലരും പശുവിനെ നോക്കുന്നു. അത്ഭുതം കൂറുന്നു. വില പറയുന്നു. നാട്ടിലാകെ പശുവിനിക്കുറിച്ചായി സംസാരം. ഇസ്രാഈലികൾ വിവരമറിഞ്ഞെത്തി. വലിയ തൂക്കം സ്വർണം നൽകിയാണതിനെ വാങ്ങിയത്... 


 ഇസ്രാഈല്യരോട് പശുവിനെ അറുക്കാൻ കൽപിച്ചതിൽ ചില ലക്ഷ്യങ്ങളുണ്ട്. പണ്ടുപണ്ടേ അവർ പശു വിഗ്രഹത്തെ ആരാധിച്ചിരുന്നു. സാമിരി സ്വർണംകൊണ്ട് പശു വിഗ്രഹമുണ്ടക്കി. അതിനെ പലരും ആരാധിച്ചു. പലരുടെയും മനസ്സിൽ പശുവാരാധനയുടെ സ്വാധീനമുണ്ട്. അതെല്ലാം തകർക്കാനാണ് ഇപ്പോൾ പശുവിനെ അറുക്കാൻ കൽപിച്ചത്. അതിന്റെ നിറം സാമിരിയുടെ പശുക്കുട്ടിയെ ഓർമ്മിപ്പിക്കുകയും ചെയ്തിരുന്നു... 


 പശുവിനെ അറുത്തു. അതിന്റെ ഒരു ഭാഗം മുറിച്ചെടുത്തു. ആമീലിന്റെ മൃതശരീരത്തിൽ അടിച്ചു. ആമീൽ കണ്ണു തുറന്നു. എഴുന്നേറ്റു. ശരീരത്തിൽ നിന്ന് രക്തമൊലിക്കുന്നു.  തന്നെ വധിച്ചത് സഹോദര പുത്രനാണ്. ഘാതകനെ മൂസ (അ)വിളിച്ചു "നീ എന്തിനിത് ചെയ്തു?" 


 "ഞാനാണ് ഇദ്ദേഹത്തിന്റെ സ്വത്തിന്റെ ഏക അവകാശി. ഏറെക്കാലം കാത്തിരുന്നിട്ടും ഇദ്ദേഹം മരിക്കുന്നില്ല. സഹികെട്ടപ്പോൾ സ്വത്തിനുവേണ്ടി കൊന്നു."


മൂസ (അ) ഇങ്ങനെ വിധിച്ചു : "അത്യാഗ്രഹമാണ് നിന്നെ ഇതിന് പ്രേരിപ്പിച്ചത്. ശൈത്വാൻ നിന്നെ വഴി തെറ്റിച്ചു. നിനക്ക് ഞാൻ വധശിക്ഷ വിധിക്കുന്നു." അയാൾ വധിക്കപ്പെട്ടു... 


 ഇസ്രാഈലികളുടെ ചരിത്രം വളരെ വിശദമായി വിശുദ്ധ ഖുർആനിൽ കൊടുത്തതെന്തിനാണ്? പിൽക്കാലത്ത് അവരാണ് മുസ്ലിംകളുടെ യഥാർത്ഥ ശത്രുക്കളെന്ന് മനസ്സിലാക്കാൻ.   അല്ലാഹുﷻവിന്റെ കിതാബുകളെ അവർ മാറ്റിത്തിരുത്തി. പ്രവാചകന്മാരെ കൊന്നു. അന്ത്യപ്രവാചകനെ തെറ്റായി അവതരിപ്പിച്ചു. മുസ്ലിംകളെ കൊന്നൊടുക്കി. ഇന്നും അവരുടെ കൊടും ക്രൂരത തുടരുന്നു... 


 നബിﷺയുടെ ചരിത്രം താറുമാറാക്കി. വിശുദ്ധ ഖുർആൻ തെറ്റായി വ്യാഖ്യാനിച്ചു ഗ്രന്ഥങ്ങളെഴുതി. ഒരുപാട് മുസ്ലിംകളെ വിശ്വാസപരമായി വഴിതെറ്റിച്ചു. ബാക്കിയുള്ളവരെ വെടിവെച്ചും ബോംബിട്ടും നശിപ്പിക്കുന്നു. വിശുദ്ധ ഖുർആൻ പറയുന്നത് ശ്രദ്ധിക്കൂ... 


(സത്യവിശ്വാസികളേ) അപ്പോൾ അവർ (ഇസ്രാഈൽ സന്തതികൾ) നിങ്ങളെ വിശ്വസിക്കുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നുവോ? അവരിൽ നിന്ന് ഒരു കൂട്ടർ അല്ലാഹുﷺവിന്റെ വചനം കേൾക്കുകയും പിന്നീട് അത് (ബുദ്ധികൊടുത്ത്) ഗ്രഹിച്ചശേഷം അവർ അറിഞ്ഞുകൊണ്ട് അതിനെ മാറ്റിമറിക്കുകയും ചെയ്തു." (2:75) 


"അപ്പോൾ യാതൊരു കൂട്ടർക്കാണ് കഷ്ടം. അവർ തങ്ങളുടെ കൈകൾ കൊണ്ട് ഗ്രന്ഥം എഴുതുന്നു. പിന്നീട് ഇത് അല്ലാഹുﷺവിന്റെ പക്കൽ നിന്നുള്ളതാണ് എന്നു പറയുകയും ചെയ്യും. അതുമൂലം തുച്ഛമായ വില വാങ്ങുവാൻ വേണ്ടി. അങ്ങനെ അവരുടെ കൈകൾകൊണ്ട് അവർ എഴുതിയത് നിമിത്തം അവർക്ക് കഷ്ടം അവർ സമ്പാദിക്കുന്നത് നിമിത്തവും അവർക്ക് നഷ്ടം." (2:79)


ഇസ്ലാം സത്യമാർഗമാണെന്ന് ജൂതന്മാർക്കറിയാം. പക്ഷെ അവർ അംഗീകരിക്കില്ല. അറിഞ്ഞുകൊണ്ട് തിന്മ ചെയ്യുകയാണവർ. അല്ലാഹു ﷻ പറയുന്നു:  "ആര് തിന്മ നേടിവെക്കുകയും തന്റെ തെറ്റുകൾ തന്നെ വലയം ചെയ്യുകയും ചെയ്തിരിക്കുന്നുവോ അക്കൂട്ടർ നരകത്തിന്റെ ആൾക്കാരാകുന്നു. അവരതിൽ നിത്യവാസികളായിരിക്കും." (2:81)


"വിശ്വസിക്കുകയും സൽക്കർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നവർ സ്വർഗത്തിന്റെ ആൾക്കാരാകുന്നു. അവർ നിത്യവാസികളായിരിക്കും." (2:82)