Wednesday - 22 April, 2026 4-Dhu al-Qadah-1447

വരവേൽപ്പിന്റെ ആഹ്ലാദം (1)

   തിങ്ങിനിറഞ്ഞ തെരുവിലൂടെ പ്രവാചകരുടെ (ﷺ) ഒട്ടകം നീങ്ങുന്നു. കോരിത്തരിപ്പിക്കുന്ന പാട്ടിന്റെ ഈരടികൾ മുഴങ്ങി. വീടിന്റെ മട്ടുപ്പാവുകളിൽ തടിച്ചുകൂടിയ പെൺകുട്ടികൾ ഈണത്തിൽ പാടി:


“ത്വലഅൽ ബദ്റു അലയ്ന - മിൻ സനിയ്യാത്തിൽ വദാഇ

വജബ ശുക്റു അലയ്നാ - മാ ദആ ലില്ലാഹി ദാഈ..”


 വിദാഅ് പർവ്വതത്തിന്റെ വിടവിലൂടെ പൂർണ ചന്ദ്രൻ ഞങ്ങൾക്കുമീതെ ഉദിച്ചുയർന്നിരിക്കുന്നു. നന്ദി പറയൽ

ഞങ്ങൾക്കു നിർബന്ധമായി. അല്ലാഹുﷻവിനോടു ദുആ ചെയ്യുന്ന

കാലത്താളം...


 മദീനയിലെ ജനക്കൂട്ടം പാട്ടുകേട്ടു കോരിത്തരിച്ചു. പെട്ടെന്നു ദഫ് മുട്ടുന്ന ശബ്ദം. ദഫിന്റെ ശബ്ദത്തിനൊപ്പിച്ചു പാട്ടും. ദഫ് മുട്ടുന്ന ഭാഗത്തേക്കായി എല്ലാവരുടെയും ശ്രദ്ധ. കൊച്ചു ബാലികമാരാണവർ. ബനുന്നജ്ജാർ വംശത്തിലെ പെൺകുട്ടികൾ...


 “നഹ്നു ജവാരിൻ മിൻ ബനി നന്നജ്ജാരി - യാ ഹബ്ബദാ മുഹമ്മദൻ മിൻ ജാരി...”


ഞങ്ങൾ ബനുന്നജ്ജാർ വംശത്തിലെ പെൺകുട്ടികൾ, മുഹമ്മദ് (ﷺ) എത്ര നല്ല അയൽക്കാരൻ...


 ഒരു കാലത്തു ഹാശിമിനെ പുതുമാരനായി സ്വീകരിച്ച ബനുന്നജ്ജാർ. രോഗിയായിവന്ന അബ്ദുല്ലയെ സ്വീകരിക്കുകയും മരണപ്പെട്ടപ്പോൾ ആദരവോടെ ഖബറടക്കുകയും ചെയ്ത ബനുന്നജ്ജാർ. മാതാവിനോടൊപ്പം ആറാം വയസ്സിൽ യസ് രിബിൽ വന്നപ്പോൾ സ്നേഹപൂർവം സ്വീകരിച്ച ബനുന്നജ്ജാർ.


 പ്രവാചകനായി മദീനയിൽ പ്രവേശിച്ചപ്പോൾ അബ്ദുല്ലയുടെ പ്രിയപുത്രനെ ദഫ് മുട്ടിയും പാട്ടുപാടിയും സ്വീകരിക്കുന്നു...


 ജനത്തിരക്കിനിടയിലൂടെ പ്രവാകരുടെ (ﷺ) ഒട്ടകം നീങ്ങി. പലരും അതിനെ തലോടുന്നു. സ്നേഹം പ്രകടിപ്പിക്കുന്നു...


 “അല്ലാഹുﷻവിന്റെ റസൂലേ, ഇവിടെ ഇറങ്ങിയാലും... എന്റെ അതിഥിയായിക്കഴിയാം...”


 ഓരോരുത്തരായി ക്ഷണിക്കുന്നു. ഒട്ടകത്തെ നിറുത്താൻ നോക്കുന്നു. അപ്പോൾ നബി ﷺ തങ്ങൾ പറഞ്ഞു: “അതു

കൽപന നൽകപ്പെട്ട ഒട്ടകമാണ്. അതിനെ വെറുതെ വിട്ടേക്കുക.”


 ഒട്ടകം നടക്കുകയാണ്. ജനക്കൂട്ടം പിന്നാലെയും. ബനുന്നജ്ജാർ വംശക്കാർ താമസിക്കുന്ന സ്ഥലത്തെത്തി. പെൺകൊടി മാരുടെ പാട്ട് ഉച്ചത്തിലായി. ബാലികമാർ നിറുത്താതെ ദഫ് മുട്ടുന്നു.


 “അയ്യുഹൽ മബ്ഊസു ഫീനാ - ജിഅ്ത ബിൽ അംരിൽ മുതാഈ...”


 ഞങ്ങളിലേക്കു നിയോഗിക്കപ്പെട്ട പ്രവാചകരേ, അനുസരിക്കപ്പെടേണ്ട കാര്യങ്ങളുമായി അങ്ങു വന്നു...


 ഒരു മൈതാനത്തിന്റെ സമീപം ഒട്ടകം മുട്ടുകുത്തി. ബനുന്നജ്ജാർ വംശക്കാരുടെ പ്രമുഖ നേതാവായ അബൂ അയ്യൂബിൽ അൻസാരിയുടെ വീട് അതിനടുത്തുതന്നെ...


 പ്രവാചകൻ ﷺ ഒട്ടകപ്പുറത്തുനിന്നിറങ്ങി. മആദ് ബ്നു അഫറാഅ് എന്ന പൗരപ്രമുഖൻ അടുത്തു നിൽക്കുകയായിരുന്നു. പ്രവാചകൻ ﷺ അദ്ദേഹത്തോടു ചോദിച്ചു: “ഈ ഒഴിഞ്ഞ സ്ഥലം ആരുടേതാണ്..?” 


 മആദ് ഇങ്ങനെ മറുപടി നൽകി: “ബനുന്നജ്ജാർ വംശക്കാരായ രണ്ട് അനാഥ മക്കളുടെ സ്വത്താണിത്. അംറിന്റെ മക്കളാണവർ. ഒരു കുട്ടിയുടെ പേര് സഹ്ല്. മറ്റെയാൾ സുഹയ്ൽ. ഇപ്പോൾ അവർ എന്റെ സംരക്ഷണത്തിലാണ്...”


 ഈ മൈതാനത്താണു പിന്നീടു പള്ളി പണിതത്. സ്ഥലം വിലയ്ക്കു വാങ്ങുകയായിരുന്നു...