Wednesday - 22 April, 2026 4-Dhu al-Qadah-1447

ഒരു ഘോഷയാത്ര (2)

   വമ്പിച്ച ഘോഷയാത്ര. അനേകം സത്യവിശ്വാസികൾ. ധാരാളം കാഴ്ചക്കാർ. ഖുബായിൽ നിന്നുള്ള ആ ഘോഷയാത്ര കാണേണ്ട കാഴ്ച തന്നെ. സ്ത്രീകളും കുട്ടികളും വൃദ്ധജനങ്ങളും അടിമകളുമെല്ലാം വഴിനീളെ അണിനിരന്നു...

 

 അന്നുവരെ കാണാത്ത കാഴ്ച. കോരിത്തരിപ്പിക്കുന്ന കാഴ്ച. എല്ലാവരും കൂടെ നടക്കുകയാണ്.

കാഴ്ചക്കാരും നടക്കുന്നു. എന്താണവർ വിളിച്ചു പറയുന്നത്..?

അല്ലാഹു അക്ബർ... അല്ലാഹു അക്ബർ... കറുത്തിരുണ്ട മലനിരകളിൽ അതു പ്രതിധ്വനിക്കുന്നു. മണൽതരികൾപോലും കോരിത്തരിച്ചു...


 അകലെ, ഈത്തപ്പനത്തോട്ടങ്ങളിൽ പണിയെടുക്കുന്ന അടിമകൾ അപൂർവമായ ആ കാഴ്ച കാണുന്നു. ആ ശബ്ദം കേൾക്കുന്നു. അടിമകളുടെ കണ്ണുകളിൽ വിസ്മയം. അടിമകളുടെ വിമോചകൻ എത്തിയിരിക്കുന്നു. അധ്വാനിക്കുന്നവരുടെ പടത്തലവൻ സമാഗതനായിരിക്കുന്നു. അല്ലാഹു അക്ബർ...


 അടിമകൾ പണിയായുധങ്ങൾ വലിച്ചെറിഞ്ഞു ഘോഷയാത കാണാൻ മലമ്പാതയിലൂടെ ഓടുന്നു. അർധനഗ്നരായ അടിമക്കൂട്ടങ്ങളുടെ മഹാപ്രവാഹം. തീ പറക്കുന്ന മരുഭൂമിയിൽ വിയർപുചിന്തുന്നവർ പരിസരം മറന്നു തക്ബീർ മുഴക്കുന്നു...


 സാലിം ബ്നു ഔഫ് ഗോത്രം. ആ ഗോത്രക്കാർ താമസിക്കുന്ന പ്രദേശത്തിന്റെ പേര് സനൗനാഅ് എന്നാണ്. നബിﷺതങ്ങളും പരിവാരങ്ങളും ആ പ്രദേശത്തേക്കാണു വരുന്നത്.


 സാലിം ഗോത്രക്കാർ പുതുവസ്ത്രങ്ങളിഞ്ഞു. സുഗന്ധദ്രവ്യങ്ങൾ പൂശി. കൊച്ചുകുട്ടികൾ ആഹ്ലാദംകൊണ്ടു തുള്ളിച്ചാടി. യസ് രിബിലേക്കുള്ള പാത ജനനിബിഢമാണ്...


 ഗോത്രനേതാക്കന്മാരുടെ ഭാര്യമാരും പുത്രിമാരും ഇരുനില മാളികയുടെ മുകൾത്തട്ടിൽ കൂട്ടംകൂടി നിന്നു. സാധാരണ സ്ത്രീകൾ ഉടുത്തൊരുങ്ങി വഴിയോരങ്ങളിൽ ഭവ്യതയോടെ കാത്തുനിന്നു. എല്ലാ നയനങ്ങളിലും നിറഞ്ഞ വിസ്മയം. ആ പ്രദേശം മഹത്തായൊരു ചരിത്ര സംഭവത്തിനു സാക്ഷ്യം വഹിക്കാൻ പോകുകയാണ്... 


 ലോകാനുഗ്രഹിയായ പ്രവാചകനും (ﷺ) പരിവാരവും സാലിം ഗോത്രക്കാർ താമസിക്കുന്ന പ്രദേശത്തെത്തി. ഗോത്രനായകന്മാർ ഒത്തൊരുമിച്ചു സ്വീകരിച്ചു...


 മനുഷ്യകുലത്തിന്റെ പ്രവാചകനെ (ﷺ) ഒരു നോക്കു കാണാൻ ജനങ്ങൾ തിക്കും തിരക്കും കൂട്ടി. എല്ലാവരും വുളൂഅ് എടുത്തു. മദ്ധ്യാഹ്നനേരം. ഖുതുബ തുടങ്ങി. ജനങ്ങൾ അച്ചടക്കത്തോടെ ഖുതുബ കേട്ടു.

പിന്നെ ജുമുഅ നിസ്കാരം...


 ആദ്യത്തെ ജുമുഅയും ഖുതുബയും. പ്രവാചകൻ ﷺ കൈകളുയർത്തി ദുആ ഇരന്നു. സത്യവിശ്വാസികൾ ഖൽബു തുറന്ന് ആമീൻ പറഞ്ഞു കൊണ്ടിരുന്നു. ചരിത്രം തങ്കലിപികളിൽ രേഖപ്പെടുത്തിയ സുദിനം...


 എല്ലാം ഉപേക്ഷിച്ചു മക്കയിൽ നിന്നു ഹിജ്റ പോയവർ ആശ്വാസംകൊണ്ട സുദിനം. ആ വെള്ളിയാഴ്ചയുടെ ഓർമ തലമുറകൾ അയവിറക്കുന്നു...


 ആ വെള്ളിയാഴ്ചയുടെ കഥ കേട്ടു നൂറ്റാണ്ടുകൾ കോരിത്തരിച്ചു. സാലിം ഗോത്രക്കാർ നിസ്കാരം നിർവഹിക്കാൻ വേണ്ടി ഒരു പ്രത്യേക സ്ഥലം ഒരുക്കിയിരുന്നു. അവിടെയാണു ജുമുഅ നടന്നത്.

ജുമുഅക്കു ശേഷം ഭക്ഷണം. ഉള്ളത് എല്ലാവരുംകൂടി പങ്കിട്ടു കഴിച്ചു.


 ഇനി യാത്ര. യസ് രിബ് പട്ടണത്തിലേക്കു പ്രവേശിക്കുകയാണ്. ഘോഷയാത്രയുടെ വലിപ്പം വർധിച്ചു...


 യസ് രിബ് പട്ടണം ഒന്നാകെ കോരിത്തരിച്ചു നിൽക്കുന്നു. ഒരു പട്ടണത്തിന്റെ പേരുതന്നെ മാറുകയാണ്. മദീനത്തുന്നബി. നബിﷺയുടെ പട്ടണം...


 മദീനയിലേക്കു പ്രവേശിക്കുക. ജൂതന്മാരുടെ സംഘങ്ങൾ ആ അപൂർവദൃശ്യം കാണാൻ തിക്കിത്തിരക്കിവന്നു. ക്രൈസ്തവർ, മജൂസികൾ, മുശ്രിക്കുകൾ, ബിംബാരാധകർ, ഒന്നിലും വിശ്വാസമില്ലാത്തവർ. എല്ലാവരും കാഴ്ചക്കാരായി വന്നുനിൽക്കുന്നു...


 ഇരുനില വീടുകളുടെ മുകൾത്തട്ടിൽ പെണ്ണുങ്ങളുടെ വലിയ കൂട്ടങ്ങൾ. തെരുവിന്റെ ഇരുവശമുള്ള വീടുകളുടെ മുൻവാതിലുകൾ മലർക്കെ തുറക്കപ്പെട്ടു.


 പ്രവാചകൻ ﷺ ഈ കവാടം വഴി കടന്നുവന്നെങ്കിൽ..! തിരുമേനി ഏതു വീടു സ്വീകരിക്കും..? എവിടെ താമസിക്കും..? ലോകാനുഗ്രഹിയായ പ്രവാചകന് (ﷺ) ആതിഥ്യമരുളാനുള്ള

മഹാഭാഗ്യം ആർക്കാണ്..? എല്ലാവരും അതു കൊതിക്കുന്നു. എല്ലാം വിസ്മയകരം..!!