Wednesday - 22 April, 2026 4-Dhu al-Qadah-1447

വിശ്വാസികളുടെ മാതാക്കൾ (2)

സൗദ(റ)


   വിശ്വാസത്തിന്റെ പേരിൽ മർദ്ദിക്കപ്പെട്ട സാത്വിക. ഏകനായ അല്ലാഹുﷻവിലും അവന്റെ ദൂതനിലും വിശ്വസിച്ചു. ഇതാണ് അപരാധം.  


 ആരെയും അക്രമിച്ചിട്ടില്ല. പരിഹസിച്ചിട്ടില്ല. മറ്റുള്ളവരുടെ അവകാശങ്ങൾ ഹനിച്ചിട്ടില്ല. ഇസ്ലാം സ്വീകരിച്ചു. ക്രൂരമായി മർദ്ദിക്കപ്പെട്ടു.  നാടുവിടേണ്ടതായി വന്നു.


 ഒരു സംഘം മുസ്ലിംകൾ നാടുവിട്ടു. അബ്സീനിയയിലേക്കു പലായനം ചെയ്തു. ദാരിദ്ര്യവും കഷ്ടപ്പാടും സഹിക്കുന്ന ഒരു കുടുംബം അക്കൂട്ടത്തിലുണ്ട്.


 ഭർത്താവ് സക്റാൻ(റ), ഭാര്യ സൗദ(റ). സംഅത്ത് ബ്നു ഖയ്സ് ഗോത്രത്തിലെ ഉന്നതനാണ്.

കഴിവും കരുത്തുമുള്ള നേതാവ്. ആ നേതാവിന്റെ മകളാണു സൗദ(റ). 


 സക്റാൻ (റ) വിവാഹം ചെയ്തു.

ആ ദാമ്പത്യത്തിൽ ഒരു ആൺകുട്ടി ജനിച്ചു. പേര് അബ്ദുർറഹ്മാൻ.

സൗദ ഇസ്ലാം സ്വീകരിച്ചതു കോളിളക്കം സൃഷ്ടിച്ചു.

ഖബീല ഒന്നാകെ ഇളകി. മർദ്ദനങ്ങൾ തുടങ്ങി. അങ്ങനെയാണു നാടുവിട്ടത്.


 അബ്സീനിയയിലെ നാളുകൾ സമാധാനം നൽകി. സക്റാൻ (റ) രോഗബാധിതനായി. ഉത്കണ്ഠ നിറഞ്ഞ നാളുകൾ. സക്റാൻ (റ) മരണപ്പെട്ടു.


 ദുഃഖത്തിന്റെ പ്രതീകമായി മാറി, സൗദ(റ). അവരുടെ സംരക്ഷണം നബി ﷺ ഏറ്റെടുത്തു. അവരെ വിവാഹം ചെയ്തു. അവർ വിശ്വാസികളുടെ മാതാവായി.