ഹുദയ്ബിയ്യ സന്ധിയുണ്ടാക്കിയശേഷം ഒരു വർഷം തികയുകയാണ്. ഇത്തവണ മക്കത്തു പോകാം. ഉംറ നിർവഹിക്കാം. സ്വഹാബികൾക്കു വലിയ ആഹ്ലാദം.
രണ്ടായിരം സ്വഹാബികൾ നബി ﷺ തങ്ങളോടൊപ്പം ഉംറ നിർവഹിക്കാനായി മക്കയിലേക്കു പുറപ്പെടുന്നു.
മുഹാജിറുകൾ മക്ക വിട്ടുപോന്നിട്ട് ഏതാണ്ട് ഏഴു വർഷമായി. കഴിഞ്ഞ തവണ മക്കയുടെ സമീപം വരെ പോയി തിരിച്ചുവരേണ്ടതായിവന്നു.
അൻസാറുകളും മക്ക സന്ദർശിച്ചിട്ട് ഏഴു വർഷമാകുന്നു. കഅ്ബാ ശരീഫു കാണാൻ അവർക്കും വല്ലാത്ത കൊതി. ഖുറയ്ശികൾ വല്ല കുഴപ്പവുമുണ്ടാക്കുമോ?
ഒരു മുൻകരുതൽ നല്ലതല്ലേ..?
നൂറുപേരടങ്ങുന്ന ഒരു കുതിരപ്പടയെ ഒരുക്കി. മുഹമ്മദ് ബ്നു മസ് ലമ(റ)വാണു നായകൻ. ഹറമിലേക്ക് അവർ പ്രവേശിക്കുകയില്ല. വിളിപ്പാടകലെ അവരെ നിറുത്തും. ആവശ്യം വന്നാൽ മാത്രം ഉപയോഗിക്കാം...
ദുൽഹുലയ്ക്കുവരെ എല്ലാവരും ഒന്നിച്ചു യാത്ര ചെയ്തു. അവിടെ വച്ചു നബിﷺതങ്ങൾ കുതിരപ്പടയാളികൾക്ക് ഇങ്ങനെ നിർദേശം നൽകി: “നിങ്ങൾ മുമ്പേ പോകുക. ഹറമിൽ പ്രവേശിക്കരുത്. പുണ്യ ഭൂമിയുടെ അതിർത്തിക്കു പുറത്തേ നിൽക്കാവൂ...”
ഉംറയുടെ വേഷത്തിൽ രണ്ടായിരം സ്വഹാബികൾ മക്കയിലേക്കു നീങ്ങുന്നു. അശ്വസൈന്യം ഓടിപ്പോയി. തൽബിയത്തിന്റെ ശബ്ദം ഉയരുന്നു. നബിﷺതങ്ങളും സ്വഹാബികളും മർറുള്ളഹ്റാൻ എന്ന സ്ഥലത്തെത്തി അൽപം വിശ്രമിച്ചു.
അപ്പോൾ ഒരു ഖുറയ്ശി സംഘം അവിടെയെത്തി. അവർ അസ്വസ്ഥരായിരുന്നു. അവർ പ്രവാചകനോടു (ﷺ) ചോദിച്ചു:
“മുഹമ്മദ്, നീ ആരെയും വഞ്ചിച്ചതായി ഞങ്ങൾക്കറിവില്ല. കുട്ടിക്കാലത്തോ അതിനു ശേഷമോ നീ വഞ്ചന നടത്തിയിട്ടില്ല. ഹുദയ്ബിയ്യ സന്ധിക്കുശേഷം ഞങ്ങൾ നിന്നെയും വഞ്ചിച്ചിട്ടില്ല. ഒരു കുഴപ്പവും ഞങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. പിന്നെന്തിനാണ് ഇതൊക്കെ..?”
അശ്വസൈന്യത്തെക്കുറിച്ചും അവരുടെ കൈവശമുള്ള ആയുധങ്ങളെ കുറിച്ചുമാണു ചോദ്യം...
“അവർ ഹറമിൽ പ്രവേശിക്കുകയില്ല. ഒരു സംശയവും വേണ്ട.”
ഖുറയ്ശികൾക്കു സമാധാനമായി.
നാളെ മുസ്ലിംകൾ ഹറമിൽ പ്രവേശിക്കുകയാണ്. ഉടമ്പടിയനുസരിച്ചു മൂന്നു ദിവസം അവർ ഹറമിൽ ഉണ്ടാകും. ഈ ഘട്ടത്തിലും അവർ മുസ്ലിംകളെ പരിഹസിക്കുകയായിരുന്നു...
“മദീനയിൽ കിടന്നു പനിപിടിച്ച കുറെ പട്ടിണിക്കോലങ്ങൾ നാളെ ഹറമിൽ വരും. പേക്കോലങ്ങളുടെ ത്വവാഫ് ആണ് നാളെ.” പരസ്പരം പറഞ്ഞു ചിരിക്കുകയാണവർ.
ഈ വിവരം നബി ﷺ അറിഞ്ഞു. തങ്ങൾ പട്ടിണിക്കോലങ്ങളല്ല. ആരോഗ്യവാന്മാരാണ്. നാളെ ത്വവാഫു കാണുമ്പോൾ നിങ്ങൾക്കതു ബോധ്യമാകും.
മുസ്ലിംകൾ ഹറം ശരീഫിൽ പ്രവേശിക്കുന്നതിനു മുമ്പായി
ഖുറയ്ശികൾ പട്ടണം വിട്ടു. അവർ മലമുകളിൽ തമ്പുകെട്ടി താമസമാക്കി. ഇനി മൂന്നു ദിവസം അവിടെയാണു താമസം. അവിടെ നിന്നു നോക്കിയാൽ ഹറമിൽ നടക്കുന്ന കാര്യങ്ങളൊക്കെ
നേരിൽ കാണാം.
കിഴക്കു ഭാഗത്തുകൂടി മുസ്ലിംകൾ ഹറമിൽ പ്രവേശിക്കുന്നു. ഖുറയ്ശികൾ മലമുകളിൽ ഇരുന്ന് ആ കാഴ്ച കാണുകയാണ്...