ബനൂ മുസ്ത്വലഖ് യുദ്ധത്തോടനുബന്ധിച്ചു നടന്ന രണ്ടാമത്തെ സംഭവമാണു നാം മുമ്പ് വായിച്ചത്. ഇനി മൂന്നാമത്തെ സംഭവം പറയാം. അതും വളരെ പ്രധാ
നപ്പെട്ടതാണ്. കേട്ടോളൂ...
ബനൂ മുസ്ത്വലഖ് യുദ്ധം കഴിഞ്ഞു മുസ്ലിംകൾ മടങ്ങിവരികയാണ്. മദീനയ്ക്ക് സമീപം ഒരിടത്തു താവളമടിച്ചു. ആ രാത്രി അവിടെ വിശ്രമിച്ചു. പ്രഭാതം വിടരാൻ പോകുന്നു.
ആഇശ(റ) യാത്രാസംഘത്തിലുണ്ടായിരുന്നല്ലോ. അതിരാവിലെ പ്രാഥമികാവശ്യങ്ങൾക്കായി പുറത്തുപോയതായിരുന്നു ആഇശ(റ).
യാത്രാസംഘത്തിനു പുറപ്പെടാൻ സമയമായി. ആഇശ(റ)യുടെ പല്ലക്ക് തമ്പിനു പുറത്തുണ്ടായിരുന്നു. അവർ മടങ്ങിവന്നശേഷം പല്ലക്കിൽ കയറും. പല്ലക്ക് ഒട്ടകപ്പുറത്തു ബന്ധിക്കും. യാത്ര തുടരും. ഇതാണു പതിവ്.
ആഇശ(റ) മടങ്ങിവരുന്നതും പല്ലക്കിനടുത്തു നിൽക്കുന്നതും കണ്ടവരുണ്ട്. അവർ പല്ലക്ക് എടുത്ത് ഒട്ടകപ്പുറത്തു വച്ചുയാത്ര തുടങ്ങി.
ആഇശ(റ) പല്ലക്കിൽ കയറിയിരുന്നില്ല. അവരുടെ കഴുത്തിലെ മാല നഷ്ടപ്പെട്ടിരുന്നു. അതു തിരയാൻ പോയതായിരുന്നു അവർ. മാല കിട്ടി. തിരിച്ചുവന്നപ്പോൾ പല്ലക്കുമില്ല ഒട്ടകവുമില്ല. വിജനം..!
പല്ലക്ക് എടുത്തുവച്ചവർക്കു ഭാരവ്യത്യാസം തോന്നിയില്ല. അന്ന് ആഇശ(റ)ക്കു പതിമൂന്നു വയസ്സു മാത്രം പ്രായം. തീരെ മെലിഞ്ഞ പെൺകുട്ടി.
മേലാസകലം മൂടിപ്പുതച്ച് അവിടെത്തന്നെ കിടന്നു. താൻ ഒട്ടകപ്പുറത്തില്ലെന്നു മനസ്സിലാക്കി ആരെങ്കിലും തന്നെ തിരഞ്ഞു
വരുമെന്ന് അവർ പ്രതീക്ഷിച്ചു. ആ കിടപ്പിൽ ഉറങ്ങിപ്പോയി.
സൈന്യം വിശ്രമകേന്ദ്രങ്ങളിൽ നിന്നു പുറപ്പെട്ടശേഷം എന്തെങ്കിലും സാധനം മറന്നുപോയിട്ടുണ്ടോ എന്നു നോക്കാൻ ഒരാളെ പിന്നിൽ വരാൻ നിയമിക്കും.
സഫ്വാനു ബ്നു മുഅത്തൽ (റ) ആയിരുന്നു ഇത്തവണ നിയോഗിക്കപ്പെട്ടത്. അദ്ദേഹം സാവകാശം ഒട്ടകപ്പുറത്തു വരികയാണ്. നിലത്തു കിടന്നുറങ്ങുന്ന പെൺകുട്ടിയെ അദ്ദേഹം കണ്ടു. പ്രവാചകരുടെ (ﷺ) ഭാര്യയെ ഈ അവസ്ഥയിൽ കണ്ടു ഞെട്ടിപ്പോയി..!!
“ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ്” സഫ്വാൻ(റ) ഉറക്കെ പറഞ്ഞുപോയി.
ശബ്ദം കേട്ട് ആഇശ(റ) ഞെട്ടിയുണർന്നു. സഫ്വാൻ(റ) മുമ്പിൽ നിൽക്കുന്നു. പെട്ടെന്നു മുഖം മറച്ചു. മറ്റൊരു നിവൃത്തിയുമില്ലായിരുന്നു. അവർ സഫ്വാൻ(റ) ന്റെ ഒട്ടകപ്പുറത്തു കയറിയിരുന്നു.
സഫ്വാൻ(റ) ഒട്ടകത്തിന്റെ കയർ പിടിച്ചുനടന്നു. അവർ വേഗത്തിൽ സഞ്ചരിച്ചു. പ്രവാചകനും (ﷺ) സംഘവും
വളരെ ദൂരം എത്തിയിരുന്നു...