Wednesday - 22 April, 2026 4-Dhu al-Qadah-1447

ജന്മനാടിനോടു വിട (2)

   നാടാകെ തിരച്ചിൽ. അരിച്ചുപെറുക്കി പരിശോധന. എല്ലാവരും പരാജയപ്പെട്ടു. നബിﷺയും കൂട്ടുകാരനും മൂന്നു ദിവസം ഗുഹയിൽതന്നെ കഴിച്ചുകൂട്ടി.


 നാലാം ദിവസം സ്വിദ്ദീഖ്(റ)വിന്റെ ഭൃത്യനായ ആമിർ ബ്നു ഫുഹയ്റത്ത്(റ) ഗുഹയിലെത്തി. രാത്രി കാലങ്ങളിൽ അദ്ദേഹം വരികയും പാലും ഭക്ഷണവും നൽകുകയും ചെയ്തിരുന്നു.


സ്വിദ്ദീഖ്(റ) അദ്ദേഹത്തോടു പറഞ്ഞു: “ഇന്നു യാത്ര തുടങ്ങാമെന്നാണു കരുതുന്നത്. ഒട്ടകക്കാരനെ കൊണ്ടുവരണം. ആരും കാണരുത്. വളരെ സൂക്ഷിക്കണം.”


 അബ്ദില്ലാഹിബ്നു ഉറയ്ഖത്ത്(റ) ആണ് ഒട്ടകക്കാരൻ ആമിർ ബ്നു ഫുഹയ്റത്ത് (റ) അദ്ദേഹത്തെ സമീപിച്ചു. “ഇന്നു യാത്രയാണ്. ഒട്ടകങ്ങളെ കൊണ്ടുവരണം.” 


അവർ ഗുഹയിൽ നിന്നു പുറത്തിറങ്ങി. ഒട്ടകപ്പുറത്തു കയറി. സാധാരണ വഴിമാറിയാണു യാത്രചെയ്തത്. അസ്ഫാനി കടൽത്തീരം വഴി. ഖുദയദ് എന്ന സ്ഥലത്തെത്തി. ആഹാരവും വെള്ളവും തീർന്നു. വിശപ്പും ദാഹവുമുണ്ട്. എവിടെനിന്നു കിട്ടും..?


 അൽപം പാൽ കിട്ടിയാൽ മതിയായിരുന്നു. ഒരു പാവപ്പെട്ട കുടുംബം അവിടെ താമസിക്കുന്നു. വീടും പരിസരവും കണ്ടാലറിയാം അവരുടെ അവസ്ഥ. ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ കഴിയുന്നവർ.


 ഒരു പാവപ്പെട്ട സ്ത്രീ വിടിനു മുമ്പിൽ നിൽക്കുന്നു. പേര് ഉമ്മു മഅ്ബദ്. യാത്രക്കാർ ആ സ്ത്രീയോടു ചോദിച്ചു: “വിശപ്പും ദാഹവുമുണ്ട്. ഞങ്ങൾ യാത്രക്കാരാണ്. പാലോ മാംസമോ വല്ലതുമുണ്ടെങ്കിൽ തരണം.”


അവർ സങ്കടത്തോടെ മറുപടി പറഞ്ഞു:  “ഇവിടെ ഒന്നും തരാനില്ലല്ലോ...” 


 ഒരു പഴയ തമ്പിലാണു താമസം. തമ്പിനടുത്ത് ഒരാടിനെ കെട്ടിയിരിക്കുന്നു. മെലിഞ്ഞൊട്ടിയ ഒരാട്.


“ആ ആടിനെ കറക്കാൻ സമ്മതിക്കുമോ..?”


സ്ത്രീയുടെ ചുണ്ടിൽ ചിരിവിടർന്നു. “അതിനെ കറന്നിട്ട് എന്തു കിട്ടാനാണ്..?” - അവർ പറഞ്ഞു.


“ഒരു പാത്രം തരൂ, കറന്നുനോക്കട്ടെ...”


“അതൊരു വയസ്സായ ആടാണ്. പാലില്ല...”


 നിർബന്ധിച്ചപ്പോൾ ആ സ്ത്രീ ഒരു വലിയ പാത്രം കൊടുത്തു. നബിﷺതങ്ങൾ ബിസ്മി ചൊല്ലി പാൽ കറന്നു. ധാരാളം പാൽ..! സ്ത്രീക്ക് അതിശയം അടക്കാനായില്ല..!!


 ഇത് സാധാരണ മനുഷ്യനല്ല. അല്ലാഹുﷻവിന്റെ അനുഗ്രഹം ലഭിച്ച ആളാണ്. പാത്രം നിറയെ പാൽ. എല്ലാവരും വയറു നിറയെ കുടിച്ചു. വിശപ്പും ദാഹവും പോയി. എന്നിട്ടും പാൽ ബാക്കിയാണ്...


 പാൽപാത്രം ഉമ്മു മഅ്ബദിന്റെ കയ്യിൽ കൊടുത്തു. അവരുടെ ഭർത്താവ് അബൂമഅ്ബദ് - അവർ പ്രവാചകന്റെ (ﷺ) മുഅ്ജിസത്ത് നേരിൽ കണ്ടു. ഇസ്ലാം ദീനിനെ അവർ അടുത്തറിഞ്ഞു. ദിവസങ്ങളോളം അവരുടെ ചിന്ത അതുതന്നെയായിരുന്നു. പിന്നീട് ആ കുടുംബം ഇസ്ലാംമതം സ്വീകരിച്ചു... 


 വീണ്ടും യാത്ര തുടർന്നു. പിന്നിൽനിന്നു കുതിരയുടെ കുളമ്പടി ശബ്ദം. സ്വിദ്ദീഖ്(റ) തിരിഞ്ഞുനോക്കി. സുറാഖത് ബ്നു മാലിക് അതാ വരുന്നു..! - ശ്രതു..!!


 ഖുറയ്ശികൾ പ്രഖ്യാപിച്ച് നൂറ് ഒട്ടകത്തിന്റെ സമ്മാനം നേടാൻ വരികയാണ്. സ്വിദ്ദീഖ്(റ) പേടിച്ചുപോയി.


“അല്ലാഹുവിന്റെ റസൂലേ... അങ്ങേക്കു വല്ലതും സംഭവിച്ചാൽ..! ജീവനില്ലാത്ത ശരീരത്തിനും ഇനാം ഉണ്ട്...


“അല്ലാഹുവേ... ഇവന്റെ ആപത്തിൽ നിന്നും നീ ഞങ്ങളെ രക്ഷിക്കേണമേ..!”


 സുറാഖത്തിന്റെ കുതിരയുടെ കാലുകൾ ഭൂമിയിൽ താഴ്ന്നു പോയി. അവനു മുമ്പോട്ടു നീങ്ങാൻ കഴിയുന്നില്ല. മുഹമ്മദിനെ വിളിച്ചു കരയുകയല്ലാതെ മറ്റൊരു രക്ഷയുമില്ലെന്നു സുറാഖത്തിന്റെ മനസ്സു മന്ത്രിച്ചു. ഉടനെ സുറാഖത്ത് വിളിച്ചു പറഞ്ഞു:


“എന്നെ രക്ഷിക്കണേ..! ഞാൻ നിങ്ങൾക്ക് ഒരു ഉപദ്രവവും ചെയ്യുകയില്ല. എന്റെ പിന്നാലെ വരുന്നവരെക്കൂടി ഞാൻ പിന്തിരിപ്പിച്ചുകൊള്ളാം.”


 നബിﷺയുടെ മനസ്സലിഞ്ഞു. അവിടുന്ന് (ﷺ) ദുആ ചെയ്തു. സുറാഖത്ത് രക്ഷപ്പെട്ടു. ഹുനയ്ൻ യുദ്ധം വരെ സുറാഖത്ത് അവിശ്വാസിയായിത്തന്നെ കഴിഞ്ഞുകൂടി. ഹുനയ്ൻ യുദ്ധത്തിനുശേഷം ഇസ്ലാംമതം സ്വീകരിച്ചു. നബിﷺതങ്ങളും സ്വിദ്ദീഖ്(റ)വും മുന്നോട്ടു നീങ്ങി...