അബൂബക്കർ(റ) നബി ﷺ തങ്ങളുമായി സംഭാഷണം നടത്തി. “എനിക്കു ഹിജ്റ പോകുവാനുള്ള അനുമതിയുമായി ജിബ്രീൽ(അ) വന്നിരുന്നു.”
“ഈയുള്ളവനും കൂടെ വരാൻ അനുവാദമുണ്ടോ..?” - അബൂബക്കർ(റ) ചോദിച്ചു.
“ഉണ്ട്, നമുക്കു രണ്ടു വാഹനങ്ങൾ വേണം. ഒന്നെനിക്കും, ഒന്നു നിങ്ങൾക്കും.”
“ഇതാ ഈ നിൽക്കുന്ന രണ്ട് ഒട്ടകങ്ങളിൽ ഒന്നു തങ്ങൾക്കുള്ളതാണ്. ഇഷ്ടമുള്ളത് എടുക്കാം.”
“അങ്ങനെ പറ്റില്ല. ഞാൻ യാത്ര ചെയ്യുന്ന ഒട്ടകത്തിന്റെ വില ഞാൻ തരും. എതിരൊന്നും പറയരുത്.” സമ്മതിക്കേണ്ടതായി വന്നു.
ആ രാത്രിയിൽ അബൂബക്കർ(റ)വിന്റെ വീട്ടുകാർ കാത്തിരിക്കുകയായിരുന്നു. അവരാരും ഉറങ്ങിയില്ല. രാത്രിയിൽ ഏതുനേരത്താണു നബി ﷺ വരികയെന്നറിയില്ലല്ലോ.
അസ്മാഅ് (റ) രണ്ടു തോൽപാത്രത്തിൽ ആഹാരവും വെള്ളവും നിറച്ചു. അതു മൂടിക്കെട്ടി ഭദ്രമാക്കി. സാധനങ്ങൾ ഒട്ടകപ്പുറത്തു വച്ചു. തിരുനബി ﷺ ശാന്തനായി പ്രവേശിച്ചു. വീട്ടുകാർ ഉൽക്കണ്ഠയോടെ നോക്കിനിന്നു. ഒട്ടകങ്ങൾ ഇരുട്ടിലൂടെ നീങ്ങിപ്പോയി...
നുബുവ്വത്തിന്റെ പതിമൂന്നാം വർഷം റബീഉൽ അവ്വൽ ഒന്നിനായിരുന്നു ഈ യാത്ര. സൗർ മലയെ ലക്ഷ്യമാക്കി അവർ യാത്ര ചെയ്തു.
രാത്രിതന്നെ മലയുടെ സമീപമെത്തി. ഒട്ടകക്കാരൻ രംഗത്തു വന്നു. അയാൾ ഒട്ടകങ്ങളെ എങ്ങോ കൊണ്ടുപോയി.
വലിയൊരു ഗുഹ. സ്വിദ്ദീഖ്(റ) ഗുഹയിൽ പ്രവേശിച്ചു. അവിടെയെല്ലാം വൃത്തിയാക്കി. ഗുഹയുടെ ചുമരിൽ ധാരാളം ദ്വാരങ്ങൾ കാണാനുണ്ട്. സ്വിദ്ദീഖ്(റ) തന്റെ കൈവശമുള്ള വസ്ത്രം കീറി ദ്വാരങ്ങളെല്ലാം അടച്ചു.
നബിﷺതങ്ങൾ ഗുഹയിൽ പ്രവേശിച്ചു. സ്വിദ്ദീഖ്(റ)വിന്റെ മടിയിൽ തലവച്ചു കിടന്നു. അൽപം കഴിഞ്ഞപ്പോൾ ഉറങ്ങിപ്പോയി...
അപ്പോഴാണ് ഒരു മാളം ശ്രദ്ധയിൽ പെട്ടത്. അതു തുണി കൊണ്ട് അടച്ചിരുന്നില്ല. സ്വിദ്ദീഖ്(റ) തന്റെ കാലിന്റെ പെരുവിരൽകൊണ്ട് അതടച്ചുപിടിച്ചു. അതിനകത്ത് ഒരു പാമ്പുണ്ടായിരുന്നു...
അതു പെരുവിരലിൽ കൊത്തി. വല്ലാത്ത വേദന. അറിയാതെ കരഞ്ഞുപോയി. കണ്ണുനീർത്തുള്ളികൾ ഒഴുകി. അതു നബിﷺയുടെ മുഖത്തു വീണു. നബി ﷺ ഞെട്ടിയുണർന്നു.
“അബൂബക്കർ, എന്താ കരയുന്നത്..?”
“പാമ്പ്, അതെന്നെ കൊത്തി.”
നബി ﷺ പാമ്പു കൊത്തിയ മുറിവു പരിശോധിച്ചു. നബിﷺതങ്ങൾ തന്റെ തുപ്പുനീര് അവിടെ പുരട്ടി. വിഷമിറങ്ങി. ഒരു പകൽ കടന്നുപോയി...
സ്വിദ്ദീഖ്(റ)വിന്റെ പുത്രൻ അബ്ദുല്ല വൈകുന്നേരം ഗുഹയിലെത്തി.
“മോനേ, എന്തൊക്കെയാണു മക്കയിലെ വർത്തമാനങ്ങൾ..?”
അബ്ദുല്ല സംഭവങ്ങൾ വിവരിച്ചു. റസൂലുല്ലാഹിﷺയെ വധിക്കാൻ വേണ്ടി കാത്തിരുന്നവർ അകത്തു കടന്നു പിടികൂടിയപ്പോൾ ആളു മാറിയിരിക്കുന്നു.
എവിടെ മുഹമ്മദ്..? അവർ വർധിച്ച കോപത്തോടെ ചോദിച്ചു. അലി(റ) കൈ മലർത്തി. എവിടെയെന്നറിയില്ല.
അവർ കോപത്തോടെ പിടിച്ചുവലിച്ചു. ഉന്തും തള്ളുമായി. കഅ്ബാ ശരീഫിന്റെ അടുത്തേക്കു വലിച്ചുകൊണ്ടുപോയി. അവിടെ കെട്ടിയിട്ടു. കുറെനേരം ചോദ്യം ചെയ്തു. പിന്നെ അഴിച്ചുവിട്ടു.
അബ്ദുല്ല ഓരോ ദിവസവും സന്ധ്യക്കു ഗുഹയിൽ വന്നു വിവരങ്ങൾ കൈമാറി. ഖുറയ്ശികൾ നേരെ അബൂബക്കർ(റ)വിന്റെ വീട്ടിലേക്കോടി. പെണ്ണുങ്ങളും കുട്ടികളും മാത്രമേയുള്ളൂ...
“എവിടെ അബുബക്കർ..?” ശ്രതുക്കളുടെ ഗർജനം.
അവർ പേടിച്ചു വിറച്ചു. ഭീഷണിപ്പെടുത്തി. ഒരു തുമ്പും കിട്ടിയില്ല. നാനാഭാഗത്തേക്കും ആളുകൾ ഓടിക്കൊണ്ടിരുന്നു.
ചിലർ ഓടിയോടി സൗർ മലയിലെത്തി. പല പൊത്തുകളിലും ഗുഹകളിലും അവർ കയറിനോക്കി.
സ്വിദ്ദീഖ് (റ) അവരെ കണ്ടു.
“അല്ലാഹുവിന്റെ റസൂലേ..! അതാ ശത്രുക്കൾ. അവർ ഇങ്ങോട്ടു തന്നെ വരുന്നു. നമ്മെ കണ്ടാലുള്ള അവസ്ഥ..!”
“സമാധാനിക്കൂ..! നാം രണ്ടുപേർ മാത്രമല്ല ഇവിടെയുള്ളത്. നമ്മോടൊപ്പം മൂന്നാമതൊരാൾ കൂടിയുണ്ട്, അല്ലാഹുﷻ.” - റസൂലിന്റെ (ﷺ) സാന്ത്വനം.
ഇസ്ലാമിന്റെ ബദ്ധശത്രുവായ ഉമയ്യത്ത് ബ്നു ഖലഫ് ഇപ്പോൾ സൗർ ഗുഹയുടെ മുമ്പിൽ നിൽക്കുന്നു.
“നമുക്ക് ഈ ഗുഹയിൽ ഒന്നു കയറിനോക്കാം.” ചിലർ അഭിപ്രായപ്പെട്ടു.
ഉമയ്യത്ത് ഗുഹയിലേക്കു സൂക്ഷിച്ചുനോക്കി. ഗുഹാമുഖത്ത് ഒരു ചിലന്തി വല കെട്ടിക്കൊണ്ടിരിക്കുന്നു. രണ്ടു പ്രാവുകൾ മുട്ടയിട്ടു കാവലിരിക്കുന്നു. ഉമയ്യത്ത് ഇങ്ങനെ വിളിച്ചുപറഞ്ഞു: “മുഹമ്മദിനെ (ﷺ) പ്രസവിക്കുന്നതിനു മുമ്പുള്ള ചിലന്തിവല
യാണിത്.” - അവർ മുമ്പോട്ടു നടന്നുപോയി...
അന്നു മുഴുവൻ നടന്നിട്ടും ഒരു പ്രയോജനവുമുണ്ടായില്ല ഒടുവിൽ അവർ പ്രഖ്യാപിച്ചു. “മുഹമ്മദിനെ (ﷺ) ജീവനോടെയോ അല്ലാതെയോ പിടിച്ചു തരുന്നവർക്കു നൂറ് ഒട്ടകം ഇനാം..!”
ആളുകൾ നെട്ടോട്ടം തുടങ്ങി. എങ്ങനെയും മുഹമ്മദിനെ (ﷺ) പിടിക്കണം. നൂറ് ഒട്ടകം കരസ്ഥമാക്കണം...