Wednesday - 22 April, 2026 4-Dhu al-Qadah-1447

പ്രതിരോധ സൂത്രങ്ങൾ (1)

  മക്കയിൽ നിന്ന് ഒരു കച്ചവടസംഘം ശാമിലേക്കു പോയിട്ടുണ്ടെന്നു പ്രവാചകനു (ﷺ) വിവരം കിട്ടി. അതിന്റെ വലിപ്പമൊന്നും അറിയില്ല. അവർ ശാമിൽനിന്നു മടങ്ങിവരുമ്പോൾ നേരിടണം. വെറുതെ ഒന്നു പേടിപ്പിക്കുക, ഒരു തന്ത്രം...


 ഖുറയ്ശികൾക്കു സ്വതന്ത്രമായി കച്ചവടയാത്ര നടത്താം. മുസ്ലിംകൾക്കു സ്വതന്ത്രമായി മതപ്രചരണവും നടത്താം. ഇങ്ങനെ ഒരു സന്ധിയാണു വേണ്ടത്...


 മുപ്പതു മുഹാജിറുകളെ അയയ്ക്കാൻ തീരുമാനിച്ചു. അവരുടെ നേതാവായി ഹംസ(റ)വിനെയും നിയോഗിച്ചു.


 ഖുറയ്ശി സംഘത്തിൽ മുന്നൂറോളം ഒട്ടകങ്ങളുണ്ടായിരുന്നു. സംഘത്തിന്റെ നേതൃത്വം അബൂജഹലിനായിരുന്നു. 


 കച്ചവടസംഘം അടുത്തെത്തി. അവർ വെളുത്ത കൊടികണ്ടു. അബൂ മർസദ്(റ) ആയിരുന്നു കൊടി പിടിച്ചത്. മുസ്ലിംസംഘം കച്ചവട സംഘത്തെ തടഞ്ഞു...


 കടൽക്കരയിലുള്ള ഒരു പ്രദേശത്തുവച്ചാണ് ഇരു സംഘങ്ങളും കണ്ടുമുട്ടിയത്. ഐസ് എന്നാണു പ്രദേശത്തിന്റെ പേര്.

ഇരുകൂട്ടരും ഏറ്റുമുട്ടലിന്റെ വക്കത്തെത്തി.


 ഇരുകൂട്ടർക്കും സുപരിചിതനായ ഒരാൾ ഇടപെട്ടു. മജ്ദിയ്യ് ബ്നു അംറുൽ ജുഹനിയ്യ് എന്നാണ് അദ്ദേഹത്തിന്റെ പേര്. അദ്ദേഹം സംഘർഷം ഒഴിവാക്കി വിട്ടു. ഹംസ(റ)വും സംഘവും മടങ്ങിപ്പോന്നു.


 ഒരു സംഘർഷം ഒഴിവായിക്കിട്ടിയതിൽ നബിﷺതങ്ങൾ സന്തോഷിച്ചു. ഒരു മുന്നറിയിപ്പു നൽകുക. അതാണല്ലോ

ഉദ്ദേശ്യം. ഹിജ്റയുടെ ഏഴാം മാസത്തിലാണ് ഇതു നടന്നത്...


 ഇതേ കൊല്ലംതന്നെ ഇതുപോലെ മറ്റൊരു സംഭവംകൂടി നടന്നു. അതു ശവ്വാൽ മാസത്തിലായിരുന്നു. ഇതും ഒരു മുന്നറിയിപ്പിനു വേണ്ടിത്തന്നെ.


 സമുദ്രതീരത്തുള്ള ഒരു പ്രദേശമാണ് റാബഗ്. അവിടേക്കാണു മുസ്ലിംകൾ നീങ്ങിയത്. അമ്പത് മുഹാജിറുകൾ, വെള്ളക്കൊടി പിടിച്ചത് മിസ്തഹ് ബ്നു ഉസാസത്ത്(റ) ആയിരുന്നു. മുസ്ലിംകൾ റാബഗിൽ എത്തി...


 അബൂസുഫയാന്റെ ഇരുനൂറോളം ഒട്ടകങ്ങൾ ചരക്കു ചുമക്കുന്നു. ഇരു സംഘങ്ങളും അകലെ നിന്നു പരസ്പരം അമ്പെയ്ത്ത് നടത്തി. അബൂസുഫ്യാൻ തന്റെ സംഘത്തെയുംകൊണ്ട് ഓടിമറയുകയാണു ചെയ്തത്. 


 മുസ്ലിംകൾ അവരെ പിന്തുടർന്നില്ല. മുസ്ലിംകൾ കൂടുതൽ ശക്തരാണെന്ന ധാരണ ഖുറയ്ശികൾക്കുണ്ടായി. അതുകൊണ്ടു മുസ്ലിംകൾക്കെതിരെ കൂടുതൽ ശക്തമായ നിലപാടു സ്വീകരിക്കണമെന്ന് അവർ തീരുമാനിച്ചു. സന്ധിയെക്കുറിച്ചുള്ള ചിന്തതന്നെ അവർക്കില്ല. 


 ഇസ്ലാമിക ചരിത്രത്തിൽ ത്യാഗത്തിന്റെയും സഹനത്തിന്റെയും ക്ഷമയുടെയും അനേകം രംഗങ്ങൾ കാണാം. അബവാഅ് എന്ന സ്ഥലം കൂട്ടുകാർ മറന്നില്ലല്ലോ..? അവിടെ നിന്ന് ആറു മൈൽ അകലെയുള്ള ഒരു പ്രദേശമാണ് വദ്ദാൻ...


 ഹിജ്റയുടെ രണ്ടാം വർഷം സഫർ പ്രന്തണ്ടിനു നബിﷺതങ്ങളും അറുപതു മുഹാജിറുകളുംകൂടി റദ്ദാനിലേക്കു പുറപ്പെട്ടു. ഖുറയ്ശികളുടെ ഒരു കച്ചവട സംഘത്തെ ലക്ഷ്യം വെച്ചാണു പുറപ്പെട്ടത്...


 നബിﷺതങ്ങളും സ്വഹാബത്തും അവിടെ എത്തുന്നതിനുമുമ്പായി ഖുറയ്ശികളുടെ കച്ചവടസംഘം കടന്നുപോയിരുന്നു. ഈ യാത്രകൊണ്ടു മറ്റൊരു നേട്ടമുണ്ടായി. ബനൂസംറത്ത് ഗോത്രക്കാരുമായി സംസാരിക്കാനും ഒരു സന്ധിയിൽ എത്തിച്ചേരാനും കഴിഞ്ഞു...