Wednesday - 22 April, 2026 4-Dhu al-Qadah-1447

ചില തന്ത്രങ്ങൾ (2)

   കപട വിശ്വാസികളുടെ നേതാവായിരുന്നു അബ്ദുല്ലാ ഹിബ്നു ഉബയ്യ്. മദീനയിൽ വളരെ സ്വാധീനമുള്ള നേതാവാണ്. മദീനക്കാർ അയാളെ രാജാവാക്കണമെന്നുവരെ തീരുമാനിച്ചതാണ്. അപ്പോഴാണു പ്രവാചകന്റെ (ﷺ) ആഗമനം. രാജാവാക്കാമെന്നു പറഞ്ഞ പലരും ഇസ്ലാംമതം സ്വീകരിച്ചു. രാജാവാകാൻ കൊതിച്ച അയാൾക്ക് എല്ലാ പ്രതീക്ഷകളും തകർന്നു.


 പ്രതികാരത്തിനു ദാഹിച്ച് നടക്കുകയാണയാൾ. ഖുറയ്ശികളെ കൂട്ടുപിടിച്ചു പ്രവാചകനെ (ﷺ) എതിർക്കണമെന്ന ലക്ഷ്യമാണു മനസ്സിൽ. എന്നാൽ പ്രത്യക്ഷത്തിൽ മുസ്ലിമും... 


 മൂന്നുതരം വിപത്തുകളെ പ്രവാചകൻ ﷺ നേരിടുന്നു.

- ഇസ്ലാമിനോടു ശ്രതുതയുള്ള ഗോത്രങ്ങൾ.

- ജൂതന്മാർ.

- കപട വിശ്വാസികൾ.

ഈ മൂന്നു കൂട്ടരുടെയും സഹകരണത്തോടെ പ്രവാചകനെ (ﷺ) നശിപ്പിക്കണമെന്നു ഖുറയ്ശികൾ തീരുമാനിച്ചു. ഇനിയൊന്നു ചോദിക്കട്ടെ... 


 ഈ സാഹചര്യത്തിൽ പ്രവാചകൻ ﷺ എന്തു നിലപാടു സ്വീകരിക്കണം..? ബുദ്ധി ഉപയോഗിച്ചു ചിന്തിക്കണം. യുദ്ധത്തിനു മുതിർന്നില്ല. പ്രതികാരത്തെക്കുറിച്ചു ചിന്തിച്ചില്ല. അപ്പോഴും സഹനം, ക്ഷമ.

പ്രവാചകന്റെ (ﷺ) തീരുമാനം അതായിരുന്നു... 


 ഖുറയ്ശികളുമായി സന്ധിയുണ്ടാക്കുക. പ്രവാചകൻ (ﷺ) പറഞ്ഞതുകൊണ്ടു സന്ധിയുണ്ടാവില്ല. ഖുറയ്ശികൾകൂടി തീരുമാനിക്കണം. പ്രവാചകനെയും (ﷺ) അനുയായികളെയും നശിപ്പിക്കുക എന്ന ഒരൊറ്റ ചിന്ത മാത്രമേ ഖുറയ്ശികളുടെ മനസ്സിലുള്ളൂ. മുസ്ലിംകളുമായി ഒരു സന്ധിക്കും അവർ തയ്യാറല്ല...


 ഇനിയെന്തു ചെയ്യും..? സന്ധിക്കു ഖുറയ്ശികളെ പ്രേരിപ്പിക്കണം. മുസ്ലിംകൾ ഒരു ശക്തിയാണെന്നു ഖുറയ്ശികൾക്കു തോന്നണം. അപ്പോൾ സന്ധിയെക്കുറിച്ചു ചിന്തിച്ചേക്കും...


 ഉഷ്ണകാലത്തു ഖുറയ്ശികൾ സിറിയയിലേക്കു കച്ചവട യാത്ര നടത്തും. തണുപ്പുകാലത്തു യമനിലേക്കും. സിറിയയിലേക്കുള്ള യാത്രയുടെ പാത മദീനയുടെ അടുത്തു കൂടിയാണ്. സിറിയയിലേക്കുള്ള കച്ചവടസംഘത്തെ ആക്രമിക്കുക. അപ്പോൾ അവർ സന്ധിക്കു നിർബന്ധിതരാകും. ഇതല്ലാതെ സന്ധിക്കു പ്രേരിപ്പിക്കാൻ മറ്റൊരു മാർഗമില്ല.


 തങ്ങളുടെ കച്ചവട സംഘത്തെ ആക്രമിക്കാൻ മാത്രം മുസ്ലിംകൾ വളർന്നിരിക്കുന്നു എന്നു ഖുറയ്ശികൾ മനസ്സിലാക്കും. അപ്പോൾ അവർ സന്ധിക്കു തയ്യാറാകും.


 ഇതാണു പ്രതീക്ഷ. മുസ്ലിംകളുടെ സ്വത്തു മുഴുവൻ മക്കയിൽ തടഞ്ഞു വച്ചിരിക്കുകയാണ്. അവ തിരിച്ചുകിട്ടാൻ മാർഗമില്ല. ഖുറയ്ശികളുമായി സന്ധിയായാൽ അതിനെപ്പറ്റി സംസാരിക്കാനെങ്കിലും സാധ്യത തെളിയും. 


 മുസ്ലിംകൾ മദീനയിൽ ശക്തി പ്രാപിക്കുക. മുസ്ലിംകളെ തകർക്കാൻ വേണ്ടി ഖുറയ്ശികൾ ശക്തി സംഭരിക്കുക. എങ്ങനെ..? സിറിയയിൽ ചെന്നു കച്ചവടം നടത്തി സാമ്പത്തിക നേട്ടമുണ്ടാക്കാനും യുദ്ധ ആവശ്യങ്ങൾക്ക് ഈ നേട്ടം ഉപയോഗപ്പെടുത്താനുമാണു ഖുറയ്ശികളുടെ നീക്കം. ഇതു കാണാതിരുന്നാലും ആപത്തല്ലേ..?


 ഏതു സമയത്തും ഖുറയ്ശികളുടെ ആക്രമണമുണ്ടാകാം. അതു രാത്രിയുടെ ഏതെങ്കിലുമൊരു യാമത്തിലാകാം. മുസ്ലിംകൾക്കു പേടിയില്ലാതെ ഉറങ്ങാൻ തന്നെ കഴിഞ്ഞിരുന്നില്ല. ചിലർ ആയുധവുമായി മറ്റുള്ളവർക്കു കാവലിരിക്കും. അവർക്ക് ഉറങ്ങണമെന്നു തോന്നുമ്പോൾ വേറെ ചിലർ കാവലിരിക്കും...


റസൂലുല്ലാഹി ﷺ തങ്ങൾക്കും കാവലേർപ്പെടുത്തിയിരുന്നു. നബിﷺയുടെ സുരക്ഷ അല്ലാഹു ﷻ ഏറ്റെടുത്തതായി ഖുർആൻ ആയത്ത് ഇറങ്ങിയപ്പോഴാണു സുരക്ഷാ സൈനികരെ പിൻവലിച്ചത്...


 ബയ്തുൽ മുഖദ്ദസിൽ നിന്നു കഅ്ബയിലേക്കു ഖിബ് ല മാറ്റിയതോടെ ജൂതന്മാർ ഇസ്ലാമിനെ വളരെ നിന്ദിച്ചു സംസാരിക്കാൻ തുടങ്ങി. ഖുറയ്ശികളാകട്ടെ, ഈ തക്കം ഉപയോഗപ്പെടുത്താൻ മിടുക്കന്മാരുമാണ്.


 സിറിയയിലേക്കു പോകുന്ന ഖുറയ്ശികളുടെ സംഘത്തെ തടയാൻ പ്രവാചകൻ ﷺ തീരുമാനിച്ചത് ഈ സാഹചര്യത്തിലാണ്...