ബനൂ സംറത്ത് ഗോത്രത്തലവൻ മഖ്ശിയ്യുബ്നു അംറ് ആയിരുന്നു.
ഇരുകൂട്ടരും പല കാര്യങ്ങളും സംസാരിച്ചു. സഹകരണത്തോടെ പ്രവർത്തിക്കാമെന്നു സമ്മതിച്ചു.
മുസ്ലിംകൾ ബനൂസംറത്തിനെ ആക്രമിക്കുകയില്ല. ബനൂ സംറത്ത് മുസ്ലിംകളെ ആക്രമിക്കുകയില്ല.
മുസ്ലിംകളുടെ ശത്രുക്കളെ ബനീസംറത്ത് സഹായിക്കുകയില്ല. ബനൂ സംറത്തിന്റെ ശ്രതുക്കളെ മുസ്ലിംകളും സഹായിക്കുകയില്ല. ഇതാണു വ്യവസ്ഥ...
ഇതെല്ലാം കഴിഞ്ഞു മദീനയിൽ തിരിച്ചെത്തുമ്പോൾ പതിനഞ്ചു ദിവസം കഴിഞ്ഞു. ഈ ദിവസങ്ങളിൽ മദീനയിലെ കാര്യങ്ങൾ നോക്കിയിരുന്നത് സഅ്ദ് ബ്നു ഉബാദ്(റ) ആയിരുന്നു.
അതേ വർഷം റബീഉൽ അവ്വൽ മാസത്തിൽ മറ്റൊരു സംഭവം കൂടി നടന്നു. രണ്ടായിരത്തി അഞ്ഞൂറ് ഒട്ടകങ്ങളുമായി ഖുറയ്ശികളുടെ
വൻസംഘം വരികയാണ്. നൂറു യോദ്ധാക്കൾ അകമ്പടിക്കാരായുണ്ട്.
നബിﷺതങ്ങളും ഇരുനൂറ് മുഹാജിറുകളും കൂടി ബുവാത്തിലേക്കു യാത്ര ചെയ്തു. ഒരു മലയുടെ പേരാണ് ബുവാത്ത്. മുസ്ലിംസംഘം എത്തുന്നതിനു മുമ്പു ഖുറയ്ശികൾ സ്ഥലം വിട്ടിരുന്നു. മുസ്ലിംകൾ മദീനയിലേക്കു മടങ്ങി.
ഇത്രയൊക്കെയായിട്ടും മുസ്ലിംകളുമായി ഏതെങ്കിലും രീതിയിൽ സഹകരിക്കാനുള്ള ഒരു നീക്കവും ഖുറയ്ശികളുടെ ഭാഗത്തുനിന്നുണ്ടായില്ല. ഇനിയെന്ത്..? അടുത്ത നിലപാട് എന്തായിരിക്കണമെന്നതിനെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആ വാർത്ത വന്നത്. ജമാദുൽ ഊലാ മാസത്തിലാണു സംഭവം.
മക്കയിലെ എല്ലാ സ്ത്രീകളും പുരുഷന്മാരും ഷെയർ എടുത്തിട്ടുള്ള വൻ കച്ചവടസംഘം വരുന്നു. മക്കയിൽ നിന്നു പുറപ്പെട്ടിട്ടു കുറച്ചു നാളുകളായി. ഈ കച്ചവടം വൻലാഭം നേടും. അമ്പതിനായിരം ദീനാർ
അവരുടെ കയ്യിലുണ്ട്.
ഇത്തവണത്തെ ലാഭം മുഴുവൻ യുദ്ധഫണ്ടിലേക്കാണ്. ഒരു യുദ്ധം നടത്തി മുസ്ലിംകളെ ഇല്ലാതാക്കുക. ഇടയ്ക്കിടെ തങ്ങളെ ശല്യം ചെയ്തുകൊണ്ടിരിക്കുന്ന
മുസ്ലിംകളെ തങ്ങളുടെ മാർഗത്തിൽ നിന്നും തുടച്ചുനീക്കുക. അതാണു ഖുറയ്ശികളുടെ പരിപാടി. അബൂസുഫ്യാൻ സംഘത്തെ നയിക്കുന്നു. സായുധരായ യോദ്ധാക്കൾ അകമ്പടിയായുണ്ട്...
എല്ലാ വീട്ടുകാർക്കും ഈ കച്ചവടസംഘത്തിന്റെ കാര്യത്തിൽ
ഉൽക്കണ്ഠയുണ്ട്. കാരണം എല്ലാവരുടെയും ധനം ഇതിലുണ്ട്. അബൂസുഫ്യാൻ ബുദ്ധിമാനാണ്.
മുസ്ലിംകളുടെ ഭാഗത്തു നിന്ന് ഇട പെടലുണ്ടാകാമെന്നറിയാം. അതീവ ജാഗ്രതയോടെയാണു യാത്ര.
ഈ സംഘത്തെ തടയാനായി നബി ﷺ തങ്ങൾ നൂറ്റമ്പത് സ്വഹാബികളുമായി പുറപ്പെട്ടു. അവർ ഉശയ്റ എന്ന സ്ഥലത്തെത്തി. അബൂസുഫ്യാനും സംഘവും ശാമിലേക്കു പോയിക്കഴിഞ്ഞുവെന്നാണ് അവർ അറിയുന്നത്. ശാമിൽനിന്നു മടങ്ങിവരുമ്പോൾ തടയാം. ആ തീരുമാനത്തിൽ അവർ മടങ്ങി.
ബനൂ മുദ്ലിജ് ഗോത്രക്കാരുമായി ഒരു കരാറുണ്ടാക്കാൻ ഈ യാത്രയിൽ അവസരം കിട്ടി. കച്ചവടസംഘം കടന്നുപോകുന്ന മാർഗത്തിൽ താമസിക്കുന്ന ഗോത്രക്കാരുമായി കരാറുണ്ടാക്കണം. അതു നിലനിൽപിന്റെ പ്രശ്നമായിരുന്നു...
അബൂസുഫ്യാനും സംഘവും ശാമിലെത്തി. ധാരാളം സാധനങ്ങൾ വാങ്ങിക്കൂട്ടി. മടക്കയാത്രയ്ക്ക് സമയമായി. ഓർക്കുക..! ഈ കച്ചവടസംഘമാണു ബദർ യുദ്ധത്തിന്റെ കാരണക്കാർ...