ബനൂ മുസ്ത്വലഖ് യുദ്ധം നടന്നതുകൊണ്ട് ഹാരിസും ബരീറയും ചരിത്രത്തിൽ സ്ഥാനം പിടിച്ചു. അല്ലെങ്കിൽ അവരൊക്കെ
എന്നോ വിസ്മരിക്കപ്പെട്ടേനെ. അവർ മുസ്ലിംകളുടെ കയ്യിൽപെട്ടത് അവരുടെ ഭാഗ്യം. ബരീറയുടെ കഥയുടെ ബാക്കിഭാഗം കൂടി പറയാം.
യുദ്ധത്തിൽ പങ്കെടുത്ത സ്വഹാബികൾക്കിടയിൽ ബന്ദികൾ
വിതരണം ചെയ്യപ്പെട്ടു. ബരീറയെ ഒരു സ്വഹാബിക്കു കിട്ടി. ബന്ധനസ്ഥരോടെല്ലാം വളരെ നല്ല നിലയിലാണു മുസ്ലിംകൾ പെരുമാറിയത്.
ഒരു ദിവസം ബരീറ പ്രവാചകനെ (ﷺ) കാണാൻ വന്നു. “എനിക്കു കുറച്ചു പണം വേണം” - ബരീറ പറഞ്ഞു.
“എന്തിനാണു പണം..?” - നബി ﷺ ചോദിച്ചു.
“എന്റെ യജമാനനു കൊടുക്കാൻ. എന്നിട്ട് എനിക്കു സ്വതന്ത്രയാവണം.” ഗോത്രത്തലവന്റെ മകളാണു പറയുന്നത്.
പ്രവാചകന്റെ (ﷺ) മനസ്സലിഞ്ഞു. “നീ ഉദ്ദേശിക്കുന്നതിനേക്കാൾ ഉന്നതമായ സ്ഥാനം ഞാൻ നിനക്കു നൽകാം.”
പ്രവാചകന്റെ (ﷺ) വാക്കുകൾ ബരീറയുടെ മനസ്സിൽ പ്രകാശം പരത്തി. ബനൂ മുസ്ത്വലഖിനെ മുഴുവൻ ആഹ്ലാദഭരിതമാക്കിയ സംഭവമാണു പിന്നീടു നടന്നത്...
ബരീറയെ മോചിപ്പിച്ചു. സ്വതന്ത്രയാക്കി. അവർ പ്രവാചകരുടെ (ﷺ) ഭാര്യാപദത്തിലേക്ക് ഉയർത്തപ്പെട്ടു. ബനുമുസ്ത്വലഖ് ആഹ്ലാദഭരിതമായി. തങ്ങളുടെ രാജകുമാരിയുടെ മഹാഭാഗ്യം അവരെ വളരെയേറെ സന്തോഷിപ്പിച്ചു. ഒരൊറ്റ ദിവസംകൊണ്ട് അവരെല്ലാം
പ്രവാചകന്റെ (ﷺ) ബന്ധുക്കളായിത്തീർന്നു. പിന്നെ ഒട്ടും താമസിച്ചില്ല, ഒരു ഗോത്രം ഒന്നായി ഇസ്ലാംമതം സ്വീകരിച്ചു...
പ്രവാചകരുടെ (ﷺ) ബന്ധുക്കൾ..! ഭാഗ്യവാന്മാരും ഭാഗ്യവതികളും. അവരെ ഇനിയും അടിമകളാക്കി വച്ചുകൊണ്ടിരിക്കുന്നത് ഒട്ടും ഉചിതമല്ല. സ്വഹാബികൾ അങ്ങനെ ചിന്തിച്ചു...
ഓരോരുത്തരും അവരവരുടെ കൈവശമുള്ള അടിമകളെ സ്വതന്ത്രരാക്കി വിട്ടു. എല്ലാവരും സ്വതന്ത്രരായി. സന്തോഷഭരിതരായി. പ്രവാചകരുടെ (ﷺ) സ്വന്തക്കാരായി...
ഇനിയുള്ള ജീവിതം ഇസ്ലാം ദീനിനുള്ളതാണ്. ഏകനായ അല്ലാഹുﷻവിന്റെ മതം പ്രചരിപ്പിക്കാൻ അവരെല്ലാം ഒറ്റക്കെട്ടായി രംഗത്തുവന്നു. അൻസ്വാറുകളെയും മുഹാജിറുകളെയും വളരെയേറെ സന്തോഷിപ്പിച്ചു...
നബിﷺതങ്ങളുടെ ഭാര്യമാർ ജുവൈരിയയെ സ്നേഹപൂർവം സ്വീകരിച്ചു. തങ്ങൾക്ക് ഒരു രാജകുമാരിയെ കിട്ടി. മിടു മിടുക്കിയും ബുദ്ധിമതിയുമാണ്. പ്രവാചകരുടെ (ﷺ) ജീവിതം പഠിക്കാനും പകർത്താനും ജുവയ്രിയ ആവേശം കാണിച്ചു...
ആഇശ(റ)ക്ക് ജുവൈരിയ(റ)യെ എന്തൊരിഷ്ടമാണ്..! “ഒരു ജനതയ്ക്കു മുഴുവൻ ഇത്ര വളരെ അനുഗ്രഹങ്ങൾ നേടിക്കൊടുത്ത മറ്റൊരു വനിതയെക്കുറിച്ചു ഞാൻ കേട്ടിട്ടില്ല.”
ജുവൈരിയ(റ) കാരണം ഒരു ജനത മുഴുവൻ വിജയിച്ചു. ഈ ലോകത്തും പരലോകത്തും. ബനൂ മുസ്ത്വലഖ് യുദ്ധം കാരണമുണ്ടായ ഒരു നേട്ടമാണ് ഇവിടെ വിവരിച്ചത്...
ഈ യുദ്ധത്തോടനുബന്ധിച്ചു നടന്ന രണ്ടാമത്തെ സംഭവം കപടവിശ്വാസികളുടെ നേതാവിന്റെ കുതന്ത്രങ്ങളാണ്. അബ്ദുല്ലാഹിബ്നു ഉബയ്യ്.
മുസ്ലിംകൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ വേണ്ടി തക്കം പാർത്തു നടക്കുകയാണവൻ. കൂലിവേലക്കാരനും ഒരു അൻസ്വാരിയും തമ്മിൽ വാക്കുതർക്കമുണ്ടായി. കൂലിക്കാർ മുഹാജിറുകളെയും അൻസ്വാരി ഖസ്റജ് ഗോത്രക്കാരെയും സഹായത്തിനു വിളിച്ചു.
നബിﷺതങ്ങൾ ഓടിയെത്തി. തർക്കം തീർത്തു. പറഞ്ഞ പരുഷ വാക്കുകൾക്കു മാപ്പു പറഞ്ഞു. എല്ലാം സന്തോഷമായി...
പ്രശ്നം പെട്ടെന്നു തീർന്നുപോയതിൽ അബ്ദുല്ലാഹി ബ്നു ഉബയ്യിനു വലിയ ദുഃഖം. ഇതൊരു സംഘട്ടനമാക്കി വളർത്താമായിരുന്നു. അവൻ അൻസ്വാരികൾക്കിടയിൽ നടന്നു പലതും വിളിച്ചു പറയാൻ തുടങ്ങി. ജനങ്ങളെ ഇളക്കിവിടാനുള്ള ശ്രമം...
“കണ്ടോ... സ്വന്തം നാട്ടിൽ പോലും നമുക്കു രക്ഷയില്ല. മുഹാജിറുകൾ നമ്മ പരാജയപ്പെടുത്തുന്നു. നാം മദീനയിൽ തിരിച്ചെത്തിയാൽ ചിലതൊക്കെ ചെയ്യണം, പ്രതാപശാലികൾ പ്രതാപം കുറഞ്ഞവരെ കൈവെടിയണം...”
പിന്നെയും അവൻ പലതും പറഞ്ഞു. നബിﷺതങ്ങൾ വിവരമറിഞ്ഞു രോഷംകൊണ്ടു. ഉടനെ മടക്കയാത്ര ആരംഭിക്കാൻ കൽപിച്ചു. കഠിനമായ ചൂടുള്ള സമയം. ഈ സമയത്തു യാത്രയോ..?
എല്ലാവരും അതിനെ കുറിച്ചാണു ചിന്തിച്ചത്. കപടവിശ്വാസി പറഞ്ഞതൊക്കെ ആളുകൾ മറന്നു. അതുതന്നെയായിരുന്നു പ്രവാചകൻ ﷺ ഉദ്ദേശിച്ചതും...