Wednesday - 22 April, 2026 4-Dhu al-Qadah-1447

രാജകുമാരി വരുന്നു (1)

   ബനുൽ മുസ്ത്വലഖ് യുദ്ധം. വളരെ പ്രസിദ്ധമായ സംഭവം. യുദ്ധം തന്നെ ഒരു വലിയ അനുഭവം. യുദ്ധത്തോടനുബന്ധിച്ചു മൂന്നു പ്രധാന സംഭവങ്ങൾ നടന്നു. അവ മൂന്നും ഏറെ ശ്രദ്ധേയവും...


 മുനാഫിഖുകളുടെ നേതാവായ അബ്ദുല്ലാഹിബ്നു ഉബയ്യ് മുസ്ലിംകൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചതാണ് ഒന്നാമത്തെ സംഭവം.


 പ്രവാചകരുടെ (ﷺ) പ്രിയ പത്നി ആഇശ(റ)ക്കെതിരെ അപവാദം പ്രചരിപ്പിച്ചതാണു രണ്ടാമത്തെ സംഭവം.


 ജുവയ്രിയ(റ)യെ പ്രവാചകൻ ﷺ വിവാഹം കഴിച്ചതാണു മൂന്നാമത്തെ സംഭവം. ഇവ മൂന്നും നാം മനസ്സിലാക്കണം.


 ഉഹുദ് യുദ്ധം നടക്കുമ്പോൾ ഖുറയ്ശികളെ സഹായിച്ച ഒരു

ഗോത്രത്തിന്റെ പേരാണു മുസ്ത്വലഖ്.

അവർ ഇസ്ലാമിന്റെ ശത്രുക്കളായിരുന്നു. അവർ സൈനിക ശേഖരണം നടത്തുന്നതായും മദീനയെ ആക്രമിക്കാൻ ഒരുങ്ങുന്നതായും വിവരം ലഭിച്ചു. ബനൂ മുസ്ത്വലഖിന്റെ നേതാവ് ഹാരിസ് ബ്നു അബീസിറാർ ആയിരുന്നു.


 സയ്ദ് ബ്നു ഹാരിസ്(റ)വിനെ മദീനയുടെ ചുമതല ഏൽപിച്ചു. വലിയൊരു സൈന്യവുമായി പ്രവാചകൻ ﷺ പുറപ്പെട്ടു.


 ഈ യുദ്ധത്തിൽ ധാരാളം ഗനീമത്തു കിട്ടാൻ സാധ്യതയുണ്ടെന്നു മുനാഫിഖുകൾക്കു തോന്നി. അബ്ദുല്ലാഹിബ്നു ഉബയ്യ് ഉൾപെടെയുള്ള കപടവിശ്വാസികൾ യുദ്ധത്തിനു പുറപ്പെട്ടു.


 ഉമ്മുൽ മുഅ്മിനീൻ ആഇശ(റ), ഉമ്മുസൽമ(റ) എന്നിവരും

കൂട്ടത്തിൽ പുറപ്പെട്ടു.


 വഴിയിൽവച്ച് ഒരാളെ പിടികൂടി. ചോദ്യം ചെയ്തപ്പോൾ ബനുൽ മുസ്ത്വലഖിന്റെ ചാരനാണെന്നു മനസ്സിലായി. അവനോട് ഇസ്ലാംമതം സ്വീകരിക്കാൻ പറഞ്ഞു. അവനതു നിരസിച്ചു. ശ്രതുക്കളുടെ വിവരങ്ങൾ പലതും ചോദിച്ചു. ഒരക്ഷരവും സംസാരിക്കുന്നില്ല. അവൻ ചില്ലറക്കാരനല്ലെന്നു മനസ്സിലായി. അവനെ വെറുതെ വിട്ടാൽ ആപത്താണ്. അറിഞ്ഞുകൊണ്ട് ആപത്തു വരുത്തിവയ്ക്കുന്നതെന്തിന്..?!


 അവനെ വധിച്ചു. ഈ സംഭവം ബനൂ മുസ്ത്വലഖിനെ ഞെട്ടിച്ചു. ഏറ്റുമുട്ടിയാൽ അനേകം പേർ വധിക്കപ്പെടുമെന്ന് അവർ മനസ്സിലാക്കി. 


 മുസ്ത്വലഖ് ഗോത്രക്കാരുടെ അധീനതയിലുള്ള മുറൈസീഅ് എന്ന ജലാശയത്തിനടുത്താണ് മുസ്ലിം സൈന്യം താവളമടിച്ചിരുന്നത്. ആ ജലാശയത്തിനടുത്തുവച്ചു ഗോത്രക്കാരുമായി ബന്ധപ്പെട്ടു.


 “ഏകനായ അല്ലാഹുﷻവിലും അവന്റെ റസൂലിലും (ﷺ) വിശ്വസിക്കുക. പ്രവാചകനു മുമ്പിൽ കീഴടങ്ങുക.” മുസ്ത്വലഖ് ഗോത്രക്കാരോടു മുസ്ലിം സൈന്യം ആവശ്യപ്പെട്ടു. അവർ അതു ചെവിക്കൊണ്ടില്ല...


 അതു കാരണം യുദ്ധം ആരംഭിച്ചു. ബനൂ മുസ്ത്വലഖിന്റെ പത്തു പേർ വധിക്കപ്പെട്ടു. മറ്റുള്ളവർ ബന്ധനസ്ഥരായി. അവർ ഇരുനൂറോളം കുടുംബങ്ങളുണ്ടായിരുന്നു. രണ്ടായിരം ഒട്ടകങ്ങളും അയ്യായിരം ആടുകളും യുദ്ധമുതലായി പിടിച്ചെടുത്തു. ബന്ധികളുടെ കൂട്ടത്തിൽ ഗോത്രത്തലവൻ ഹാരിസിന്റെ പുത്രി ബരീറയും ഉണ്ടായിരുന്നു.


 ഗോത്രക്കാരുടെ സ്നേഹഭാജനമായിരുന്നു ബരീറ. ഈ യുവതിയാണു പിന്നീടു ജുവയ്രിയ (റ) എന്ന പേരിൽ അറിയപ്പെട്ടത്...