Wednesday - 22 April, 2026 4-Dhu al-Qadah-1447

ബദ്റിന്റെ ആരവം (1)

   അബ്ദുല്ലാഹ് ബ്നു ഉമ്മി മക്തൂമിനെ മദീനയുടെ ഭരണച്ചുമതല ഏൽപിച്ചാണു റസൂൽ ﷺ പോന്നത്.


 പോരുമ്പോൾ റുഖിയ്യ(റ) തീരെ അവശനിലയിലായിരുന്നു. രോഗം ബാധിച്ചിട്ടു കുറച്ചുനാളായി. അതു കൂടിക്കൂടി വന്നു. മകളുടെ കൂടെ ഇരിക്കാനോ പരിചരിക്കാനോ പ്രവാചകനു (ﷺ) സമയമില്ല.


 മദീന വിടുന്നതിനു മുമ്പ് ഉസ്മാൻ(റ) പ്രവാചകനെ (ﷺ) കാണാൻ വന്നു. പ്രവാചകനോടൊപ്പം (ﷺ) പോകണോ, അതോ ഭാര്യയുടെ സമീപം തന്നെ നിൽക്കണമോ..?


 വേദനയിൽ കുതിർന്ന നിമിഷങ്ങൾ. “ഉസ്മാൻ, താങ്കൾ റുഖിയ്യയെ പരിചരിച്ചുകൊണ്ടു മദീനയിൽ തന്നെ നിന്നോളൂ” - നബി ﷺ തങ്ങൾ അരുളി.


 മുന്നൂറ്റിപ്പതിമൂന്നുപേർ ഇരുനൂറ്റി നാൽപത് അൻസ്വാറുകൾ ബാക്കി മുഹാജിറുകൾ. എല്ലാവർക്കും വാഹനമില്ല. അവർ ഊഴം വച്ചു വാഹനം കയറുന്നു...


 മുസ്ലിംകളുടെ പതാക വഹിച്ചിരുന്നത് മുസ്തഅബ് ബ്നു ഉമയ്ർ(റ) ആയിരുന്നു. തെക്കുപടിഞ്ഞാറു ഭാഗത്തുകൂടി ആ പട നീങ്ങി. റമളാൻ മാസം പതിനാറിനു മുസ്ലിംകൾ ബദറിനു സമീപമെത്തി...


 ശ്രതുസൈന്യത്തിന്റെ വാർത്തകൾ അറിയണം. അതിനുവേണ്ടി രണ്ടുപേരെ അയയ്ക്കാൻ തീരുമാനിച്ചു. അലിയ്യ് ബ്നു അബീത്വാലിബ്(റ). സുബൈർ ബ്നുൽ അവ്വാം(റ).


 ശത്രുക്കളുടെ നീക്കങ്ങളെക്കുറിച്ചറിയാൻ നിയോഗിക്കപ്പെട്ടവർ. അവർ അന്വേഷണം തുടങ്ങി. തോൽപാത്രങ്ങളുമായി സഞ്ചരിക്കുന്ന ചിലരെ അവർ കണ്ടുമുട്ടി. അവരിൽ രണ്ടുപേരെ പിടികൂടി ബന്ധിച്ചു നബി ﷺ തങ്ങളുടെ ക്യാമ്പിലേക്കു കൊണ്ടുവന്നു. പെട്ടെന്ന് അവരെ ഹാജരാക്കാൻ കഴിഞ്ഞില്ല. പ്രവാചകൻ ﷺ നിസ്കരിക്കുകയായിരുന്നു. 


അലി(റ) അവരോടു ചോദിച്ചു: “നിങ്ങൾ ആരാണ്..? അബൂസുഫ്യാന്റെ സംഘത്തിൽ പെട്ടവരല്ലേ..? സത്യം പറയൂ.  


 “ഞങ്ങൾ അബൂസുഫ്യാന്റെ സംഘത്തിൽ പെട്ടവരല്ല. ഞങ്ങൾ ഖുറയ്ശികൾക്കു വെള്ളം ശേഖരിക്കുന്നവരാണ്.”


 അവർ അബൂസുഫ്യാന്റെ ഭൃത്യന്മാരായിരുന്നില്ല. ഖുറയ്ശികൾക്കു വെള്ളം ശേഖരിക്കാൻ വേണ്ടി നിയോഗിക്കപ്പെട്ടവരായിരുന്നു.


“ഖുറയ്ശികളുടെ സംഘത്തിൽ എത്രപേരുണ്ട്..?” - നബി ﷺ

തങ്ങൾ ചോദിച്ചു.


“അതു ഞങ്ങൾക്കു പറയാൻ കഴിയില്ല.” അവർ കൈമലർത്തി.


“ഭക്ഷണത്തിനുവേണ്ടി ഒരു ദിവസം എത്ര ഒട്ടകത്തെ അറുക്കും. നബി ﷺ ചോദിച്ചു.


“ഒരു ദിവസം പത്ത്, അടുത്ത ദിവസം ഒമ്പത്.” - അവർ പറഞ്ഞു.


“എങ്കിൽ ആ സംഘത്തിൽ തൊള്ളായിരത്തിനും ആയിരത്തിനും ഇടയിൽ ആളുകളുണ്ടാകും.” പ്രവാചകൻ ﷺ പറഞ്ഞു.


“അവരുടെ കൂട്ടത്തിൽ ഖുറയ്ശി പ്രമുഖരായി ആരൊക്കെയുണ്ട്..?”


അവർ പ്രമുഖ നേതാക്കളുടെ പേരുകൾ പറഞ്ഞു. അവരുടെ പേരുകൾ കേട്ടപ്പോൾ നബി ﷺ അതിശയത്തോടെ

പറഞ്ഞു: “കണ്ടോ, മക്ക അതിന്റെ കരളിന്റെ കഷ്ണങ്ങളെ നമുക്ക്

എറിഞ്ഞുതന്നിരിക്കുന്നു.”


 അബൂസുഫ്യാനും സംഘവും യാതൊരു അപകടവും കൂടാതെ കടൽതീരംവഴി രക്ഷപ്പെട്ട വിവരം ഇതിനിടയിൽ ഖുറയ്ശിപ്പട അറിഞ്ഞു. അതോടെ എല്ലാവർക്കും സമാധാനമായി.


 മുഹമ്മദ് കച്ചവടസംഘത്തെ തടഞ്ഞുവെച്ചു എന്നു പറഞ്ഞതു ശരിയല്ല. കച്ചവട സംഘത്തെ ആരും തടഞ്ഞിട്ടില്ല. പിന്നെന്തിനു യുദ്ധം..?


“യുദ്ധം വേണ്ട, മടങ്ങിപ്പോകാം. നമ്മുടെ ചരക്കുകൾ സ്വീകരിക്കാൻ പോകാം.” -കുറെയാളുകൾ പറഞ്ഞു...


“ഇനി മടങ്ങാൻ പാടില്ല. അവന്റെ ശക്തി തകർത്തിട്ടേ മടക്കമുള്ളൂ.” - അബൂജഹ്ൽ  പ്രഖ്യാപിച്ചു.


 ധിക്കാരിയായ അബൂജഹലിന്റെ പ്രേരണമൂലം സംഘം മുമ്പോട്ടു തന്നെ നീങ്ങി. അവർ ബദ്റിലേക്ക് അടുത്തുവരുന്നു...


 മുസ്ലിംകൾ പിന്നെയും നടന്നു. ഒരു താഴ് വരയിൽ താവളമടിച്ചു. ഒരു മണൽപ്രദേശം. നടക്കുമ്പോൾ പാദങ്ങൾ താഴ്ന്നു പോകുന്നു. അന്നു രാത്രി മുസ്ലിംസൈനികർ നന്നായി ഉറങ്ങി. പിറ്റേന്നു രാവിലെ അവർക്കു നല്ല ആവേശമായിരുന്നു.


 ആ രാത്രിയിൽ മഴ പെയ്തു. മണൽഭൂമി ഉറച്ചു. ഇപ്പോൾ നടക്കാൻ വളരെ സൗകര്യം. മൃഗങ്ങൾക്കും ആളുകൾക്കും മഴ വലിയ അനുഗ്രഹമായി. വെള്ളം ശേഖരിച്ചുവച്ചു. ശ്രതുക്കൾക്കു മഴ വലിയ ശല്യമായിത്തീർന്നു...