Wednesday - 22 April, 2026 4-Dhu al-Qadah-1447

ബദ്റിന്റെ ആരവം (2)

   മുസ്ലിംകൾ കേന്ദ്രീകരിച്ചത് ഉയർന്ന സ്ഥലവും ഖുറയ്ശികൾ അകലെ താഴ്ന്ന സ്ഥലത്തുമാണ്. മഴപെയ്തപ്പോൾ മുകളിലെ ചെളി കുത്തിയൊലിച്ചു താഴെ വന്നു തളംകെട്ടി നിന്നു. ചെളിവെള്ളത്തിൽ ആ പ്രദേശമാകെ കുതിർന്നുപോയി. നടക്കാൻ വയ്യ. വഴുതിപ്പോകുന്നു...


 ഹുബാബ് ബ്നു മുൻദിർ(റ). അദ്ദേഹത്തിന് ആ പ്രദേശത്തെ ഭൂമിശാസ്ത്രം നന്നായി അറിയാം. താവളമടിച്ച സ്ഥലത്തെപ്പറ്റി അദ്ദേഹത്തിനൊരു സംശയം. സ്ഥലം ഒന്നുകൂടി മുമ്പോട്ടല്ലേ നല്ലത്..?


 പ്രവാചകനെ (ﷺ) സമീപിച്ച് ഇങ്ങനെ ചോദിച്ചു: “അല്ലാഹുﷻവിന്റെ റസൂലേ, അല്ലാഹുﷻവിൽ നിന്നുള്ള നിർദേശപ്രകാരമാണോ ഇവിടെ തമ്പടിച്ചത്..? അതോ, ഒരു യുദ്ധതന്ത്രം

എന്ന നിലക്കോ..?”


 “ഒരു യുദ്ധതന്ത്രം എന്ന നിലക്കാണ്.” നബി ﷺ പറഞ്ഞു.


“പ്രവാചകരേ, നാം ഇവിടെയല്ല തമ്പടിക്കേണ്ടത്. ശത്രുക്കളുടെ ഏറ്റവും അടുത്ത ജലാശയത്തിനടുത്തേക്കു നീങ്ങണം. ജലാശയം നാം അധീനപ്പെടുത്തണം. നാം വേണ്ടത്ര വെള്ളം ശേഖരിച്ചുവയ്ക്കണം. ജലാശയം മൂടണം.”


 “ഇതു നല്ല അഭിപ്രായം.” - നബി ﷺ പറഞ്ഞു.


 ഹുബാബ് ബ്നു മുൻദിർ(റ) നിർദേശിച്ച ഭാഗത്തേക്കു നീങ്ങി. ഒരു കുഴിയുണ്ടാക്കി വെള്ളം നിറച്ചുവച്ചു. യുദ്ധവേളയിൽ മുസ്ലിംകൾക്ക് ശുദ്ധജലത്തിന് ഒരു ബുദ്ധിമുട്ടും അനുഭവപ്പെടുകയില്ല.


 ഔസ് ഗോത്രത്തലവനായ സഅദ് ബ്നു മുആദ്(റ) ഇങ്ങനെ അഭിപ്രായപ്പെട്ടു:  “ഉയർന്ന പ്രദേശത്തു നബി ﷺ തങ്ങൾക്കു വേണ്ടി പ്രത്യേകം പന്തൽ വേണം...” 


 റസൂലിനുവേണ്ടി (ﷺ) ഒരു നെടുമ്പുര പണിതു. ഹരീശ് എന്ന പേരിൽ അത് അറിയപ്പെട്ടു. റമളാൻ മാസം പതിനേഴു പുലർന്നു. തലേന്നു രാത്രി പുലരുംവരെ നബി ﷺ തങ്ങൾ കരഞ്ഞു പ്രാർത്ഥിക്കുകയായിരുന്നു. സുബഹി നിസ്കാരം കഴിഞ്ഞു. സ്വഹാബികൾ അണിനിരന്നു. പ്രവാചകൻ (ﷺ) അണികൾ പരിശോധിച്ചു. 


 നബി ﷺ തങ്ങൾ ദുആ ചെയ്തു: “അല്ലാഹുവേ, നിന്റെ ദീനിനെ നശിപ്പിക്കാൻ ശത്രുക്കൾ വമ്പിച്ച സന്നാഹത്തോടെ എത്തിയിരിക്കുന്നു. ഈ ചെറിയ സംഘം മുസ്ലിംകൾ നശിപ്പിക്കപ്പെട്ടാൽ പിന്നെ നിന്നെ ആരാധിക്കാൻ ഈ ഭൂമിയിൽ ആരാണുള്ളത്..? റബ്ബേ... നീ വാഗ്ദത്തം ചെയ്ത സഹായം ഉടനെ നൽകേണമേ..!” ലോകാനുഗ്രഹിയായ പ്രവാചകന്റെ (ﷺ) ഖൽബു തുറന്നുള്ള തേട്ടം...


 ഉത്ബത് ബ്നു റബീഅ. ഒരു ഖുറയ്ശി നേതാവിന്റെ പേരാണ്. പക്വമതിയും വിവേകമുള്ളവനുമാണ്. യുദ്ധമൊഴിവാക്കണമെന്ന ആഗ്രഹമുള്ളവനുമാണ്.


 മുസ്ലിംകൾ ധീരന്മാരാണ്. മരണഭയമില്ലാത്തവർ. അവരോടാണ് ഏറ്റുമുട്ടുന്നത്. ഖുറയ്ശികളുടെ പ്രധാന നേതാക്കളെല്ലാം എത്തിയിട്ടുണ്ട്. അവർക്കു ജീവഹാനി സംഭവിച്ചാൽ..!


 “നമുക്കു യുദ്ധം ഒഴിവാക്കാം, മടങ്ങാം.” ഉത്ബത് ബ്നു റബീഅ ഒരിക്കൽകൂടി അബുജഹലിനോട് അപേക്ഷിച്ചു...


 അബൂജഹ്ൽ അട്ടഹസിച്ചു...


 അവൻ ആമിർ ബ്നു ഹള്റമിയെ വിളിച്ചു. ആരാണ് ആമിർ ബ്നു ഹള്റമി..? അബ്ദുല്ലാഹിബ്നു ജഹ്ശ്(റ)വിന്റെ നേതൃത്വത്തിലുള്ള ഒരു മുസ്ലിം സംഘം അമ്പെയ്തു കൊന്ന അംറ് ബ്നു ഹളറമിയെക്കുറിച്ചു നേരത്തെ പറഞ്ഞത് ഓർമയില്ലേ..? അന്നു കൊല്ലപ്പെട്ട അംറ് ബ്നു ഹള്റമിയുടെ സഹോദരനാണ് ആമിർ ബ്നു ഹള്റമി...


 ഹള്റമിയോട് അബുജഹ്ൽ വിളിച്ചു പറഞ്ഞു: “ഉണരൂ, ആവേശഭരിതനാകൂ..! നിന്റെ സഹോദരന്റെ മരണത്തിനു പ്രതികാരം ചെയ്യൂ... ഈ മനുഷ്യൻ ആളുകളെ തിരിച്ചു പോകാൻ പ്രേരിപ്പിക്കുന്നു...”


 എല്ലാവരും ഇപ്പോൾ അബൂജഹലിന്റെ പക്ഷത്താണ്. ഇനി യുദ്ധംതന്നെ. ഉത്ബതും യുദ്ധരംഗത്തുതന്നെ... 


 അസ് വദ് ബ്നു അബ്ദിൽ അസദ്. ഖുറയ്ശി പക്ഷത്തുള്ള ഒരു ധീരൻ. മുസ്ലിംകളുടെ ജലം സംഭരണി തകർക്കാൻ അസ് വദ് കുതിച്ചുവന്നു. ഒരൊറ്റ കുതിപ്പ്. മിന്നൽ വേഗതയിൽ ഹംസ(റ) വാൾചുഴറ്റി. ശ്രതുവിനു മാരകമായ വെട്ടേറ്റു. കുറച്ചു കഴിഞ്ഞപ്പോൾ അവന്റെ കഥ കഴിഞ്ഞു...


 ഉത്ബത്, ശയ്ബത്, വലീദ്...

നേരത്തെ യുദ്ധം ഒഴിവാക്കണമെന്ന പക്ഷക്കാരനായിരുന്നു ഉത്ബത്. യുദ്ധം നടക്കുമെന്നുറപ്പായപ്പോൾ ഇസ്ലാമിനെ തകർക്കാൻ തന്നെ തയ്യാറായി. ശയ്ബത് സഹോദരനാണ്. വലീദ് മകനും...


 മൂന്നുപേരും മുമ്പോട്ടു വന്നു. പടവാൾ ചുഴറ്റിക്കൊണ്ടു വെല്ലുവിളി തുടങ്ങി. “ആണുങ്ങളുണ്ടെങ്കിൽ ഇറങ്ങിവാ... ധൈര്യമുണ്ടെങ്കിൽ ഇറങ്ങിവാ... ദ്വന്ദ്വയുദ്ധത്തിനു മിടുക്കുള്ളവർ ഇറങ്ങിവരട്ടെ...” വെല്ലുവിളി സ്വീകരിച്ചുകൊണ്ടു മൂന്ന് അൻസ്വാരികൾ ഇറങ്ങിച്ചെന്നു...


 “നിങ്ങളെ വേണ്ട... നിങ്ങൾ ഞങ്ങൾക്കു തുല്യരല്ല. മക്കയിൽനിന്ന് ഒളിച്ചോടിപ്പോന്നവരില്ലേ, അവരെവിടെ..? ധൈര്യമുണ്ടെങ്കിൽ ഇറങ്ങിവരട്ടെ...”


“ഇതാ എത്തിപ്പോയി. ഞങ്ങളിതാ വരുന്നു...”


 ഉഗ്രഗർജനം - ധീര യോദ്ധാക്കൾ ചാടിയിറങ്ങി. അലി(റ), ഹംസ(റ), ഉബയ്ത് ബ്നു ഹാരിസ്(റ). വാൾമുനകൾ ഏറ്റുമുട്ടി. യുദ്ധമുറകൾ അരങ്ങേറി. വാളും പരിചയും മിന്നിമറിയുന്നു. വെട്ടിത്തിളങ്ങുന്നു. പൊടിപടലങ്ങളുയരുന്നു. ചാടിവെട്ടുന്നു. വെട്ട് തടുക്കുന്നു...


 ഹംസ(റ)വും ശയ്ബതും തമ്മിൽ പൊരിഞ്ഞ പോരാട്ടം. ആർ ആരെ ജയിക്കും. ഇരുപക്ഷവും ശ്വാസമടക്കി കാത്തിരിക്കുന്നു...


 ഇത്ര കാലവും സഹിച്ചു. നാടുവിടേണ്ടിവന്നിട്ടും സഹിച്ചു. അന്യനാട്ടിലും രക്ഷയില്ല. യുദ്ധത്തിലേക്കു വലിച്ചിഴച്ചതാണ്. ഇനി ജീവൻമരണ പോരാട്ടം.

ഒന്നുകിൽ ജയം. അല്ലെങ്കിൽ മരണം, വീരചരമം...


 ഹംസ(റ) എടുത്തൊരു ചാട്ടം. ഒരു തട്ട് - ഒരു വെട്ട്. അതാ കിടക്കുന്നു ശയ്ബത്. ഇസ്ലാമിന്റെ ശത്രു വെട്ടേറ്റു വീണു. കിടന്നു പിടഞ്ഞു; പിന്നെ ചലനങ്ങൾ നിലച്ചു...


 ധനികനും, ധീരനും, ഇസ്ലാമിന്റെ ബദ്ധവൈരിയുമായ ശയ്ബത് വധിക്കപ്പെട്ടു...