Wednesday - 22 April, 2026 4-Dhu al-Qadah-1447

ആളുമാറി കാലംമാറി (2)

   ഉസ്മാൻ(റ)വും ഭാര്യ റുഖിയ്യ(റ)യും മദീനയിലെത്തി. ഫാത്വിമ(റ)യും ഉമ്മുകുൽസൂം(റ)യും ദുഃഖത്തോടെ ആ സംഭവങ്ങൾ കേൾക്കുന്നു. ഉമ്മുകുൽസൂം(റ) മലഞ്ചരിവിലെ അനുഭവങ്ങൾ വിവരിക്കുന്നു.


 എല്ലാ ആഢംബരങ്ങളുടെയും മധ്യത്തിൽ ഒരു രാജകുമാരിയെപ്പോലെ വളർന്ന ഉമ്മ മലഞ്ചരിവിൽ കിടന്നു സഹിച്ച

കഷ്ടപ്പാടുകൾ. ആഹാരമില്ലാത്ത ദിവസങ്ങൾ.


 മലഞ്ചരിവിൽ നിന്നു തിരിച്ചെത്തിയപ്പോൾ ഉമ്മ രോഗിയായി മാറിയിരുന്നു. ആരോഗ്യമെല്ലാം നഷ്ടപ്പെട്ടു. മക്കൾ മരണരംഗം വിവരിക്കുന്നു. കണ്ണീർ തുടക്കുന്നു.


 സംസാരത്തിനിടയിൽ അവർ മൂത്ത സഹോദരിയെ ഓർക്കുന്നു - സയ്നബ്(റ).


 ഇത്താത്ത മക്കയിൽ തന്നെ കിടന്നു കഷ്ടപ്പെടുകയാണ്. ഇത്താത്തയുടെ ഭർത്താവ് ഇതുവരെ ദീൻ വിശ്വസിച്ചിട്ടില്ല. വിശ്വസിക്കുമെന്നു പ്രതീക്ഷിക്കാം. 


 മക്കയിൽ കുടുങ്ങിപ്പോയ മുഹാജിറുകളുടെ ഭാര്യമാരെയും സന്താനങ്ങളെയും ഖുറയ്ശികൾ ഭീഷണിപ്പെടുത്തുകയും പീഢിപ്പിക്കുകയും ചെയ്യുന്നുണ്ട്. പലരെയും വഴിയിൽ തടയുന്നു. ഇങ്ങോട്ടു പുറപ്പെട്ടാൽ ഇത്താത്തയെയും തടയും.


 ബനുന്നജ്ജാർ വർഗക്കാരുടെ സ്നേഹത്തെക്കുറിച്ചും സഹകരണത്തെക്കുറിച്ചും സഹോദരിമാർ സംസാരിച്ചു. ആഇശ(റ), അസ്മാഅ്(റ) എന്നിവരും അവരുടെ സംഭാഷണത്തിൽ പങ്കെടുക്കാറുണ്ട്.


 ബനുന്നജ്ജാർ വംശത്തിലെ ഒരു പ്രമുഖൻ മരണപ്പെട്ടു. എല്ലാവരെയും ദുഃഖത്തിലാഴ്ത്തിയ മരണം.


 അസ്അദ് ബ്നു സുറാറത്തിൽ അൻസ്വാരി(റ). ഇസ്ലാമിനു താങ്ങും തണലുമായി നിന്ന മഹാൻ. അൻസ്വാറുകളും മുഹാജിറുകളും കൂട്ടത്തോടെ വന്നു ചേർന്നു. മയ്യിത്തു സംസ്കരണം നടന്നു.


 മയ്യിത്തു സംസ്കരണം എങ്ങനെയാണെന്നു പഠിക്കാൻകൂടി ഈ അവസരം ഉപയോഗപ്പെട്ടു. ദുഃഖഭാരത്തോടെ എല്ലാവരും ഖബറടക്കൽ കർമത്തിൽ പങ്കെടുത്തു. ഇസ്ലാമിക സംസ്കാരത്തിന്റെ മഹത്തായ പാഠങ്ങൾ പഠിക്കുകയാണ് എല്ലാവരും. പരേതന്റെ ബന്ധുക്കളെ ആശ്വസിപ്പിക്കാൻ പലരും എത്തി. 


 ബർറാഅ് ബ്നു മഅ്മൂർ(റ). മഹാനായ സ്വഹാബിവര്യൻ. അഖബാ ഉടമ്പടിയിൽ പങ്കെടുത്ത ആളാണ്. അഖബയിൽ വച്ചു പ്രന്തണ്ടു പ്രതിനിധികളെ

തിരഞ്ഞെടുത്തപ്പോൾ അവരുടെ കൂട്ടത്തിൽ ബർറാഅ്(റ) ഉണ്ടായിരുന്നു.


 ആ സ്വഹാബിവര്യൻ മരണപ്പെട്ടു. മദീനയിൽ ഇസ്ലാമിന്റെ പ്രകാശമെത്തിക്കാൻ ആവേശ പൂർവം രംഗത്തിറങ്ങിയ മഹാൻ. നബി ﷺ തങ്ങൾക്ക് എല്ലാവിധ സംരക്ഷണവും ഉറപ്പു നൽകിക്കൊണ്ടു ഹിജ്റക്കു പ്രേരിപ്പിച്ച മഹാപുരുഷൻ.


 ഈ രണ്ടു മരണങ്ങളും നബിﷺതങ്ങളെ വളരെയധികം ദുഃഖിപ്പിച്ചു. അൻസ്വാറുകളും മുഹാജിറുകളും ഒത്തുചേർന്നു മയ്യിത്തു സംസ്കരണമുറകൾ പൂർത്തിയാക്കി. 


 പ്രവാചകനെയും അനുയായികളെയും ക്രൂരമായി ഉപദ്രവിച്ച രണ്ടു ശത്രുക്കൾ മക്കയിൽ മരണപ്പെട്ടതായി വാർത്ത വന്നു. വലീദ് ബ്നു മുഗീറ,

ആസിബ് ബ്നു വാഇലുസ്സഹ് മി.