അല്ലാഹുﷻവിന്റെ കോപത്തിൽ നിന്നു മോചനം. അതെങ്ങനെ നടക്കും..? ഈ അടിമയെ മോചിപ്പിച്ചാലോ..? അങ്ങനെ ചെയ്യാം. അതായിരിക്കും നല്ലത്...
“അല്ലാഹുﷻവിന്റെ റസൂലേ (ﷺ), അല്ലാഹുﷻവിന്റെ തൃപ്തി നേടാൻ വേണ്ടി ഞാൻ ഈ അടിമയെ മോചിപ്പിച്ചു കഴിഞ്ഞു.”
അബൂമസ്ഊദ്(റ) ദയനീയ ഭാവത്തിൽ പറഞ്ഞു. നബിﷺതങ്ങളുടെ മുഖം തെളിഞ്ഞു. ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു.
മന്ദസ്മിതത്തോടെ നബി ﷺ പറഞ്ഞു:
“താങ്കൾ അടിമയെ മോചിപ്പിച്ചതു നന്നായി. അല്ലായിരുന്നുവെങ്കിൽ താങ്കളെ നരകത്തിലെ അഗ്നിജ്വാലകൾ ചുട്ടുകരിക്കുമായിരുന്നു.”
ഈ സംഭവം ആളുകളുടെ കണ്ണു തുറപ്പിക്കുകതന്നെ ചെയ്തു. അടിമയെ മർദിക്കുന്നതുമൂലം നരകത്തിൽ പ്രവേശിക്കേണ്ടതായി വരുമെന്നു സ്വഹാബികൾ മനസ്സിലാക്കി.
അടിമകൾക്കു നേരെയുള്ള മർദനം കുറഞ്ഞു കുറഞ്ഞുവന്നു. അവർക്കു മികച്ച പരിഗണനകൾ നൽകപ്പെട്ടു. സമത്വം ലഭിച്ചു. പരിഗണന ലഭിച്ചു. അംഗീകരിക്കപ്പെട്ടു. അടിമകൾക്കു പലരും മോചനം നൽകാൻ തുടങ്ങി. അടിമത്തവിമോചനം ഒരു മഹാവിപ്ലവമായി വളരുകയായിരുന്നു.
ധനികരുടെയും നേതാക്കളുടെയും അടുക്കളയിൽ വേലക്കാരിപ്പെണ്ണുങ്ങൾ ഉണ്ടാകും. അവർക്കും നല്ല പ്രഹരം കിട്ടും.
അബ്ദില്ലാഹി ബ്നു ഉമർ(റ) ഒരു സംഭവം ഇങ്ങനെ വിവരിക്കുന്നു. ഒരിക്കൽ ഒരു മനുഷ്യൻ നബിﷺതങ്ങളുടെ അടുത്തുവന്നു. എന്നിട്ടിങ്ങനെ ചോദിച്ചു: "അല്ലാഹുﷻവിന്റെ ദൂതരേ (ﷺ), വേലക്കാരന് എത്ര തവണ മാപ്പു കൊടുക്കാം..?”
നബി ﷺ ചോദ്യം കേട്ടു. മറുപടി പറഞ്ഞില്ല. മൗനം നീണ്ടു പോയി. പ്രവാചകൻ ﷺ മറുപടി പറയുന്നില്ലെന്നു കണ്ടപ്പോൾ വീണ്ടും ചോദിച്ചു:
“അല്ലാഹുﷻവിന്റെ റസൂലേ (ﷺ),
വേലക്കാരന് എത്ര തവണ മാപ്പു കൊടുക്കാം..?”
മറുപടി പറഞ്ഞില്ല. മൗനം നീണ്ടു.
അദ്ദേഹം വീണ്ടും ചോദിച്ചു:
“അല്ലാഹുﷻവിന്റെ റസൂലേ (ﷺ), വേലക്കാരന് എത തവണ മാപ്പു കൊടുക്കാം..?”
അദ്ദേഹം മറുപടിക്ക് ആകാംക്ഷയോടെ കാത്തിരിക്കുന്നു.
അപ്പോൾ പുണ്യറസൂൽ ﷺ മറുപടി നൽകി. “ഓരോ ദിവസവും എഴുപതു പ്രാവശ്യം മാപ്പു നൽകുക” അദ്ദേഹം അമ്പരന്നു...
വേലക്കാരനെ മർദിക്കുന്നവരോടു പ്രവാചകൻ ﷺ ഇങ്ങനെ പറയുമായിരുന്നു. യജമാനൻ അടിമയുടെ മുഖത്ത് അടിച്ചുവെങ്കിൽ അതിനുള്ള പ്രായശ്ചിത്തം അടിമയെ മോചിപ്പിക്കലാകുന്നു.
അടിമകൾക്കുനേരെ കിരാതമർദനം നടന്നിരുന്ന ഒരു കാലത്താണ് ഈ പ്രഖ്യാപനം, മനുഷ്യാവകാശത്തിനുവേണ്ടിയുള്ള ശബ്ദമുയർത്തൽ. അടിമകളെ മോചിപ്പിക്കാൻ തന്റെ അനുയായികളെ പ്രവാചകൻ ﷺ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.
ചില ആരാധനകളിലെ വീഴ്ചകൾക്ക് അടിമ മോചനം പ്രായശ്ചിത്തമായി കൽപിക്കുന്ന നിയമം വരെയുണ്ടായി.
ആദ്യകാല മുസ്ലിംകളിൽ പലരും അടിമകളായിരുന്നു. ഇസ്ലാംമതം വിശ്വസിച്ച കാരണത്താൽ ക്രൂരമായ മർദനങ്ങൾക്കിരയായ എത്രയോ അടിമകളെ അബൂബക്കർ(റ) വിലയ്ക്കുവാങ്ങി മോചിപ്പിക്കുകയുണ്ടായി.