സുമുഖനായ അബ്ദുല്ല പുതുമാരനായി ഒരുങ്ങുകയാണ്. പുതുവസ്ത്രങ്ങൾ ധരിച്ചു. വിവാഹവേളയിൽ ധരിക്കുന്ന പ്രത്യേക ഉടുപ്പുകളും അണിഞ്ഞു. മേത്തരം സുഗന്ധദ്രവ്യങ്ങൾ പൂശി...
ഉടുത്തൊരുങ്ങി വന്നപ്പോൾ ഒരു രാജകുമാരൻ. കൂട്ടുകാർ ചുറ്റും കൂടി. ബന്ധുക്കളും അയൽക്കാരും നാട്ടുകാരും ഒത്തുചേർന്നു. പുതുമാരൻ ഇറങ്ങി...
ആഹ്ലാദം അലയടിച്ചുയർന്നു. വിവാഹപ്പാർട്ടി നീങ്ങുന്നു. അവർ വധൂഗൃഹത്തിലെത്തി. ഉന്നതന്മാർ സ്വീകരിക്കാൻ നിൽക്കുന്നു. ഖബീലയുടെ ആചാരപ്രകാരം പുതുമാരനെ എതിരേറ്റു. കൂടെ വന്നവരെ സ്ഥാനവലുപ്പം പോലെ ഇരിപ്പിടങ്ങളിൽ ഇരുത്തി...
മനോഹരമായ കപ്പുകളിൽ മനംകുളിർപ്പിക്കുന്ന പാനീയം നൽകി. സന്തോഷഭരിതമായ അന്തരീക്ഷം. മക്കാപട്ടണം മുഴുവൻ ശ്രദ്ധിക്കുന്ന വിവാഹം. വിവാഹത്തിന്റെ ചടങ്ങുകൾ തുടങ്ങി. ഖബീലക്കാർക്ക് അതിനൊക്കെ ചില ചടങ്ങുകളുണ്ട്. അതനുസരിച്ചു കാരണവന്മാർ ചോദ്യവും ഉത്തരവുമൊക്കെ നടത്തി...
നിക്കാഹു നടന്നു. വിഭവസമൃദ്ധമായ സദ്യ. എന്തെല്ലാം തരം വിഭവങ്ങൾ..!
മസാല ചേർത്ത ഇറച്ചി, റൊട്ടി, പലഹാരങ്ങൾ, പഴങ്ങൾ, പാനീയങ്ങൾ. എല്ലാവരും വയറുനിറയെ തിന്നു. അടുത്ത കാലത്തൊന്നും ഇത്ര രുചികരമായ ഭക്ഷണം കഴിച്ചിട്ടില്ല...
അന്നത്തെ ആചാരമനുസരിച്ചു മൂന്നു ദിവസം പുതുമാരൻ പുതുപെണ്ണിന്റെ വീട്ടിൽ കഴിയണം. അബ്ദുല്ല വധുവിന്റെ വീട്ടിൽ താമസിക്കുകയാണ്. കൂടെ വന്നവരൊക്കെ മടങ്ങുന്നു. വിവാഹമംഗളാശംസകൾ നേർന്നു.
കൊണ്ട് ഓരോരുത്തരായി പിൻവാങ്ങി.
പുതുമാരന്റെ മനസ്സു നിറയെ ആഹ്ലാദം. ഇത്രയും നല്ലൊരു പെൺകുട്ടിയെ ഭാര്യയായി കിട്ടിയല്ലോ, ഭാഗ്യംതന്നെ...
ആമിനയുടെ മനസ്സിലും ആഹ്ലാദം തന്നെ. അബ്ദുല്ലയെപ്പോലെ എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ ഒരു ചെറുപ്പക്കാരൻ മക്കയിലുണ്ടോ..!! അദ്ദേഹത്തിന്റെ ഭാര്യയാകാൻ ആരെല്ലാം കൊതിയോടെ കാത്തിരുന്നു..? തനിക്കാണ് ആ ഭാഗ്യം
സിദ്ധിച്ചത്...
സൽക്കാരത്തിന്റെ മൂന്നു രാപ്പകലുകൾ. ആമിനയുടെ അടുത്ത കുടുംബക്കാരൊക്കെ കാണാൻ വന്നു. പാരിതോഷികങ്ങൾ നൽകി. ആശംസകൾ നേർന്നു. മറക്കാനാവാത്ത നാളുകൾ..!
കേട്ടറിഞ്ഞതിനെക്കാളും എത്രയോ ആദരണീയനാണു തന്റെ ഭർത്താവ്. എന്തു നല്ല ഭാഷണം. മുത്തുമണികൾ പോലുള്ള പദങ്ങൾ. ആകർഷകമായ പെരുമാറ്റം. സദ്ഗുണ സമ്പന്നൻ. മനോഹരമായ ദന്തനിരകൾ. പവിഴച്ചുണ്ടുകൾ. ആകർഷകമായ പുരികങ്ങൾ. ആരെയും ആകർഷിക്കുന്ന പെരുമാറ്റം, ആമിന അതിശയത്തോടെ ആ മുഖത്തേക്കു നോക്കി...
ഈ ചെറുപ്പക്കാരൻ മരണത്തിൽ നിന്നു രക്ഷപ്പെട്ടു വന്നതല്ലേ..? ബലിയറുക്കാൻ വിധിക്കപ്പെട്ട ബലിമൃഗമായിരുന്നല്ലോ. ആ കഥ മക്കയിലെങ്ങും പാട്ടാണ്.
അബ്ദുൽ മുത്വലിബിന്റെ നേർച്ച. ഒരു മകനെ ബലികൊടുക്കാനായിരുന്നു നേർച്ച. നറുക്കെടുത്തപ്പോൾ അബ്ദുല്ലയുടെ പേരുകിട്ടി. അങ്ങനെ അബ്ദുല്ല ബലിയറുക്കപ്പെട്ടിരുന്നെങ്കിൽ..!
ബലിയുടെ ദിവസം എന്തൊരു വെപ്രാളമായിരുന്നു. ആണുങ്ങളും പെണ്ണുങ്ങളും തിങ്ങിനിറഞ്ഞു. എത്രയോ പെണ്ണുങ്ങൾ അബ്ദുല്ലയ്ക്കുവേണ്ടി ഖൽബുരുകി പ്രാർത്ഥിച്ചു. അബ്ദുല്ല രക്ഷപ്പെടണേ എന്നാശിച്ചു. താനും അബ്ദുല്ലയ്ക്കുവേണ്ടി തേടിയില്ലേ...
ആമിന ഓർത്തു...