Wednesday - 22 April, 2026 4-Dhu al-Qadah-1447

മുത്വലിബിന്റെ അടിമ (2)

   മുത്വലിബും ശയ്ബയും മക്കയുടെ അതിർത്തി കടന്നു. ശയ്ബ വിസ്മയം നിറഞ്ഞ കണ്ണുകൾകൊണ്ട് ആ പ്രദേശമാകെ നോക്കിക്കണ്ടു. മക്കക്കാർ ആ കാഴ്ച കണ്ടു. 


 ഒട്ടകപ്പുറത്തു മുത്വലിബ് ഇരിക്കുന്നു. പിന്നിൽ ഒരു ചെറുപ്പക്കാരൻ. അടിമയായിരിക്കും. അടിമച്ചന്തയിൽ നിന്നു കൊണ്ടുവരികയാവും. അവർക്ക് അടിമയെ ഇഷ്ടപ്പെട്ടു. അവർ സന്തോഷത്തോടെ വിളിച്ചു പറയാൻ തുടങ്ങി.


"അബ്ദുൽ മുത്വലിബ്..." "അബ്ദുൽ മുത്വലിബ്..." മുത്വലിബിന്റെ അടിമ! മുത്വലിബിന്റെ അടിമ..!


 മുത്വലിബിനു കോപം വന്നു. “നിങ്ങൾക്കു നാശം.. ! ഇത് എന്റെ അടിമയല്ല. എന്റെ സഹോദര പുത്രനാണ്. ഇവൻ ശയ്ബയാണ്.” മുത്വലിബ് ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. 


 ആരു കേൾക്കാൻ..!! ആളുകൾ "അബ്ദുൽ മുത്വലിബ്" എന്നുതന്നെ പറഞ്ഞുകൊണ്ടിരുന്നു. അങ്ങനെയാണ് ആ പേരു പ്രസിദ്ധമായിത്തീർന്നത്. ഹാശിമിന്റെ മകൻ ശയ്ബത് അബ്ദുൽ മുത്വലിബ് എന്ന പേരിൽ അറിയപ്പെട്ടു. അന്നത്തെ അറബികളെപ്പോലെ, നമുക്കും ശയ്ബയെ അബ്ദുൽ മുത്വലിബ് എന്നു വിളിക്കാം... 


 ബുദ്ധിമാനായ ചെറുപ്പക്കാരൻ. വിശാല മനസ്കൻ. വളരെ വേഗം ജനങ്ങളുടെ സ്നേഹം സമ്പാദിച്ചു. മുത്വലിബ് ആ ചെറുപ്പക്കാരനു ഭരണകാര്യങ്ങൾ പഠിപ്പിച്ചു

കൊടുത്തു. കുടുംബ ചരിത്രം പറഞ്ഞുകൊടുത്തു. ഹാശിമിന്റെ

പുത്രനല്ലേ; എല്ലാ കാര്യങ്ങളും വളരെ വേഗം പഠിച്ചു...


 ഒടുവിൽ മക്കയുടെ മഹാനായ ഭരണാധികാരിയായിത്തീർന്നു അബ്ദുൽ മുത്വലിബ്... 


 അബ്ദുൽ മുത്വലിബ് വിവാഹം കഴിച്ചു. ആദ്യമായി ജനിച്ച പുത്രന്റെ പേര് ഹാരിസ് എന്നായിരുന്നു.


അബ്ദുൽ മുത്വലിബിന് അല്ലാഹു ﷻ വലിയ അനുഗ്രഹങ്ങൾ നൽകി. അദ്ദേഹത്തിനു ധാരാളം സന്താനങ്ങളുണ്ടായി. മക്കളിൽ ഏറ്റവും സ്നേഹം അബ്ദുല്ലയോടായിരുന്നു.

അബ്ദുല്ല, കാണാൻ സുമുഖൻ. നല്ല വെളുത്ത നിറം... 


 അബ്ദുല്ലയെ എല്ലാവരും ഇഷ്ടപ്പെട്ടു. മറ്റുള്ളവരെപ്പോലെ അബ്ദുല്ലയും കച്ചവടക്കാരനായി മാറി. നായാട്ടും ആയുധവിദ്യയും ഇഷ്ടവിനോദമായി.

അബ്ദുല്ലയ്ക്ക് ഇരുപതു വയസ്സാകുന്നതേയുള്ളൂ... 


 അബ്ദുൽ മുത്വലിബിനു മകനെക്കൊണ്ടു വിവാഹം ചെയ്യിക്കണമെന്നു വലിയ മോഹം. ഉന്നത തറവാട്ടിൽ നിന്നു വധുവിനെ കണ്ടുപിടിക്കണം.


 മക്കയിലെ പ്രശസ്തമായ ബനൂസുഹ്റ കുടുംബത്തിൽ വിവാഹാന്വേഷണമെത്തി. ആ കുടുംബത്തെ നമുക്കൊന്നു പരിചയപ്പെടാം. നബി ﷺ തങ്ങളുടെ ഉപ്പാപ്പമാരുടെ കൂട്ടത്തിൽ കിലാബ്

എന്നു പേരായ ഒരു നേതാവുണ്ട്. കിലാബ് എന്ന ഉപ്പാപ്പയുടെ ഒരു മകന്റെ പേര് സുഹ്റത് എന്നായിരുന്നു. സുഹ്റതിന്റെ

സന്താന പരമ്പരയെ ബനൂസുഹ്റ എന്നു വിളിക്കുന്നു... 


 ഈ ചരിത്രം കൂട്ടുകാർ മുമ്പു പഠിച്ചിരിക്കാനിടയുണ്ട്. ബനൂസുഹ്റ കുടുംബത്തിന്റെ നേതാവാണു വഹബ്. അദ്ദേഹത്തിന്റെ സുന്ദരിയായ മകളാണ് ആമിന. സദ്ഗുണ സമ്പന്നയായ ആമിനയെ എല്ലാവർക്കും വലിയ ഇഷ്ട്ടമാണ്. അബ്ദുൽ മുത്വലിബിനും ആ കുട്ടിയെ ഇഷ്ടപ്പെട്ടു. അദ്ദേഹം വഹബിനെ സമീപിച്ചു.


“താങ്കളുടെ മകൾ ആമിനയെ എന്റെ മകനു വിവാഹം ചെയ്തുകൊടുക്കണം.”


 മക്കയുടെ നേതാവു തന്റെ കുടുംബത്തിൽ നിന്നു വിവാഹാന്വേഷണം നടത്തുക..! കുടുംബത്തിന് അതൊരു അന്തസ്സല്ലേ..!


 സന്തോഷപൂർവം സമ്മതിച്ചു. വിവാഹനിശ്ചയവും നടന്നു. വിവരം അറിഞ്ഞപ്പോൾ മക്കയിലെ പെണ്ണുങ്ങൾ പറഞ്ഞു.


 “ആമിന ഭാഗ്യവതിയാണ്. അബ്ദുല്ലയെ ഭർത്താവായി കിട്ടിയല്ലോ...!”


 എത്ര പെണ്ണുങ്ങൾ അബ്ദുല്ലയുടെ ഭാര്യയാവാൻ കൊതിച്ചു. ആ ഭാഗ്യം സിദ്ധിച്ചത് ആമിനക്കാണ്. വിവാഹം നിശ്ചയിച്ചതോടെ വഹബിന്റെ തിരക്കു വർധിച്ചു. ബന്ധുക്കളെയും സുഹൃത്തുക്കളെയും വിവാഹത്തിന് ക്ഷണിക്കണം. ഗോത്രനേതാക്കളെ വിളിക്കണം.


 ഒന്നാംതരം ഭക്ഷണം ഒരുക്കണം. മക്കയിലെ ഉന്നതന്മാരാണു പുതിയാപ്പിളയുടെ കൂടെ വരുന്നത്. വീടിനു മുമ്പിൽ വിശാലമായ തമ്പ് ഉയർന്നു. അതുനിറയെ ഇരിപ്പിടങ്ങൾ നിരത്തി. ഭക്ഷണം പാകം ചെയ്യുവാനുള്ള പന്തലൊരുക്കി. പാചകക്കാരെത്തി. ധാരാളം പഴവർഗങ്ങളെത്തി. വിവിധതരം പാനീയങ്ങൾ കൊണ്ടുവന്നു.


 ഒട്ടകങ്ങളെ അറുത്തു. ഇറച്ചി പല രീതിയിൽ പാകം ചെയ്തു. ആടുകളെ അറുത്തു വരട്ടുകയും പൊരിക്കുകയും ചെയ്തു. റൊട്ടിയും പലഹാരങ്ങളും ഉണ്ടാക്കി...