Wednesday - 22 April, 2026 4-Dhu al-Qadah-1447

ബലിയിൽ നിന്നു മോചനം (2)

   നേർച്ചയുടെ കഥ...

അതൊരു വലിയ കഥയാണ്. സംസം കിണർ മൂടപ്പെട്ടുപോയിരുന്നു. കുറേ വർഷങ്ങൾ കടന്നുപോയി. സംസം കിണർ എവിടെയായിരുന്നു എന്നുപോലും ആർക്കും അറിയില്ല.


 അബ്ദുൽ മുത്വലിബ് മൂന്നു ദിവസം തുടർച്ചയായി സ്വപ്നം കണ്ടു. ബലിയറുക്കുന്ന ബിംബത്തിനു താഴെ കുഴിക്കാൻ സ്വപ്ത്തിൽ കൽപന കിട്ടി. അന്ന് അബ്ദുൽ മുത്വലിബിന് ഒറ്റ മകനേയുള്ളൂ. ഹാരിസ്.


 ബാപ്പയും മകനുംകൂടി ബിംബത്തിനു താഴെ കുഴിക്കുവാൻ തുടങ്ങി. ഖുറയ്ശികൾ സമ്മതിച്ചില്ല. അവർ തടുത്തു. ബലം പ്രയോഗിച്ചു. അബ്ദുൽ മുത്വലിബിനു കോപം വന്നു. അദ്ദേഹം വിളിച്ചു പറഞ്ഞു - എനിക്കു പത്തു പുത്രന്മാർ ജനിച്ചാൽ ഒന്നിനെ ഞാൻ ബലിയറുക്കും. ഖുറയ്ശികൾ നടുങ്ങിപ്പോയി. അവർ പിൻവാങ്ങി. 


 നിലം കുഴിച്ചു. സംസം കിണർ കണ്ടെത്തി. സംസം വെള്ളം കിട്ടി. നോക്കൂ..! അല്ലാഹു ﷻ അബ്ദുൽ മുത്വലിബിനു നൽകിയ അനുഗ്രഹം. ഇന്നും സംസം നിലനിൽക്കുന്നു.


അബ്ദുൽ മുത്വലിബ് പല വിവാഹങ്ങൾ നടത്തി. പത്തു പുത്രന്മാരുണ്ടായി. അപ്പോഴാണു നേർച്ചയുടെ കാര്യം ഓർമവന്നത്. ബലിയറുക്കണം. ഏതു പുത്രനെ അറുക്കണം. നറുക്കിട്ടു. അബ്ദുല്ലയെ അറുക്കുവാൻ തീർപ്പ്.

ജനങ്ങൾ പ്രതിഷേധിച്ചു...


 ഇത്രയും നല്ലൊരു ചെറുപ്പക്കാരനെ ബലി നടത്തുകയോ? എന്തൊരു ക്രൂരത..!


 ഇനിയെന്തു ചെയ്യും. നേർച്ച വീട്ടാതിരിക്കാൻ പറ്റുമോ? പലരും ഇടപെട്ടു. ചർച്ച ചെയ്തു. ഒരു തീരുമാനത്തിലെത്തി.


 പത്ത് ഒട്ടകത്തിന് ഒരു നറുക്ക്. അബ്ദുല്ലയ്ക്ക് ഒരു നറുക്ക്. എന്നിട്ടു നറുക്കെടുക്കുക. പത്തു തവണ മാത്രമേ നറുക്കെടുക്കൂ. പത്തു നറുക്കും അബ്ദുല്ലയ്ക്ക് വീണാൽ രക്ഷയില്ല. അബ്ദുല്ലയെ ബലികൊടുക്കണം. പത്തിൽ ഏതെങ്കിലുമൊന്ന് ഒട്ടകങ്ങൾക്കു വീണാൽ അബ്ദുല്ല രക്ഷപ്പെടും. ഒട്ടകത്തിനു വീണാൽ ഓരോ നറുക്കിനും പത്ത് ഒട്ടകങ്ങളെ ബലിയറുക്കണം.


 നറുക്കെടുപ്പു തുടങ്ങി. ആദ്യ നറുക്ക് അബ്ദുല്ലയ്ക്ക്. പത്ത് ഒട്ടകങ്ങളെ ബലിയറുക്കാൻ മാറ്റിനിറുത്തി.

അടുത്ത നറുക്കെടുത്തു. അതും അബ്ദുല്ലയ്ക്ക്. പത്ത് ഒട്ടകങ്ങളെക്കൂടി മാറ്റിനിറുത്തി.


മൂന്നാമത്തെ നറുക്ക് വീണതും അബ്ദുല്ലയ്ക്ക്. നാല്...അഞ്ച്...ആറ്...ഏഴ്... കാണികൾ അമ്പരന്നു നിന്നു..!

എല്ലാം അബ്ദുല്ലയുടെ പേരിൽ! എട്ടും ഒൻപതും നറുക്കെടുത്തപ്പോൾ നിർഭാഗ്യം..! അബ്ദുല്ലയ്ക്കുതന്നെ.


തൊണ്ണൂറ് ഒട്ടകങ്ങൾ ബലിമൃഗങ്ങളായി. ജനം ആകാംക്ഷയോടെ, ആശങ്കയോടെ കാത്തുനിന്നു. പത്താമതു നറുക്ക്...


 ഇതും അബ്ദുല്ലയ്ക്കു വീണാൽ മക്കയുടെ പ്രിയപ്പെട്ട പുത്രൻ ബലിയറുക്കപ്പെടും.

പത്താം നറുക്കുവീണു..! ഒട്ടകങ്ങൾക്ക്..!!


 ആഹ്ലാദം അണപൊട്ടി. അബ്ദുല്ല രക്ഷപ്പെട്ടു. നൂറൊട്ടകങ്ങൾ ബലിക്കല്ലിൽ കയറി. നൂറൊട്ടകങ്ങളെ ബലികൊടുത്തു രക്ഷപ്പെടുത്തിയെടുത്ത ജീവൻ...


 ആ മനുഷ്യനാണ് ഈ നിൽക്കുന്നത്. തന്റെ പുതുമാരൻ. ആ കഥകൾ ഓർത്തപ്പോൾ ആമിനയുടെ ഖൽബകം സ്നേഹം കൊണ്ടു നിറഞ്ഞു. മൂന്നു ദിവസങ്ങൾ എത്ര പെട്ടെന്നാണു കടന്നുപോയത്.

നാളെ നവദമ്പതികൾ യാത്ര തിരിക്കുകയാണ്. പുതിയാപ്പിളയുടെ വീട്ടിലേക്ക്...


അബ്ദുൽ മുത്വലിബും മറ്റു ബന്ധുക്കളും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മകനെയും ഭാര്യയെയും കാണാൻ. ഖബീലക്കാർക്ക് അതിനും ചില ചടങ്ങുകളൊക്കെയുണ്ട്. നവദമ്പതികളും ബന്ധുക്കളും അബ്ദുൽ മുത്വലിബിന്റെ വീട്ടിൽ എത്തിച്ചേർന്നു.


 അവിടെ ഹൃദ്യമായ സ്വീകരണം. വലിയ സൽക്കാരം. ബന്ധുക്കളൊക്കെ വന്നുകൂടിയിട്ടുണ്ട്. അവർ ആമിനയോടു സംസാരിച്ചു. എല്ലാവർക്കും നന്നേ ഇഷ്ടപ്പെട്ടു.

എന്തു നല്ല പെൺകുട്ടി... 


 അബ്ദുൽ മുത്വലിബ് എന്ന വലിയ നേതാവിനെ ആമിന അടുത്തറിയുന്നു. എന്തെല്ലാം സംഭവങ്ങൾക്കു സാക്ഷ്യം വഹിച്ച ആളാണ്.


 എപ്പോഴും വീട്ടിൽ തിരക്കാണ്. പലരും കാണാൻ വരുന്നു. പലർക്കും പല ആവശ്യങ്ങൾ. നേതാവിന് ആരുടെയെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം.


 ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് ആമിന ഭർതൃവീട്ടിലെ അന്തരീക്ഷവുമായി ഇണങ്ങിച്ചേർന്നു. ആ വീട്ടിൽ ആമിന വളരെ സന്തോഷവതിയായിരുന്നു.


 ഒരു സീസൺകൂടി കടന്നുവരുന്നു. ഖാഫില പുറപ്പെടാൻ സമയമായി. ശാമിലേക്കുള്ള യാത്ര ദിവസങ്ങൾക്കകം പുറപ്പെടുന്നു. മക്കയിൽ അതിന്റെ ആരവം തുടങ്ങിക്കഴിഞ്ഞു...