Wednesday - 22 April, 2026 4-Dhu al-Qadah-1447

ചില തന്ത്രങ്ങൾ (1)

   ഇസ്ലാം വാളുകൊണ്ടു പ്രചരിപ്പിക്കപ്പെട്ടു എന്നു ചിലർ പറയാറുണ്ട്. ചരിത്രം വേണ്ടതുപോലെ പഠിക്കാത്തവരാണ്

അങ്ങനെ പറയുക...


 നബിﷺതങ്ങളും അനുയായികളും മദീനയിൽ എത്തുന്നതുവരെയുള്ള ചരിത്രം നിങ്ങൾ മനസ്സിലാക്കിയല്ലോ..?


 പിറന്ന നാടിനോടു യാത്ര പറയേണ്ടതായി വന്നു. എന്തുമാത്രം മർദ്ദനം സഹിച്ചു. അവർ സഹിക്കുക മാത്രമേ ചെയ്തുള്ളൂ. തിരിച്ചൊന്നും ചെയ്തില്ല. മർദനത്തിനിടയിൽ എത്ര പേർ കൊല്ലപ്പെട്ടു. മുസ്ലിംകളുടെ ഭാഗത്തുനിന്ന് ഒരു പ്രതികാര നടപടിയും ഉണ്ടായില്ല.


 മർദ്ദനം സഹിക്കവയ്യാതായപ്പോൾ ചിലർ നബി ﷺ തങ്ങളോടു സങ്കടം പറഞ്ഞു: "അല്ലാഹുﷻവിന്റെ റസൂലേ, ഈ മർദനം സഹിക്കാൻ കഴിയുന്നില്ല...”


 അവരോടു പ്രവാചകൻ ﷺ എന്താണു മറുപടി പറഞ്ഞത്..? “പൂർവകാല പ്രവാചകന്മാരും അവരുടെ അനുയായികളും ഇതിനേക്കാൾ വലിയ പരീക്ഷണങ്ങൾ നേരിട്ടിട്ടുണ്ട്...”


 വീണ്ടും ക്ഷമിക്കാനാണ് ഉപദേശിച്ചത്. ക്ഷമാശീലർക്കാണു സ്വർഗം. സഹിക്കുക, സഹനത്തെ പ്രോത്സാഹിപ്പിക്കുക തിരിച്ചടിക്കാൻ പറഞ്ഞില്ല. നാട്ടിൽ താമസിക്കാനാവാത്ത അവസ്ഥ വന്നപ്പോൾ അന്യ നാട്ടിലേക്കു പോകാൻ പറഞ്ഞു...


 ബഹിഷ്കരണം നടത്തിയപ്പോൾ ക്ഷമാപൂർവം മലഞ്ചെരുവിലേക്കു പോയി. മൂന്നു വർഷക്കാലം അവിടെ കിടന്നു സഹിച്ചു. ആഹാരവും പാനീയവുമില്ലാത്ത, ദുരിതം നിറഞ്ഞ മൂന്നുവർഷങ്ങൾ.


 ഇതിനിടയിൽ ഇസ്ലാം പ്രചരിച്ചുകൊണ്ടിരുന്നു. എങ്ങനെ പ്രചരിച്ചു..? ശാന്തതകൊണ്ട് പ്രചരിച്ചു. സഹനംകൊണ്ടും ക്ഷമകൊണ്ടും

പ്രചരിച്ചു; വാളുകൊണ്ടല്ല...


 പ്രിയപ്പെട്ട മക്കാപട്ടണത്തിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു സ്വഹാബികൾ. സ്വഹാബികളുടെ ഭാര്യമാരെ ഖുറയ്ശികൾ തടഞ്ഞുവച്ചു. മക്കളെ തടഞ്ഞുവച്ചു. ക്രൂരമായി മർദിച്ചു. അവരുടെ സ്വത്തുക്കൾ പിടിച്ചെടുത്തു. അപ്പോഴും ക്ഷമിച്ചു, സഹിച്ചു...


 മദീനയിലെത്തിയ മുസ്ലിംകളെ ഖുറയ്ശികൾ വെറുതെ വിടാൻ തയ്യാറില്ല. ഇസ്ലാംമതം സ്വീകരിക്കാത്ത ഗോത്രങ്ങളുമായി സന്ധിയിലേർപ്പെടാനും മുസ്ലിംകളെ തകർക്കാനുമായിരുന്നു ഖുറയ്ശികളുടെ ശ്രമം. ഇസ്ലാമിന്റെ നിലനിൽപിനു തന്നെ ഇത് ഭീഷണിയായി... 


 മദീനയിലെ ജൂതന്മാരുമായി സന്ധിയുണ്ടാക്കാനും അവരുടെ

സഹായത്തോടെ ഇസ്ലാമിനെ തകർക്കാനും ഖുറയ്ശികൾ ശ്രമിച്ചു. മദീനയിലെ മുസ്ലിംകളുടെ നിലനിൽപുതന്നെ അപകടത്തിലായി...


 മദീനയിൽ കുറേ മുനാഫിഖുകൾ (കപടവിശ്വാസികൾ) ഉണ്ടായിരുന്നു. നബി ﷺ തങ്ങളുടെ സമീപത്ത് എത്തുമ്പോൾ തങ്ങൾ മുസ്ലിംകളാണെന്നു പറയും. ശത്രുക്കളുടെ സമീപത്തു ചെല്ലുമ്പോൾ അവരുടെ കൂടെയാണെന്നു പറയും.


 അവർക്കു വിശ്വാസമില്ല. തക്കം കിട്ടിയാൽ അവർ പ്രവാചകനെ (ﷺ) വഞ്ചിക്കും. ഇത്തരം കപടവിശ്വാസികളെ കൂട്ടുപിടിക്കാൻ ഖുറയ്ശികൾ ശ്രമിച്ചു...