Saturday - 13 June, 2026 26-Dhu al-Hijjah-1447

ഞങ്ങൾ അഭയം തരാം (2)

   സമ്പാദ്യമെല്ലാം ഉപേക്ഷിച്ചാണു മുസ്ലിംകൾ പലായനം ചെയ്യുന്നത്. ഒട്ടകക്കൂട്ടങ്ങളില്ല, ആട്ടിൻപറ്റങ്ങളില്ല, മുന്തിരിത്തോപ്പുകളില്ല, ഈത്തപ്പനകളില്ല. എന്നിട്ടും യാത്ര മുടക്കുന്നു. എന്തൊരു ദ്രോഹം..! രക്ഷപ്പെട്ടവർ യസ് രിബിലെത്തി. 


 മക്കയിലെ ഒരു ഹാളിന്റെ പേരാണ് ദാറുന്നദ് വ. ഖുറയ്ശികൾ അവിടെ യോഗം ചേർന്നു. മുസ്ലിംകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നു ചർച്ച ചെയ്തു. അബുജഹ്ൽ പറഞ്ഞു: “അവനെ വധിക്കണം.”


“എങ്ങനെ..?”


 “ഓരോ ഗോത്രത്തിൽനിന്നും ഓരോ യോദ്ധാവിനെ തിരഞ്ഞടുക്കുക. അവരെല്ലാവരും കൂടി മുഹമ്മദിനെ (ﷺ) വെട്ടിക്കൊല്ലുക. ഹാശിം കുടുംബത്തിന് എന്തു ചെയ്യാൻ കഴിയും..? കൊലപാതകത്തിന്റെ കുറ്റം എല്ലാ ഗോത്രങ്ങൾക്കും കൂടിയല്ലേ..? എല്ലാവരോടും യുദ്ധം ചെയ്യാനാകുമോ..?”


 അതൊരു നല്ല നിർദേശമാണെന്ന് എല്ലാവർക്കും തോന്നി. ഓരോ ഗോത്രത്തിൽ നിന്നും ഓരോ യുവാവിനെ വീതം തിരഞ്ഞെടുത്തു. അവർ പ്രവാചകന്റെ വീടു വളയുക. പ്രഭാതത്തിൽ പുറത്തുവരുമ്പോൾ വെട്ടിക്കൊല്ലുക. ഇതാണു പരിപാടി...


 അല്ലാഹു ﷻ അവരുടെ തന്ത്രത്തെക്കുറിച്ചു പ്രവാചകനു വിവരം നൽകി. ഹിജ്റ പോകാൻ അനുവാദവും നൽകി.


 ആഇശ(റ) പറഞ്ഞ ഒരു കഥ ഇവിടെ ഓർമിക്കാം. ആഇശ(റ)യുടെ വീട്ടിൽ അവരും സഹോദരി അസ്മാഅ്(റ)യും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപ്പോൾ നബി ﷺ കയറി വരുന്നു. അപ്രതീക്ഷിതമായിരുന്നു ആഗമനം.


 “എനിക്കു ഹിജ്റ പോകാൻ അല്ലാഹു ﷻ അനുമതി തന്നിരിക്കുന്നു. ബാപ്പയെ വിവരം അറിയിക്കണം. ഞങ്ങളൊന്നിച്ചാണു പോകുന്നത്.” - നബി ﷺ പറഞ്ഞു.


 പിതാവിനു വലിയൊരു ബഹുമതി കിട്ടിയതിൽ സന്തോഷം. ആഇശ(റ) പറയുന്നു: “ബാപ്പയോട് ഇക്കാര്യം പറഞ്ഞപ്പോൾ സന്തോഷം കൊണ്ടു

കരഞ്ഞുപോയി. സന്തോഷംകൊണ്ട് ഒരാൾ കരയുന്നത് അതിനു മുമ്പു ഞാൻ കണ്ടിട്ടില്ല...”


 അബൂബക്കർ (റ) യാത്രയ്ക്ക് രണ്ട് ഒട്ടകങ്ങളെ ഒരുക്കി. ആഹാരം തയ്യാറാക്കാൻ മക്കളോടു പറഞ്ഞു...


 നബിﷺതങ്ങൾ അലി(റ)വിനോട് ഇങ്ങനെ പറഞ്ഞു: “മക്കക്കാർ പല സാധനങ്ങളും സൂക്ഷിക്കാൻ എന്നെ ഏൽപിച്ചിട്ടുണ്ട്. അതൊക്കെ നീ മടക്കിക്കൊടുക്കണം. എല്ലാം മടക്കിക്കൊടുത്ത ശേഷമേ നീ മക്ക വിടാൻ പാടുള്ളൂ...”


 “ഞാൻ പലായനം ചെയ്യുന്ന രാത്രിയിൽ നീ എന്റെ വിരിപ്പിൽ ഉറങ്ങണം...”


 വളരെയേറെ ഉൽക്കണ്ഠ നിറഞ്ഞ രാത്രിയായിരുന്നു അത്. അലി(റ) ശത്രുക്കളുടെ വാളിനു മുമ്പിൽ കിടന്നുകൊടുക്കുകയാണു ചെയ്യുന്നത്. വിരിപ്പിലിട്ടു വെട്ടിക്കൊല്ലാൻ ശ്രമിച്ചാൽ...!! അലി(റ)വിന്റെ മരണം ഉറപ്പ്...


 താൻ വധിക്കപ്പെട്ടാലും നബിﷺതങ്ങൾ രക്ഷപ്പെടുമല്ലോ. അതോർത്തപ്പോൾ അലി(റ)വിനു സന്തോഷം...


 അങ്ങനെ അലി(റ) റസൂലുല്ലാഹിﷺയുടെ വിരിപ്പിൽ കിടന്നു. നബിﷺതങ്ങൾ ഉപയോഗിക്കുന്ന പുതപ്പു പുതച്ചു. രാത്രിയായി. ശത്രുക്കൾ വീടുവളഞ്ഞു. ഊരിപ്പിടിച്ച വാളുമായി അവർ കാത്തുനിന്നു...


 അർദ്ധരാത്രിയിൽ നബി ﷺ പുറത്തിറങ്ങി. ഒരുപിടി മണ്ണുവാരി ശത്രുക്കളെ എറിഞ്ഞു. അവർക്കൊന്നും കാണാൻ കഴിഞ്ഞില്ല. നേരെ അബൂബക്കർ(റ)വിന്റെ വീട്ടിലേക്കു നടന്നു. അവിടെ യാത്രയുടെ ഒരുക്കങ്ങൾ പൂർത്തിയായിരുന്നു. പ്രഭാതമായി. ശത്രുക്കൾ തയ്യാറായി നിന്നു...


 വീട്ടിനകത്തേക്കു പാളിനോക്കി. ഒരാൾ മൂടിപ്പുതച്ചുറങ്ങുന്നുണ്ട്. വളരെനേരം കാത്തിരുന്നു. അവർക്കു സംശയമായി. വിരിപ്പിൽ കിടന്നുറങ്ങുന്നത് അലിയാണെന്നു മനസ്സിലായി. അവർക്കുണ്ടായ നിരാശക്ക് ഒരളവുമില്ലായിരുന്നു. തങ്ങൾ വഞ്ചിക്കപ്പെട്ടിരിക്കുന്നു...


 മുഹമ്മദ് (ﷺ) തങ്ങളുടെ കരങ്ങളിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടിരിക്കുന്നു. എത്ര നിരാശാജനകം..!!