മൂന്നാം മാസത്തിൽ എഴുന്നേറ്റുനിന്ന കുട്ടി. അഞ്ചാം മാസത്തിൽ പിച്ചവച്ചു നടന്ന കുട്ടി. ഒൻപതാം മാസത്തിൽ സംസാരിക്കാൻ തുടങ്ങിയ കുട്ടി. എല്ലാം അസാധാരണം...
വിശന്നാലും ദാഹിച്ചാലും പരാതി പറയില്ല. ഉള്ളതുകൊണ്ടു തൃപ്തിപ്പെടും. വാശിയില്ല, വഴക്കില്ല. ഇതൊക്കെ കുട്ടി അസാധാരണക്കാരനാണെന്നു കാണിക്കുന്നു.
വീട്ടിലെ അംഗങ്ങൾ ഒന്നിച്ചിരുന്നു കുട്ടിയുടെ കാര്യം ചർച്ച ചെയ്തു. കുട്ടിക്കു വല്ല ആപത്തും വന്നാൽ സഹിക്കാനാവില്ല. കുട്ടിയെ തിരിച്ചേൽപിക്കുന്നതാണു നല്ലത്. കുട്ടിയെ കാണാമെന്നു തോന്നുമ്പോൾ മക്കയിൽ പോയി കണ്ടിട്ടുവരാം.
ആ കുടുംബം തീരുമാനത്തിലെത്തി.
ഹലീമാബീവി (റ) കുട്ടിയെയും കൊണ്ട് ആമിനാ ബീവി (റ) യുടെ സമീപമെത്തി. ഉമ്മ മകനെക്കണ്ടു, കെട്ടിപ്പിടിച്ചു. മകനെക്കണ്ട സന്തോഷം കൊണ്ടു കണ്ണുകൾ നിറഞ്ഞുപോയി. ഹലീമ (റ) ക്കു മോന്റെ കാര്യങ്ങൾ പറഞ്ഞിട്ടു മതിവരുന്നില്ല.
“ഞാൻ പോട്ടെ മോനേ... ഈ ഉമ്മയെ മറക്കരുതേ മോനേ...” ഹലീമ (റ)ക്കു യാത്ര പറയുമ്പോൾ കരച്ചിലടക്കാൻ കഴിഞ്ഞില്ല. വളർത്തിയ ഉമ്മയെ പിരിയാൻ മോനും കഴിഞ്ഞില്ല...
ഹലീമ (റ) യാത്രപറഞ്ഞിറങ്ങി. ഉമ്മയും മകനും ഒരു മുറിയിൽ. അവർക്ക് ഒരു സ്വകാര്യ ലോകം. ഉമ്മ മോനോടു ഏറെനേരം സംസാരിച്ചു. മോൻ ഉമ്മയോടും. എത്ര വ്യക്തമായി സംസാരിക്കുന്നു..! ശുദ്ധമായ അറബിയിൽ. മോന്റെ അംഗചലനങ്ങൾക്കെന്തൊരു ഭംഗി.
സംസാരിക്കുമ്പോൾ മുഖഭാവം മാറിമാറി വരുന്നു. അതു കാണുമ്പോൾ മാതൃഹൃദയം ത്രസിച്ചു...
അബ്ദുൽ മുത്വലിബ് മോനെ കെട്ടിപ്പിടിച്ചു സ്വീകരിച്ചു. ഒന്നിച്ചിരുന്ന് ആഹാരം കഴിച്ചു. കഅ്ബാലയത്തിനടുത്തേക്കു
കൊണ്ടുപോയി.
മോനു വയസ്സ് ആറായി. ഒരു ദിവസം ആമിന (റ) അബ്ദുൽ മുത്വലിബിനോട് ഒരു കാര്യം പറഞ്ഞു: “എനിക്കും മോനും കൂടി ഒന്നു യസ് രിബിൽ പോകണം.”
ആമിന(റ)യുടെ വാക്കുകൾ ആ വൃദ്ധനെ അത്ഭുതപ്പെടുത്തി. ദുഃഖചിന്തകൾ മനസ്സിൽ ചലനം സൃഷ്ടിക്കുന്നു.
യസ് രിബിൽ പോകുന്നതെന്തിനാണെന്നറിയാം. ആ ഖബർ സന്ദർശിക്കാനാണ്. പ്രിയപ്പെട്ടവനെ സന്ദർശിക്കണം, ആവശ്യമതാണ്...
ഒരുപാടു ദുഃഖചിന്തകൾ ഉണർത്തും. ആമിന വേദനിക്കും. ആ വേദന കാണാൻ തന്നെക്കൊണ്ടാവില്ല. മോൻ ഇതുവരെ യസ് രിബിൽ പോയിട്ടില്ല. മോനെയും കൊണ്ടു യസ് രിബിൽ പോകാൻ ആമിന (റ) ആഗ്രഹിക്കുന്നു. പോയിവരട്ടെ. അതാണു നല്ലത്...
ഖാഫില പോകുമ്പോൾ കൂടെവിടാം. നല്ലൊരു ഒട്ടകത്തെയും ഒട്ടകക്കാരനെയും ഏർപാടു ചെയ്യാം. വീട്ടിൽത്തന്നെ ഒട്ടകങ്ങൾ ധാരാളം, ഒട്ടകക്കാരും...
“ആമിനാ... നീ വിഷമിക്കേണ്ട. യാത്രയ്ക്കു ഞാൻ ഏർപാടു ചെയ്യാം.” അബ്ദുൽ മുത്വലിബ് പറഞ്ഞു. ആമിന (റ)ക്കു സമാധാനമായി.
“മോനേ... നമുക്കു യസ് രിബിൽ പോകണം." ഉമ്മ മകനോടു പറഞ്ഞു.
മകൻ ചോദിച്ചു: “എന്തിനാണുമ്മാ..?”
ഉമ്മ ബാപ്പയുടെ കഥ പറഞ്ഞുകൊടുത്തു. യസ് രിബിലെ ബന്ധുക്കളുടെ കഥയും. “യസ് രിബിലെ ബന്ധുക്കൾക്കു മോനെക്കാണാൻ എന്തൊരാഗ്രഹമാണെന്നോ? അവർ കാത്തിരിക്കുകയാവും...”
മോനു സന്തോഷമായി. കാണാത്ത നാട്. കാണാത്ത ബന്ധുക്കൾ. മോന് ഇപ്പോൾ വീട്ടിൽ കളിക്കാൻ ഒരു കൂട്ടുകാരിയുണ്ട്. ഒരു അടിമപ്പെൺകുട്ടി. പേര് ഉമ്മുഅയ്മൻ...
“നമുക്ക് ഉമ്മുഅയ്മനെയും കൂടെ കൊണ്ടുപോകാം. മോനു സന്തോഷമായില്ലേ..?”
“എനിക്കു സന്തോഷമായി.” മോന്റെ സന്തോഷത്തിൽ ഉമ്മയും ഉമ്മുഅയ്മനും പങ്കുചേർന്നു...
ഉമ്മു അയ്മൻ എന്ന പെൺകുട്ടിക്കു മോനെന്നു പറഞ്ഞാൽ ജീവനാണ്. എന്തൊരു സ്നേഹം. എപ്പോഴും കൂടെ നടക്കും. ഭക്ഷണം കൊടുക്കും. വസ്ത്രം കഴുകിക്കൊടുക്കും. കുളിപ്പിക്കും. കിടത്തിയുറക്കും.
എന്തൊരു കൂട്ടുകെട്ടും സ്നേഹവും..!
അബ്ദുൽ മുത്വലിബും മോനും തമ്മിൽ വല്ലാതെ അടുത്തുപോയി. പിരിഞ്ഞിരിക്കാൻ വയ്യ. എപ്പോഴും കുട്ടി സമീപത്തു
വേണം. എന്തെങ്കിലും കാര്യത്തിനു പുറത്തുപോയാൽ ആവശ്യം കഴിഞ്ഞ് ഉടനെയിങ്ങത്തും, മോനെക്കാണാൻ...
യസ് രിബിൽ പോയാൽ കുറെ നാളത്തേക്കു കാണാൻ കഴിയില്ല. ഓർത്തപ്പോൾ മനസ്സിൽ നിറയെ ദുഃഖം, എന്നാലും പോയിവരട്ടെ. ദുഃഖം സഹിക്കാം. യാത്രയുടെ ദിവസം നിശ്ചയിച്ചു. ഒരുക്കം തുടങ്ങി. കാത്തിരുന്ന ദിനം പുലർന്നു.
ഒട്ടകവും ഒട്ടകക്കാരനും തയ്യാറായി. അബ്ദുൽ മുത്വലിബ് മകനെ കെട്ടിപ്പിടിച്ചു ചുംബിച്ചു. വേദനയോടെ യാത്ര പറഞ്ഞു. ഉപ്പുപ്പായെ പിരിയാൻ മോനും വിഷമം തന്നെ...
“ഞങ്ങൾ പോയിവരട്ടെ.” ആമിന (റ) യാത്ര പറഞ്ഞു.
സ്ത്രീകളും കുട്ടികളും പുരുഷന്മാരും നോക്കിനിൽക്കെ ഒട്ടകം മുന്നോട്ടു നീങ്ങി. എല്ലാ ഖൽബുകളും തേങ്ങുകയായിരുന്നു. എല്ലാവരുടെയും ചിന്തകൾ ആറു വർഷങ്ങൾക്കപ്പുറത്തേക്കു പറന്നുപോയി...
കച്ചവടത്തിനു പോയ അബ്ദുല്ല.
യസ് രിബിൽ വച്ചുണ്ടായ മരണം. ആ ഖബറിടം സന്ദർശിക്കാൻ വേണ്ടി പുറപ്പെടുകയാണ്. ബന്ധുക്കളിൽ പലരും ഖബർ സന്ദർശിച്ചിരുന്നു. ഇപ്പോഴിതാ സ്വന്തം മകനും പുറപ്പെട്ടിരിക്കുന്നു...