Wednesday - 22 April, 2026 4-Dhu al-Qadah-1447

അനാഥത്വം (1)

   മറക്കാനാവാത്ത യാത്ര. മരുഭൂമിയിലൂടെയുള്ള ദീർഘയാത്ര. അന്നത്തെ അനുഭവങ്ങൾ ഒരിക്കലും മറക്കാനാവില്ല. മാതാവിനോടൊപ്പമുള്ള യാത്ര.


 ദിനരാത്രങ്ങൾ പലതും കടന്നുപോയി. യാത്രക്കാർ യസ് രിബിൽ എത്തി. ബനുന്നജ്ജാർ കുടുംബം താമസിക്കുന്ന സ്ഥലത്ത് ഒട്ടകം മുട്ടുകുത്തി. കുടുംബാംഗങ്ങൾ ആഗതരെക്കണ്ട് അന്തംവിട്ടു നിന്നുപോയി. അവർക്കു സന്തോഷം അടക്കാനായില്ല.


 ആറുവയസ്സുകാരനെയും ഉമ്മയെയും അവർ സ്വീകരിച്ചു. ഉമ്മുഅയ്മൻ എന്ന പെൺകുട്ടിയെ പരിചയപ്പെട്ടു. ഉമ്മയും മകനും ആ ഖബറിനരികിൽ ചെന്നുനിന്നു. മകൻ ഉമ്മയുടെ മുഖത്തേക്ക് ഉറ്റുനോക്കുന്നു.


 വെളുത്ത മുഖം വാടിയിരിക്കുന്നു. മനസ്സിൽ ഓർമകളുടെ തള്ളൽ. യാത്ര പറഞ്ഞുപോയതാണ്. അന്നു പറഞ്ഞ വാക്കുകൾ കാതുകളിൽ മുഴങ്ങുന്നു...


“ആമിനാ... നീ വിഷമിക്കരുത്. ദുഃഖിക്കരുത്. കച്ചവടം കഴിഞ്ഞു ഞാൻ വേഗമിങ്ങെത്തും...”


എന്റെ അരികിൽ ഓടിയെത്തുമെന്നു പറഞ്ഞുപോയ ആൾ... ഇതാ ഇവിടെ വരെയേ എത്തിയുള്ളൂ...


 വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങൾ ഒന്നിച്ചു താമസിച്ച ശേഷം, തന്നെ വിട്ടുപോയ പുതുമാരൻ... ഇതാ കിടക്കുന്നു... ഈ ഖബറിൽ. നിയന്ത്രണം വിട്ടു പോയി. കണ്ണീർച്ചാലുകളൊഴുകി. വെളുത്ത കവിളിലൂടെ ഒഴുകിവന്ന കണ്ണുനീർ തുള്ളികൾ ഖബറിനു മുകളിൽ വീണു ചിതറി...


 ഉമ്മയുടെ കരച്ചിൽ കണ്ടുനിൽക്കാൻ കഴിയുന്നില്ല. മകനും കരഞ്ഞു. ദുഃഖം എന്താണെന്നു കുട്ടി അറിയുന്നു. വിരഹവേദന അറിയുന്നു. കണ്ണീരും നെടുവീർപ്പും എന്താണെന്നറിയുന്നു. ഉമ്മുഅയ്മൻ ആ ദുഃഖത്തിനു സാക്ഷി. കണ്ണീർക്കണങ്ങൾക്കും നെടുവീർപ്പുകൾക്കും സാക്ഷി...


 ഒരിക്കലും കണ്ടിട്ടില്ലാത്ത പ്രദേശം. ആറുവയസ്സുകാരൻ ഓടി നടന്നു കാണുന്നു. ബന്ധുക്കൾക്ക് കുട്ടിയെ കണ്ടിട്ടും കണ്ടിട്ടും മതിവരുന്നില്ല. 


 കുട്ടിയുടെ ഓരോ അവയവവും അവർ കൗതുകപൂർവം നോക്കിക്കാണുന്നു. നെറ്റിത്തടം, പുരികങ്ങൾ, കവിൾത്തടം,

ചുണ്ടുകൾ, ദന്തനിരകൾ, കഴുത്ത്, കൈകാലുകൾ. എല്ലാം എത്ര അഴകായി സൃഷ്ടിച്ചിരിക്കുന്നു..! കുട്ടിയുടെ അംഗചലനങ്ങൾ, സംസാരരീതി, മുഖഭാവം. സാധാരണ കുട്ടികളിൽ നിന്നും എത്ര വ്യത്യസ്ത..!  


 ബന്ധുക്കളെയെല്ലാം പരിചയപ്പെട്ടു. സ്ഥലങ്ങളും പരിചയപ്പെട്ടു. കുട്ടികൾക്കൊപ്പം നീന്തൽ പഠിക്കാൻ പോയി... അങ്ങനെ ഒരിക്കലും മറക്കാത്ത ഒരുപാട് അനുഭവങ്ങൾ..!

ബന്ധുക്കളുടെ വീട്ടിൽ ഒരുമാസം താമസിച്ചു...


 ഇനി മടക്കയാത്ര...

 ബന്ധുക്കളോടു യാത്ര പറച്ചിൽ. വേർപാടിന്റെ വേദന. കണ്ടുമുട്ടലുകൾ. ഒന്നിച്ചുള്ള ജീവിതം. അതിന്റെ സുഖ ദുഃഖങ്ങൾ. പിന്നെ വേർപിരിയൽ. ആറു വയസ്സുകാരൻ അതെല്ലാം അനുഭവിച്ചറിഞ്ഞു...


 ഒട്ടകക്കട്ടിലിൽ കയറി. ബന്ധുക്കൾ ചുറ്റും കൂടി. വീണ്ടും വരണം, അടുത്ത കൊല്ലവും വരണം. ബന്ധുക്കൾ സ്നേഹപൂർവം ക്ഷണിക്കുന്നു.


"പോയിവരട്ടെ..."


 ഒട്ടകം നീങ്ങി. മടക്കയാത്ര തുടങ്ങിയപ്പോൾ മകന്റെ മനസ്സിൽ ഒരു മാസത്തെ ജീവിതാനുഭവങ്ങൾ തെളിഞ്ഞുനിന്നു. കരിമലകൾ അകന്നകന്നുപോയി. അപ്പോൾ മകൻ ഉപ്പുപ്പയെ ഓർക്കുന്നു...


 “ഉപ്പുപ്പ... എനിക്കുടനെ ഉപ്പുപ്പായെ കാണണം. കണ്ടിട്ടെത്ര നാളായി...”


“അങ്ങെത്തട്ടെ മോനെ...”


 മോൻ വേദന അടക്കി ഒട്ടകപ്പുറത്തിരുന്നു. കുറേദൂരം യാത്ര ചെയ്തു. അബവാഅ് എന്ന സ്ഥലത്തെത്തിയിരിക്കുന്നു...