Wednesday - 22 April, 2026 4-Dhu al-Qadah-1447

ആകാശയാത്ര (2)

   ഈ ആകാശ യാത്രയിൽ സ്വർഗവും നരകവും നബി ﷺ കണ്ടു. വിവിധ കുറ്റങ്ങൾക്കു ശിക്ഷിക്കപ്പെടുന്നവരെ കണ്ടു. അവർ ചെയ്ത കുറ്റങ്ങൾ എന്താണെന്നു ജിബ്രീൽ (അ) വിവരിച്ചു കൊടുത്തു.


 വാനലോകത്തുനിന്നു ബൈതുൽ മുഖദ്ദസിൽ മടങ്ങിയെത്തി. ഒരു സംഘം പ്രവാചകന്മാർ അവിടെയുണ്ടായിരുന്നു. നബി ﷺ അവർക്ക് ഇമാമായി നിസ്കരിച്ചു. മക്കയിലേക്കുതന്നെ മടങ്ങി. ഒറ്റ രാത്രി കൊണ്ടു യാത്ര അവസാനിച്ചു.


 പിറ്റേന്നു രാവിലെ ഉമ്മുഹാനിഅ്(റ)യുടെ വീട്ടിൽ നിന്നു തന്നെ നബി ﷺ എഴുന്നേറ്റുവന്നു. ഉമ്മുഹാനിനോടു രാത്രിയിലെ സംഭവങ്ങൾ വിവരിച്ചു. മറ്റു സ്വഹാബികളോടും പറഞ്ഞു...


 “ഞാൻ ഹറമിലേക്കു പോകുന്നു. ഈ വിവരം എല്ലാവരോടും പറയണം.” - നബിﷺതങ്ങൾ പറഞ്ഞു.


 “താങ്കൾ അവിടേക്കു പോകരുത്. അവരാരും ഇതു വിശ്വസിക്കില്ല. അവർ കളിയാക്കിച്ചിരിക്കും.” - ഉമ്മുഹാനിഅ് പറഞ്ഞു.


 “ചിരിക്കട്ടെ. കളിയാക്കട്ടെ. അല്ലാഹു ﷻ എനിക്കു നൽകിയ അനുഗ്രഹം ഞാൻ മറച്ചുവയ്ക്കാൻ പാടില്ല.” - ഹറമിലേക്കു ചെന്നു. 


 അബൂജഹ്ൽ ഉൾപ്പെടെയുള്ള സദസ്സിനു മുമ്പിൽ വച്ചു തന്റെ നിശായാത്രയെക്കുറിച്ചു പ്രവാചകൻ ﷺ വിശദീകരിച്ചു. അവർ ഉറക്കെ കളിയാക്കിച്ചിരിക്കാൻ തുടങ്ങി...


 ഇതിനിടയിൽ ചിലർ അബൂബക്കർ(റ)വിനോടു വിവരം

പറഞ്ഞു. “നബിﷺതങ്ങൾ അങ്ങനെ പറഞ്ഞോ..?”


 “പറഞ്ഞു, കഅ്ബയുടെ അടുത്തുവച്ചു സംഭവം വിവരിക്കുന്നു.” സംശയാലുക്കൾ പറഞ്ഞു.


 "അങ്ങനെ പറഞ്ഞെങ്കിൽ, ഞാനതു വിശ്വസിക്കുന്നു." 


 പ്രവാചകനിലുള്ള (ﷺ) ഈ വിശ്വാസം അബൂബക്കർ(റ)വിനു സിദ്ദീഖ് എന്ന വിശേഷ നാമം നേടിക്കൊടുത്തു. 


 നബി ﷺ നേരത്തെ ബയ്തുൽ മുഖദ്ദസ് കണ്ടിട്ടില്ലെന്നു ശത്രുക്കൾക്കും മിത്രങ്ങൾക്കുമെല്ലാം അറിയാം. അതുകൊണ്ട് ആ പ്രദേശത്തെക്കുറിച്ചും പള്ളിയെക്കുറിച്ചും അതിന്റെ വാതിലിനെക്കുറിച്ചും അവർ പല ചോദ്യങ്ങളും ചോദിച്ചു...


 എല്ലാറ്റിനും നബി ﷺ വളരെ വ്യക്തമായി മറുപടി പറഞ്ഞു. അബൂബക്കർ (റ) പറഞ്ഞു.

“അല്ലാഹുﷻവിന്റെ ദൂതരേ..! അങ്ങു പറഞ്ഞതു സത്യം...”


 ഒരു നേതാവ് ഇങ്ങനെ ചോദിച്ചു: “അതിരിക്കട്ടെ, ഞങ്ങളുടെ ഒട്ടകസംഘം അതുവഴി വരുന്നുണ്ട്. അവരെപ്പറ്റി നിനക്കെന്തറിയാം..?”


 ഒട്ടകസംഘം എവിടെ എത്തിയിട്ടുണ്ടെന്നും ഏതു ദിവസം അവർ മക്കയിലെത്തുമെന്നും റസൂലുല്ലാഹി ﷺ പറഞ്ഞുകൊടുത്തു.


 അവർ ആ ദിവസത്തിനുവേണ്ടി കാത്തിരുന്നു. പറഞ്ഞ ദിവസം തന്നെ സംഘം എത്തിച്ചേർന്നു. ഇത്രയെല്ലാമായിട്ടും ഖുറയ്ശികൾ വിശ്വസിച്ചില്ല. അവരുടെ ധിക്കാരം അതിനനുവദിച്ചില്ല. അവർ മർദനത്തിനു ശക്തികൂട്ടി. 


 മക്കയിൽ നിന്നു ബയ്തുൽ മുഖദ്ദസ് വരെയും, അവിടെ നിന്ന് ആകാശലോകങ്ങളിലേക്കുമുള്ള യാത്ര ഇസ്റാഅ്, മിഅ്റാജ് എന്നീ പേരുകളിൽ അറിയപ്പെടുന്നു...


 നുബുവ്വത് ലഭിച്ചു പത്തു വർഷം കഴിഞ്ഞാണ് ഇസ്റാഉം മിഅ്റാജും നടന്നത്. റജബ് 27ന്. അന്ന് റസൂലുല്ലാഹി ﷺ തങ്ങൾക്ക് അമ്പതു വയസ്സായിരുന്നു...