ഖുറയ്ശികളുടെ കൂട്ടത്തിൽപെട്ട സംഅതുൽ ആമിരിയുടെ മകളാണു സൗദ. കുടുംബത്തിന്റെ എതിർപ്പ് വകവക്കാതെ സൗദ ഇസ്ലാം സ്വീകരിച്ചു. പലവിധ ഭീഷണികൾക്കും ആക്ഷേപങ്ങൾക്കും ഇരയായി. എല്ലാം ധീരമായി നേരിട്ടു.
സൗദ(റ)യുടെ അമ്മാവന്റെ മകനാണ് സക്റാൻ ബ്നു അംറ്(റ). അദ്ദേഹം സൗദ(റ) യുടെ ഭർത്താവുമാണ്. ഭീഷണികൾ വകവയ്ക്കാതെ സക്റാൻ(റ)വും ഇസ്ലാംമതം സ്വീകരിച്ചു. ഇരുവരും മർദനങ്ങൾക്കിരയായി.
മക്കയിലെ ജീവിതം അസഹ്യമായിത്തീർന്നു. സക്റാൻ(റ) ഭാര്യയോടു പറഞ്ഞു: “വിശ്വാസം സംരക്ഷിക്കണമെങ്കിൽ ഈ നാടു വിടേണ്ടതായിവരും. പിടിച്ചുനിൽക്കാനാവില്ല.”
“വിശ്വാസത്തിന്റെ സംരക്ഷണത്തിനു വേണ്ടിയല്ലേ..? നമുക്കു നാടു വിടാം.” - സൗദ(റ) സമ്മതിച്ചു.
ആ ദമ്പതികൾ യുവാക്കളല്ല. യൗവ്വനം യാത്ര പറഞ്ഞ പ്രായം. വിശ്വാസം കരുത്തുറ്റതാണ്, മക്കയിലെ മർദനം സഹിക്കവയ്യാതെ നാടുവിട്ടവരുടെ കൂട്ടത്തിൽ ഈ ദമ്പതികളുമുണ്ടായിരുന്നു. കുറെക്കാലം അവർ അബ്സീനിയായിൽ കഴിഞ്ഞു.
നബി ﷺ മലഞ്ചരിവിൽ നിന്നു മടങ്ങുകയും മർദനത്തിന് ഒരൽപം ശമനം കാണുകയും ചെയ്ത സന്ദർഭം. ആ സമയത്തു സക്റാൻ ദമ്പതികൾ മക്കയിലുണ്ടായിരുന്നു
അബ്സീനിയായിൽ നിന്നു മടങ്ങിവന്നതാണ്.
സക്റാൻ (റ) വാർധക്യത്തിലെത്തിയിരുന്നു. വാർധക്യസഹജമായ രോഗങ്ങളും. സൗദ(റ)ക്കു തന്നെ അറുപതിനടുത്തു പ്രായമുണ്ട്. സക്റാൻ(റ) മരണപ്പെട്ടു. മുസ്ലിംകൾ മയ്യിത്ത് സംസ്കരണം നടത്തി.
സൗദ(റ) ഒറ്റപ്പെട്ടു. വാർധക്യവും വൈധവ്യവും അവരെ തളർത്തി. ഈ സാഹചര്യത്തിൽ അവർക്കൊരു സംരക്ഷണം വേണം. ആരാണവരെ സ്വീകരിക്കുക. ആരെങ്കിലും അവരെ സ്വീകരിച്ചില്ലെങ്കിൽ അതൊരു ക്രൂരതയായിരിക്കും.
മനുഷ്യ സ്നേഹിയായ പ്രവാചകൻ ﷺ മുമ്പോട്ടു വന്നു. സൗദ(റ)യെ വിവാഹം ചെയ്തു. നിരാലംബയുടെ സംരക്ഷണമായിരുന്നു ആ വിവാഹത്തിന്റെ ലക്ഷ്യം. പിന്നീടു നടന്ന പല വിവാഹങ്ങളുടെയും ലക്ഷ്യവും ഇതുതന്നെയായിരുന്നു...
തന്റെ മക്കൾ ആഇശയെ നബി ﷺ തങ്ങളെക്കൊണ്ടു വിവാഹം ചെയ്യിപ്പിക്കണമെന്ന് അബൂബക്കർ(റ) ആഗ്രഹിച്ചു. അല്ലാഹു ﷻ ആ വിവാഹത്തിനു പിന്നിൽ മഹത്തായ ലക്ഷ്യങ്ങൾ വച്ചിരുന്നു.
പ്രവാചകനുമായി (ﷺ) സ്നേഹബന്ധം തുടങ്ങിയിട്ട് വർഷങ്ങളെത്രയോ ആയി. അതൊരു വിവാഹ ബന്ധത്തിലൂടെ സുദൃഢമാക്കണമെന്ന് അബൂബക്കർ(റ) ആഗ്രഹിച്ചു.
ആഇശ മിടുമിടുക്കിയായ പെൺകുട്ടിയാണ്. അതിശയിപ്പിക്കുന്ന ബുദ്ധിശക്തി. ഒരിക്കൽ കേട്ട കാര്യം മറക്കില്ല. കളിപ്പാവകളോടു കുട്ടിക്കാലത്തു വലിയ ഇഷ്ടമായിരുന്നു. ഒമ്പതു വയസ്സേയുള്ളൂ...
വീട്ടിലും പുറത്തും തുള്ളിച്ചാടി നടക്കും. അക്കാലത്താണു വിവാഹാലോചന. നികാഹ് നടന്നു എന്നുമാത്രം. ഹിജ്റയുടെ ആദ്യവർഷം ശവ്വാലിൽ. മദീനയിൽ വച്ചാണു ദാമ്പത്യജീവിതം തുടങ്ങിയത്...
ആഇശ(റ)യുടെ റിപ്പോർട്ടുകളിലൂടെയാണു നബിﷺയുടെ ജീവചരിത്രം വിശദമായി ലോകത്തിനു ലഭിച്ചത്. ഭർത്താവ്, പിതാവ്, കുടുംബനാഥൻ എന്നീ നിലകളിൽ റസൂലുല്ലാഹി ﷺ എങ്ങനെ ജീവിച്ചുവെന്നു ലോകത്തിനു പറഞ്ഞുകൊടുത്തത്
ആഇശ(റ) ആണ്...