Wednesday - 22 April, 2026 4-Dhu al-Qadah-1447

ആകാശയാത്ര (1)

   ഇനി നമുക്ക് മിഅ്റാജിന്റെ കഥ പറയാം...


 അലി(റ)വിന്റെ സഹോദരിയാണ് ഉമ്മുഹാനിഅ്(റ). ഉമ്മു ഹാനിഅ്(റ)യുടെ വീട്ടിൽ ഒരു രാത്രി നബിﷺതങ്ങൾ ഉറങ്ങുകയായിരുന്നു.


 ജിബ്രീൽ(അ) വന്നു നബിﷺയെ വിളിച്ചുണർത്തി. മസ്ജിദുൽ ഹറാമിലേക്കു കൂട്ടിക്കൊണ്ടുപോയി.


 ദീർഘമായ ഒരു യാത്രക്കുള്ള ഒരുക്കമാണ്. യാത്രയ്ക്കു വേണ്ടി മൃഗത്തെ കൊണ്ടുവന്നു. കഴുതയെക്കാൾ വലിപ്പമുണ്ട്. കോവർ കഴുതയെക്കാൾ ചെറുതാണ്. വെളുത്ത നിറം. ഒരത്ഭുത ജീവി. പേര് ബുറാഖ്. അതിൽ കയറി യാത്ര തുടങ്ങി. പെട്ടെന്നു ബയ്തുൽ മുഖദ്ദസിൽ എത്തി...


 പ്രവാചകന്മാർ സാധാരണ മൃഗങ്ങളെ ബന്ധിക്കുന്ന ഒരു കവാടമുണ്ട്. ആ കവാടത്തിൽ ബുറാഖിനെ കെട്ടിയിട്ടു.

മസ്ജിദുൽ അഖ്സായിൽ പ്രവേശിച്ചു. രണ്ടു റക്അത്ത് സുന്നത്തു നിസ്കരിച്ചു. അതു കഴിഞ്ഞു പുറത്തുവന്നു. 


 ജിബ്രീൽ(അ) കാത്തു നിൽക്കുന്നു. നബി ﷺ തങ്ങളുടെ മുമ്പിൽ രണ്ടു പാനപാത്രങ്ങൾ വച്ചു. ഒന്നിൽ പാൽ. മറ്റൊന്നിൽ മദ്യം. പ്രവാചകൻ ﷺ പാൽ സ്വീകരിച്ചു. അതിനുശേഷം ആകാശാരോഹണം ആരംഭിച്ചു. ഒന്നാം ആകാശത്തെത്തി. കാവലിരിക്കുന്ന മലക്കിനോടു

ജിബ്രീൽ (അ) പ്രവേശനാനുമതി ആവശ്യപ്പെട്ടു.


“താങ്കളുടെ കൂടെ ആരാണ്..?” - മലക്കിന്റെ ചോദ്യം.


“മുഹമ്മദ്” - ജിബ്രീൽ(അ) മറുപടി നൽകി.


അശ്റഫുൽ ഖൽഖിനു സ്വാഗതം... ഒരാൾ അവിടെ ഇരിക്കുന്നു. ജിബ്രീൽ(അ) പരിചയപ്പെടുത്തി.


 “മാനവകുലത്തിന്റെ പിതാവായ ആദം(അ) ആണ് ഇത്. അഭിവാദ്യം ചെയ്യൂ.”


 നബി ﷺ അഭിവാദ്യം ചെയ്തു. പ്രത്യഭിവാദ്യം എന്ന നിലക്ക് ആദം (അ) പറഞ്ഞു: “ഉന്നതനായ പുത്രനു സ്വാഗതം. റസൂലുല്ലാഹിക്കു സ്വാഗതം.”


 പിന്നീടു രണ്ടാം ആകാശത്തെത്തി. അവിടെയും മലക്കുകളുടെ ചോദ്യവും ഉത്തരവും നടന്നു. യഹ്‌യ നബി(അ)നെയും ഈസാ(അ)നെയും കണ്ടു. അഭിവാദ്യം ചെയ്തു...


 മൂന്നാം ആകാശത്തുവച്ചു യൂസുഫ്(അ)നെ കണ്ടു. നാലാം ആകാശത്തുവച്ച് ഇദ്രീസ്(അ)നെ കണ്ടു. അഞ്ചാം ആകാശത്ത് ഹാറൂൻ(അ)നെ കണ്ടു.

ആറാം ആകാശത്ത് മൂസാ(അ)നെ കണ്ടു. ഏഴാം ആകാശത്ത് ഇബ്റാഹീം(അ)നെ കണ്ടു. കണ്ടുമുട്ടിയ എല്ലാ പ്രവാചകന്മാരെയും അഭിവാദ്യം ചെയ്തു. അവർ പ്രവാചകനെ സ്വാഗതം ചെയ്തു...


 പിന്നെ സിദ്റത്തുൽ മുൻതഹായിലെത്തി. ജിബ്രീൽ(അ) പിരിഞ്ഞു. ഇനി ഒറ്റയ്ക്കുള്ള യാത്ര. സർവശക്തനായ അല്ലാഹുﷻവുമായി

സംഭാഷണം നടന്നു. അഭൗതികവും അമാനുഷികവുമായ കാര്യങ്ങൾ..!!


 തിരികെ യാത്ര ആരംഭിച്ചു. ആറാം ആകാശത്തുവച്ചു മൂസാ(അ)നെ

വീണ്ടും കാണുന്നു. “അല്ലാഹുﷻവിന്റെ സന്നിധിയിൽ നിന്നും എന്തൊരു സമ്മാനവുമായിട്ടാണു താങ്കൾ വരുന്നത്..?


“ദിവസേന അമ്പതു വഖ്ത് നിസ്കാരം” നബി ﷺ പറഞ്ഞു.


 “താങ്കളുടെ സമുദായത്തിന് അമ്പതു വഖ്ത് നിസ്കാരം നിർവഹിക്കാൻ കഴിയില്ല. മടങ്ങിപ്പോവുക. എണ്ണം കുറച്ചു തരാൻ ആവശ്യപ്പെടുക...”


 നബി ﷺ തിരിച്ചുപോയി. അഞ്ചുനേരത്തെ നിസ്കാരം കുറച്ചുകിട്ടി. നാൽപത്തഞ്ചു നേരത്തെ നിസ്കാരവുമായി വന്നു...


 ഇതറിഞ്ഞപ്പോൾ മൂസാ(അ) പറഞ്ഞു: “ഇതു വളരെ ബുദ്ധിമുട്ടാണ്, മടങ്ങിപ്പോകുക.”


ഒമ്പതു തവണ ഇതാവർത്തിച്ചു.

ഒടുവിൽ അഞ്ചു നേരത്തെ നിസ്കാരവുമായി വന്നു. വീണ്ടും പോകാൻ മൂസാ(അ) നിർബന്ധിച്ചതാണ്. പക്ഷേ, നബി ﷺ പോയില്ല.


 “ഇനിയും മടങ്ങിപ്പോകാൻ എനിക്കു ലജ്ജ തോന്നുന്നു.” അപ്പോൾ അല്ലാഹുﷻവിന്റെ സന്ദേശമുണ്ടായി...


 “അഞ്ചു നേരത്തെ നിസ്കാരത്തിന് അമ്പതു നേരത്ത നിസ്കാരത്തിന്റെ പ്രതിഫലമുണ്ട്.”


 ഒരു നേരത്തെ നിസ്കാരത്തിനു പത്തിരട്ടി പ്രതിഫലം...