Wednesday - 22 April, 2026 4-Dhu al-Qadah-1447

മുത്വലിബിന്റെ അടിമ (1)

   ഹാശിമിന്റെ കഥയാണല്ലോ പറഞ്ഞുവന്നത്. മക്കാ പട്ടണത്തിൽ ശാന്തിയും സമാധാനവും നിലനിർത്താൻ ഹാശിമിനു കഴിഞ്ഞിരുന്നു. മക്കയിലെ ആളുകൾക്കു ഭക്ഷണത്തിനുള്ള വക ഖാഫിലക്കാർ കൊണ്ടുവരണം. മക്കയിൽ കൃഷിയില്ല.


 ഹാശിമിന്റെ കാലത്തു ഖാഫിലക്കാർ ധാരാളം ആഹാര സാധനങ്ങൾ കൊണ്ടുവരുമായിരുന്നു. ജനങ്ങൾ പട്ടിണിയില്ലാതെ കഴിഞ്ഞുകൂടി. ജനസേവകനായ നേതാവിനെ എല്ലാവരും സ്നേഹിച്ചു. ഹാശിമിന്റെ വിയോഗം നാട്ടുകാരെ ദുഃഖത്തിലാഴ്ത്തി... 


 ഇനി തങ്ങളുടെ നേതാവാര്..? നാട്ടിൽ സമാധാനം നിലനിൽക്കണം. പട്ടിണിയുണ്ടാകരുത്. നല്ല ഭരണാധികാരി വേണം. ഭരണാധികാരി മരണപ്പെട്ടാൽ സന്താനങ്ങളിൽ പ്രമുഖനാണു ഭരണാധികാരം കിട്ടുക... 


 ഹാശിമിന്റെ മകൻ കൊച്ചുകുട്ടിയല്ലേ, അവനെ ഭരണാധികാരിയാക്കാൻ പറ്റുമോ..?


 ഹാശിമിന്റെ സഹോദരനാണു മുത്വലിബ്. മുത്വലിബ് ദയാലുവാണ്. ജനസേവകനാണ്. ആളുകൾ ഒത്തുകൂടി മുത്വലിബിനെ നേതാവാക്കി...


 മക്കാപട്ടണം മുത്വലിബ് ഭരിക്കാൻ തുടങ്ങി. ഖാഫിലകൾക്ക് അദ്ദേഹം നേതൃത്വം നൽകി. ഹജ്ജ് കാലത്തു ധാരാളം ആളുകൾ മക്കയിൽ വരും. ഹാജിമാർക്കു വെള്ളവും ആഹാരവും നൽകാൻ മുത്വലിബ് വേണ്ട ഒരുക്കങ്ങൾ ചെയ്തു. കുറഞ്ഞ കാലം കൊണ്ടുതന്നെ മുത്വലിബ് നാട്ടുകാരുടെ പ്രിയപ്പെട്ട നേതാവായിത്തീർന്നു.


 സംവത്സരങ്ങൾ പലതും കടന്നുപോയി. മുത്വലിബ് പലപ്പോഴും ശയ്ബയെക്കുറിച്ചോർക്കും. ശയ്ബയെ മറന്നിട്ടില്ലല്ലോ..? ഹാശിമിന്റെ പുത്രൻ.


മക്കയുടെ ഭരണം ശയ്ബയെ ഏൽപിക്കണം. ശയ്ബയാണു മക്ക ഭരിക്കേണ്ടത്. ശയ്ബ മാതാവിന്റെ കൂടെ യസ് രിബിൽ കഴിയുന്നു. അവനെ മക്കയിൽ കൊണ്ടുവരണം. അവൻ ഇവിടെ വളരണം. ഇന്നാട്ടിലെ ചിട്ടകൾ പഠിക്കണം... 


 ഒരിക്കൽ മുത്വലിബ് യസ് രിബിലേക്കു പോയി. അദ്ദേഹം കയറിയ ഒട്ടകം ബനുന്നജ്ജാർ കുടുംബത്തിന്റെ വീട്ടുമുറ്റത്തു വന്നുനിന്നു. മുത്വലിബിനെ വീട്ടുകാർ സ്വീകരിച്ചു. സൽമയും മകനും കടന്നുവന്നു. ഗംഭീരമായ വിരുന്ന്. മക്കയുടെ രാജാവല്ലേ വന്നിരിക്കുന്നത്..!


 “സൽമാ... എനിക്കു നിന്നോടു ഗൗരവമുള്ള ഒരു കാര്യം പറയാനുണ്ട്. അതിനാണു ഞാൻ വന്നത്.  

 

സൽമ ആശ്ചര്യത്തോടെ മുത്വലിബിന്റെ മുഖത്തേക്കു നോക്കി..!! 


 മുത്വലിബ് വിഷയം അവതരിപ്പിച്ചു: “ശയ്ബ ഹാശിമിന്റെ മകനാണ്. അവൻ മക്കയുടെ ഭരണാധികാരിയായി വരണം. അവൻ മക്കയിൽ വന്നു താമസിക്കട്ടെ..! അവിടത്തെ ചിട്ടകളൊക്കെ പഠിക്കട്ടെ..! നീ അവനെ എന്റെ കൂടെ അയക്കണം.”


 മകനെ വിട്ടുകൊടുക്കാനോ..? സൽമയുടെ മനസ്സു പിടച്ചു.


 “നീ ഒട്ടും വിഷമിക്കേണ്ട. ശയ്ബക്കു നല്ലൊരു ഭാവിയുണ്ട്. അവൻ പിതാവിന്റെ പാതയിലൂടെ വളർന്നുവരട്ടെ. ഹാശിമിന്റെ യശസ്സു ശയ്ബ നിലനിറുത്തട്ടെ. ഹാശിമിനെ സ്നേഹിച്ച ജനങ്ങൾ ശയ്ബയെയും സ്നേഹിക്കും.”


 അവരുടെ സംഭാഷണം തുടർന്നു. ഒടുവിൽ മകനെ വിട്ടു കൊടുക്കാൻ സൽമ സമ്മതിച്ചു. ശയ്ബയെയും കൂട്ടി മുത്വലിബ് മക്കയിലേക്കു മടങ്ങി. വിശാലമായ മരുഭൂമിയിലൂടെ സഞ്ചരിക്കുമ്പോൾ മുത്വലിബ് പല പ്രദേശങ്ങളും പരിചയപ്പെടുത്തിക്കൊടുത്തു.


 അവർ മക്കയുടെ അതിർത്തി കടന്നു. ശയ്ബ വിസ്മയം നിറഞ്ഞ കണ്ണുകൾകൊണ്ട് ആ പ്രദേശമാകെ നോക്കിക്കണ്ടു...