Wednesday - 22 April, 2026 4-Dhu al-Qadah-1447

സയ്നബ്(റ) (1)

   പ്രവാചക പുത്രി സയ്ബ് (റ)യെക്കുറിച്ചു നേരത്തെ ഒരധ്യായത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. അവരുടെ കഥ അൽപം വിശദമായി ഇവിടെ പറയാം. തുടർന്നു പ്രവാചക പുത്രിമാരെ വേറെവേറെ പരിചയപ്പെടുത്തുകയും ചെയ്യാം.


 നബിﷺതങ്ങളുടെ മൂത്ത മകളാണു സയ്നബ് (റ). മാതാപിതാക്കളുടെ കൺമണി. അളവില്ലാത്ത സ്നേഹവും വാത്സല്യവും മാതാപിതാക്കൾ മകൾക്കു നൽകി.


 മിടുമിടുക്കിയായ പെൺകുട്ടി. ബുദ്ധിമതി. മകൾ വളർന്നു വലുതായി. ബാലികയായി. ബാല്യപ്രായക്കാരായ പെൺകുട്ടികൾക്കു വിവാഹാലോചനകൾ വരും. സൽഗുണ സമ്പന്നയായ സയ്നബിനു വിവാഹാലോചനകൾ വരാൻ തുടങ്ങി. ഉന്നത കുടുംബങ്ങളിൽ നിന്നു തന്നെ.


 ഖദീജ ബീവിയുടെ സഹോദരിയാണ് ഹാല. ഹാല കൂടെക്കൂടെ ഖദീജ(റ)യെ കാണാൻ വരും. സഹോദരിമാർ വളരെനേരം സംസാരിച്ചിരിക്കും. കുടുംബകാര്യങ്ങളൊക്കെ ചർച്ച ചെയ്യും.


 ഖദീജ(റ) വലിയ കച്ചവടക്കാരിയായിരുന്നല്ലോ. പലപ്പോഴും ഹാലയുടെ സഹായം വേണ്ടതായി വരും. ഹാലക്കു സയ്നബിനെ എന്തൊരിഷ്ടമാണെന്നോ..?

സയ്നബിനു ഹാല സ്വന്തം മാതാവിനെപ്പോലെ തന്നെ.

പിറന്ന നാൾ മുതൽ ഹാല സയ്നബിനെ ഓമനിക്കുന്നു.


 ഹാലക്കു വിവാഹം കഴിക്കാൻ പ്രായമായ ഒരു മകനുണ്ട്.

പേര് അബുൽ ആസ്. ഹാലയുടെ മനസ്സിൽ വളരെനാളായി ഒരു മോഹം മൊട്ടിട്ടു നിൽപുണ്ട്.


 സയ്ബിനെ തനിക്കു വേണം. മറ്റാർക്കും വിട്ടുകൊടുത്തുകൂട. തന്റെ മകൻ സയ്ബിനെ വിവാഹം കഴിക്കണം. തന്റെ വീട്ടിൽ അവർ താമസിക്കണം. ഇതാണു മോഹം. അതു മനസിൽ അടക്കിനിറുത്തി.

മനസ്സിലൊതുങ്ങാതായപ്പോൾ തുറന്നു പറഞ്ഞു. ഖദീജയോട്, സ്വന്തം സഹോദരിയോട്... 


 ഖദീജ(റ)ക്ക് അബുൽ ആസിനെ വലിയ ഇഷ്ടമാണ്. സ്വപുത്രനെപ്പോലെ തന്നെ. വിവാഹം നബിﷺതങ്ങളും അറിഞ്ഞു. എതിരൊന്നും പറഞ്ഞില്ല.


 വിവാഹത്തിനു തിയ്യതി നിശ്ചയിച്ചു. ഖദീജ(റ)യുടെ വീട്ടിലും ഹാലയുടെ വീട്ടിലും ഒരുക്കം തുടങ്ങി. നബി ﷺ തങ്ങൾക്കു നുബുവ്വത് ലഭിക്കുന്നതിനു മുമ്പാണ് അബുൽ ആസും സയ്നബും തമ്മിലുള്ള വിവാഹം നടന്നത്. 


 അവർ നല്ല ദമ്പതികളായി. സ്നേഹവും വിശ്വാസവും പരസ്പര ധാരണയും നിറഞ്ഞ ജീവിതം.

അബുൽ ആസ് നന്മകൾ നിറഞ്ഞ ചെറുപ്പക്കാരൻ. ഗോത്രക്കാരുടെ സ്നേഹഭാജനം. അബുൽ ആസിനെ ഭർത്താവായി ലഭിച്ചതു തന്റെ ഭാഗ്യമെന്നു സയ്നബ് കരുതി. സയ്നബിനെ ലഭിച്ചതു തന്റെ മഹാഭാഗ്യമെന്ന് അബുൽ ആസ് കരുതി.


 പേരെടുത്ത കച്ചവടക്കാരൻ. ഖുറയ്ശികളോടൊപ്പം ഖാഫിലയിൽ പോകും. കച്ചവടത്തിൽ നല്ല ലാഭം നേടും. ഓരോ കച്ചവടയാത്ര കഴിഞ്ഞു വരുമ്പോഴും സയ്ബിനെ സ്നേഹംകൊണ്ടു പൊതിയും. അവരുടെ ജീവിതം നബിﷺതങ്ങളെയും ഖദീജ(റ)യെയും വളരെയേറെ സന്തോഷിപ്പിച്ചു.

സമാധാനവും സന്തോഷവും നിറഞ്ഞ നാളുകൾ നീങ്ങി...